കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയ കേസില്‍ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അടക്കം 12 പേര്‍ക്ക് പിഴ. 1300 രൂപയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ഓരോരുത്തര്‍ക്കും പിഴ വിധിച്ചത്.ജൂലായ് 29ന് മലാപ്പറമ്പില്‍ നടന്ന ദേശീയപാത ഉപരോധമാണ് കേസിന് ആധാരം. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എംജിഎസിനോട് കോടതി പറഞ്ഞു.അതേസമയം കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എംജിഎസ് വ്യക്തമാക്കി
ജൂലൈ 29നാണ് കോഴിക്കോട് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിലെ സര്‍ക്കാര്‍ അവഗണനക്കെതിരെ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധ സമരം നടത്തിയത്. വയനാട്-കോഴിക്കോട് ദേശീയപാതയിലെ മലാപറമ്പ് ജംങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. റോഡ് വികസനം സാധ്യമാവുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എം.ജി.എസ് അന്നു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ആവശ്യമാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം. ഈ ആവശ്യത്തിനായി നിരവധി പ്രതിഷേധങ്ങള്‍ നടന്നു. മുഖ്യമന്ത്രി, മന്ത്രിമാരായ തോമസ് ഐസക്ക് , ജി.സുധാകരന്‍ എന്നിവര്‍ റോഡ് വികസനം ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പും നല്‍കി. ഏറ്റവും ഒടുവില്‍ മാര്‍ച്ച് 8 ന് 100 കോടി അനുവദിച്ച് ഉത്തരവിറങ്ങി.അത് ഉത്തരവായി തന്നെ അവശേഷിച്ചപ്പോഴാണ് എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത് എം.ജി.എസിന് പിന്തുണയുമായി കലാ സാഹിത്യ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും റോഡ് ഉപരോധത്തില്‍ പങ്കെടുത്തിരുന്നു.
















