ന്യൂദല്‍ഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ വന്‍പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് വിവിധ പദ്ധതികളിലായി ഇത്രയും തുക ചെലവിടുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതികളാണിവ. പദ്ധതികള്‍ അടിസ്ഥാന മേഖലയുടെ വികസന കുതിപ്പിന് വഴിതുറക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നൂറുലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് ശേഷം അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഴുപത് പേരുമായി ധനമന്ത്രാലയത്തിലെ പ്രത്യേക സംഘം നാലുമാസത്തോളം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പദ്ധതികള്‍ തീരുമാനിച്ചത്. ഈ സമിതിയാണ് 102 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ആവശ്യമാണെന്ന് കണ്ടെത്തിയത്, കേന്ദ്രധനമന്ത്രി വിശദീകരിച്ചു.
ഗ്രാമീണ മേഖലയിലെ ജലസേചനം, വിദ്യാഭ്യാസം, റെയില്‍വേ, ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. ഊര്‍ജ്ജ മേഖലയ്‌ക്കായി ഇരുപത്തഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. റോഡ് വികസനത്തിനായി ഇരുപത് ലക്ഷം കോടി രൂപയുടേയും റെയില്‍വേ വികസനത്തിന് 14 ലക്ഷം കോടി രൂപയുടേയും പദ്ധതികള്‍ നടപ്പാക്കും. പദ്ധതി തുകയുടെ 39 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. ബാക്കിയുള്ള 22 ശതമാനം സ്വകാര്യ മേഖലയാണ് നിര്‍വഹിക്കുക. 102 ലക്ഷം കോടി രൂപയ്‌ക്ക് പുറമേ മൂന്നുലക്ഷം കോടിയുടെ പദ്ധതികള്‍ മറ്റു മേഖലകളിലും നടപ്പാക്കും.
കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ 51 ലക്ഷം കോടി രൂപയുടേതാണ്. ഇതിന് തുടര്‍ച്ചയായാണ് അഞ്ചുവര്‍ഷം കൊണ്ട് 102 ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
















