കൊച്ചി: കൊച്ചി നഗരത്തില്‍ യുവാവ് അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് റോഡിലെ കുഴി മൂലം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തെത്തുടര്‍ന്ന് റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ഇത് വെറും മരണമല്ല കൊലപാതകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡില്‍ ഇത്തരം കുഴികള്‍ ലോകത്തെങ്ങുമില്ലെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
റോഡിലെ കുഴികളില്‍ വീണ് ഇനിയൊരു മരണമുണ്ടാകരുതെന്ന് മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും മരണം. സംവിധാനത്തിന്റെ പരാജയമാണിത്. ആരാണിതിന്റെ ഉത്തരവാദി. പ്രോട്ടോകോള്‍ അനുസരിച്ചേ കുഴി മൂടാനാവൂ എന്നായിരുന്നു ഇന്നലെ വരെ നിലപാട്. ഒരാള്‍ മരിച്ചതോടെ കുഴി ഉടന്‍ മൂടി. റോഡുകളുടെ ചുമതല ആര്‍ക്കൊക്കെയെന്ന് പ്രസിദ്ധപ്പെടുത്താന്‍ പറഞ്ഞിരുന്നു. എന്തു നടപടി ഉണ്ടായി? കളക്ടറും ഉദ്യോഗസ്ഥരുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഒരു കുറവുമില്ല. ശമ്പളവും മറ്റു സൗകര്യങ്ങളും പിന്നീട് പെന്‍ഷനും തടസ്സമില്ലാതെ കിട്ടും. പാവങ്ങളുടെ ഗതി ആലോചിച്ചു നോക്കൂ. ഇവര്‍ക്ക് അവശ്യം വേണ്ട കാര്യങ്ങളെങ്കിലും ചെയ്യണം. റോഡില്‍ കുഴിയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നല്‍കേണ്ടിയിരുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്നു. എത്രപേര്‍ക്ക് നല്‍കും? തുക നല്‍കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. ഇതു കൊലപാതകമാണ്. ഈ മരണം ഒരിക്കലും മറക്കാന്‍ കഴിയില്ല. റോഡുകളിലെ എല്ലാ കുഴികളും മരണക്കുഴികളാണ്. ലോകത്തെവിടെയും ഇത്തരം റോഡുകളില്ല. നാണക്കേട് തോന്നുന്നു. റോഡിലെ കുഴികള്‍ മൂടാത്തതിനാല്‍ ജനങ്ങള്‍ ചത്തൊടുങ്ങുന്നു. റോഡിന്റെ ചുമതലയുള്ളവര്‍ എസി മുറികളിലല്ല, റോഡിലാണ് ഉണ്ടാവേണ്ടതെന്നും കോടതി പറഞ്ഞൂ.
നഗരത്തില്‍ സ്‌ളാബുകള്‍ തകര്‍ന്ന് കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചെന്നാവും ഇനി കേള്‍ക്കുകയെന്ന് ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ഥതയും അര്‍പ്പണ ബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇനിയും ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി തന്നെ നേരിട്ടു നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള ഉത്തരവ് പാലിച്ചിരുന്നെങ്കില്‍ യുവാവ് മരിക്കില്ലായിരുന്നു. എന്റെ മക്കളേക്കാള്‍ ചെറിയ പ്രായത്തിലുള്ളയാളാണ് മരിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു. നമ്മള്‍ തോറ്റുപോയി. നാണിച്ചു തല താഴ്‌ത്തുന്നു. ജഡ്ജി പറഞ്ഞു.
















