ന്യൂദല്‍ഹി: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കുറയ്‌ക്കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്. ഇറാന്‍-യുഎസ് സംഘര്‍ഷം മറ്റൊരു ഗള്‍ഫ് യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സമയത്താണ് ഇറാന്റെ ശ്രദ്ധേയമായ നിലപാട്. ഗള്‍ഫ് മേഖലയിലെ സുപ്രധാന ശക്തിയാണ് ഇന്ത്യ, അതിനാല്‍ ഇന്ത്യക്ക് ഇവിടുത്തെ സംഘര്‍ഷം കുറയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയും, വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജാവേദ് സരീഫ് വ്യക്തമാക്കി.
ജനുവരി മൂന്നിന് ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതും ഇറാഖിലുള്ള യുഎസ് താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതും. രണ്ടു താവളങ്ങളില്‍ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖല വീണ്ടുമൊരു യുദ്ധഭീതിയിലാണ്. സംഘര്‍ഷം കുറയ്‌ക്കാന്‍ ആരും കാര്യമായ ഒരു നടപടിയും എടുത്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിട്ടില്ലെങ്കിലും ഇന്ത്യ ഇടപെട്ട് പ്രശ്‌നം തണുപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാനെന്നാണ് സരീഫിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഐഎസിനെ നേരിടാന്‍ ഇന്ത്യയുമായി സഖ്യത്തിന് സന്നദ്ധമാണെന്നും ത്രിദിന സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം പറഞ്ഞു. ഐഎസ് ഇന്ത്യക്കും ഇറാനും അടുത്തെത്തിക്കഴിഞ്ഞു. താലിബാനുണ്ടായിരുന്ന ഇടം നേടിയെടുക്കാനാണ് അവരുടെ ശ്രമം. ഐഎസിനെ നേരിടാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം, അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ വിഷയങ്ങളില്‍ സഹകരണത്തിന് വിവിധ രാജ്യങ്ങളിലെ ഭരണ, വ്യവസായ, മാധ്യമ, ഉദ്യോഗസ്ഥ തലങ്ങളിലുള്ളവര്‍ സമ്മേളിക്കുന്ന ‘റെയ്‌സിന ഡയലോഗ് 2020’നായാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. വര്‍ഷംതോറും ന്യൂദല്‍ഹിയിലാണ് സമ്മേളനം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദ്ദേഹം സന്ദര്‍ശിച്ചു.
















