കണ്ണൂര്‍: തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകന്‍ വിയാന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. അമ്മ ശരണ്യ അറസ്റ്റില്‍.മൂര്‍ദ്ധാവിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉപ്പുവെള്ളം കുടിച്ചതിന്റെ സാധ്യത കാണുന്നില്ല.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളിയതാകാമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭിത്തിയിലിടിച്ചതിനാലോ പാറക്കൂട്ടത്തില്‍ എറിഞ്ഞപ്പോഴോ ആകാം തലയ്‌ക്ക് ക്ഷതമേറ്റത്. ശരണ്യയെയും പ്രണവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ശരണ്യ ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു.
അച്ഛനൊപ്പം കിടന്നുറങ്ങിയ വിയാനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പ്രണവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 11 മണിയോടെ കടല്‍ത്തീരത്തെ കരിങ്കല്‍ കെട്ടിനിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അടച്ചിട്ട വീടിന്റെ വാതില്‍ തുറന്ന് ഇത്രയും ദൂരം നടന്ന് കടല്‍ക്കരയിലെത്താന്‍ കുട്ടിക്ക് സാധിക്കില്ലെന്ന് വ്യക്തമായതിനാല്‍ സംഭവം കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ സംശയം ബലപ്പെട്ടിരുന്നു. കുഞ്ഞ് മരിച്ചതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമെല്ലാം സങ്കടപ്പെട്ടപ്പോള്‍ ശരണ്യ ഭാവഭേദമില്ലാതെയാണ് പെരുമാറിയത്. ഇതാണ് സംശയത്തിനിടയാക്കിയത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ ശരണ്യ കൊലപ്പെടുത്തതിയതെന്നാണ് വിവരം. വിയാന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകിട്ട് ഏഴ് മണിയോടെ മൈതാനപ്പള്ളി റോഡിന് സമീപം അരയസമാജ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
















