കോഴിക്കോട്: എന്തിനാ മാമാ എല്ലാവരും എന്റെ ഫോട്ടോയെടുക്കുന്നത്, ഇന്നലെയും എടുത്തല്ലോ?… കുഞ്ഞുമാധവിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. അച്ഛനും അമ്മയും കൂടപ്പിറപ്പും നഷ്ടപ്പെട്ടെന്ന കാര്യം അവനറിയില്ല, അവരുടെ ചേതനയറ്റ ശരീരം കാണുമ്പോള്‍ അവനെങ്ങനെ പ്രതികരിക്കുമെന്ന ഭയത്തിലാണവര്‍. മാധവിനോട് കാര്യങ്ങള്‍ എങ്ങനെ പറയുമെന്ന ആശങ്കയിലാണവര്‍. നേപ്പാളില്‍ ദുരന്തത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്റെ മൂത്ത മകനാണ് മാധവ് രഞ്ജിത്ത്. മൊകവൂരില്‍ അമ്മ ഇന്ദുലക്ഷ്മിയുടെ വീട്ടിലാണ് മാധവ് ഉള്ളത്.
അച്ഛനും അമ്മയും രാത്രി കഴിച്ച ഭക്ഷണം പറ്റാത്തതിനാല്‍ ഡോക്ടറെ കാണാന്‍ പോയതാണ്. കുഞ്ഞുവാവയുമൊന്നിച്ച് ഒരുപാട് ചോക്ലേറ്റും മിഠായിയുമായി വരുന്നതും കാത്തിരിക്കുകയാണ് മാധവ്. അവര്‍ വന്നാല്‍ എല്ലാവര്‍ക്കും മിഠായി തരാം കൂട്ടുകാരോടെല്ലാം ഇത് പറഞ്ഞ് കളിയുടെ തിരക്കിലാണ് അവന്‍. രാവിലെ വീടിന്റെ മുറ്റത്ത് കസേരയും മേശയും കൊണ്ടുവന്നിട്ടപ്പോഴും അവന്‍ ചോദിക്കുന്നുണ്ട് ഇവിടെ എന്താ വിശേഷം, എല്ലാവരും വരുന്നുണ്ടല്ലോ? കൂടുതലൊന്നും ചോദിക്കാന്‍ അവന് സമയമില്ല, കളിയുടെ തിരക്കാണ്. ചിരിച്ച് കളിച്ച് നടക്കുകയാണ്.
അവന് അമ്മയെപ്പോലെ അടുപ്പമുള്ള സിമ്മി ടീച്ചറെയും കൗണ്‍സിലറെയും സ്‌കൂളില്‍ നിന്നും വരുത്തി. അവര്‍ അവനെ ചേര്‍ത്ത് പിടിച്ച് അച്ഛനും അമ്മയും കുഞ്ഞനിയന്‍ വൈഷ്ണവും ഇനിയൊരിക്കലും അവനോടൊപ്പമുണ്ടാകില്ലെന്ന വിവരം പറഞ്ഞു. ആദ്യം അവന്‍ മിണ്ടാതിരുന്നു. പിന്നീട് അവന്റെ കണ്ണുകള്‍ നിറഞ്ഞു. മാധവിന്റെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെ ബന്ധുക്കളും വിഷമിച്ചു. ഇന്ദുലക്ഷ്മിയുടെ സഹോദരീ ഭര്‍ത്താവ് അനീഷ് ശ്രീധര്‍, മാധവന് പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്ത് തല്‍ക്കാലത്തേക്ക് അവനെ സമാധാനിപ്പിച്ചു. എന്നാല്‍ ചേതനയറ്റ ഉറ്റവരുടെ ശരീരത്തിന് മുമ്പില്‍ എന്ത് പകരം കൊടുത്ത് സമാധാനിപ്പിക്കുമെന്ന് ആര്‍ക്കുമറിയില്ല.
നേപ്പാളില്‍ നിന്ന് സഹയാത്രികര്‍ക്കൊപ്പമാണ് മാധവ് ന്യൂദല്‍ഹിയിലെത്തിയത്. അവിടെ നിന്ന് അനീഷ് ശ്രീധറിനൊപ്പം നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് അവര്‍ മൊകവൂരിലെ വീട്ടിലെത്തിയത്.
















