മുസ്ലിം ലീഗിന്റെ പിന്തുണയുള്ള മതപുരോഹിതന്മാരുടെ സംഘടനയും, മതമൗലികവാദ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനവുമായ സമസ്തയുടെ നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രേഖാമൂലം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ഭരണം മതവല്‍ക്കരിക്കപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ്. ജനസംഖ്യ കണക്കിലെടുത്ത് കൂടുതല്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം മലപ്പുറം ജില്ലയെ മനസ്സില്‍ വച്ചുകൊണ്ടാണ്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനത്ത് ഒരു അറബി സര്‍വകലാശാല രൂപീകരിക്കണമെന്നും, പാഠ്യപദ്ധതിയില്‍ ഇസ്ലാമിക തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും, കോഴിക്കോട് സര്‍വകലാശാലയില്‍, മാപ്പിള ലഹളയിലെ നായകനായ മമ്പറം തങ്ങളുടെ പേരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും, മുസ്ലിം പെരുന്നാളുകള്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ അനുവദിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ മതവിഭാഗീയ അജണ്ടയുടെ ഭാഗമാണ്.
മുസ്ലിം ലീഗിന്റെ ദാനമാണ് വി.ഡി.സതീശന് ലഭിച്ചിരിക്കുന്ന മുഖ്യമന്ത്രിപദമെന്നത് പരസ്യമായ രഹസ്യമാണല്ലോ. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് മാറിച്ചിന്തിക്കേണ്ടി വരുമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുക മാത്രമല്ല ചെയ്തത്. രാജ്യത്ത് മറ്റൊരിടത്തും ജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ വന്ന് ജയിക്കാമെന്ന് ഇനി കരുതേണ്ടതില്ലെന്ന് നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരെ ലീഗ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ഈ ഒറ്റക്കാരണം കൊണ്ടാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെപ്പോലും തഴഞ്ഞ് സതീശനു വേണ്ടി ഹൈക്കമാന്‍ഡ് കൈപൊക്കിയത്. ചത്തകുതിര എന്നു ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗ്, സതീശനു വേണ്ടി പടക്കുതിരയായി മാറുകയായിരുന്നു.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇപ്പോള്‍ ഒന്നാമത്തെ കക്ഷി തന്നെയാണ്. മത വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുകയും, രാഷ്‌ട്രത്തിന്റെ വിഭജനം നേടിയെടുക്കുകയും ചെയ്ത ലീഗ് ഇതൊക്കെ സൗകര്യപൂര്‍വ്വം മറന്ന് കേരളത്തില്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളായി മാറുകയായിരുന്നല്ലോ. അവിടെ നിന്നു മുന്നോട്ടുപോയി ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും വക്താക്കളും ഗുണഭോക്താക്കളുമായി ഈ പാര്‍ട്ടി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം മറനീക്കി പുറത്തുവരികയും ചെയ്തു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയും, കോണ്‍ഗ്രസുകാരനായ സതീശന്‍ മുഖ്യമന്ത്രിയുമാണെങ്കിലും സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണം എന്നകാര്യം ‘തങ്ങള്‍’ തീരുമാനിക്കും എന്നൊരു ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം.
ഭരണത്തില്‍ നേരിട്ട് പങ്കാളിയായിരിക്കുന്നത് മുസ്ലിം ലീഗ് മാത്രമാണെങ്കിലും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതവാദികള്‍ക്ക് സര്‍ക്കാരിന്റെ നയപരിപാടികളിലും തീരുമാനങ്ങളിലും നിയമനങ്ങളിലും ഇടപെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നൊരു അലിഖിത നിയമം ലീഗിന്റെ സംരക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റും കൊണ്ടുവന്നിരിക്കുന്നു. അമ്പലത്തില്‍ പോകുന്നവരോ കുറി തൊടുന്നവരോ ഭരണപരമായ പദവികള്‍ വഹിക്കാന്‍ പാടില്ലെന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി, അതിന് യോഗ്യതയുള ഒരാളെ നിയമിച്ചപ്പോള്‍ ഉയര്‍ന്ന കോലാഹലം കണ്ടതാണല്ലോ. ഇത്തരം പ്രതിഷേധം ഉയര്‍ത്തുന്നവര്‍ പ്രത്യക്ഷത്തില്‍ ലീഗുകാരോ ജമാഅത്തെ ഇസ്ലാമിയോ അല്ലെങ്കിലും ഇക്കൂട്ടരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.
ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമായിരിക്കുന്നു.
















