തിരുവനന്തപുരം: സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ പേന നാവില്ലാത്തവരുടെ നാവാണ്. സാമൂഹ്യമായ ഉത്തരവാദിത്തം മാധ്യമപ്രവർത്തകർ തിരിച്ചറിയണം. ദേശീയപ്രസ്ഥാനകാലത്തുനിന്നാണ് നമ്മുടെ രാജ്യത്തെ പത്രപ്രവർത്തനം ശക്തമാകുന്നത്. ദേശീയപ്രസ്ഥാനകാലത്തെ ഉത്തേജിപ്പിച്ച മൂല്യങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാനാകണമെന്നും ഗവർണർ പറഞ്ഞു.
മാധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ ഉത്തരവാദിത്തം എന്നിവ എന്നും കാത്തുസൂക്ഷിക്കാനാകണം. ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും സാധാരണക്കാർക്കും അവരുടെ അഭിപ്രായങ്ങൾ ഉയർത്താനുള്ള വേദി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയുടെ അഭിപ്രായങ്ങളിൽനിന്ന് വിശ്വാസ്യതയുള്ള വാർത്തകൾ തിരിച്ചറിയേണ്ടതും അർപ്പണ മനോഭാവമുള്ള മാധ്യമപ്രവർത്തകരുടെ കടമയാണ്. എപ്പോഴും പഠനോത്സുകരും നൂതനാശയങ്ങളുള്ളവരുമായിരിക്കും വിജയികൾ. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ എപ്പോഴും പഠിതാക്കളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച കലാലയ മാഗസിനുകൾക്കുള്ള 2017-18 ലെ പുരസ്‌കാരങ്ങളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിലെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും ഗവർണർ വിതരണം ചെയ്തു. ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സരസ്വതി നാഗരാജൻ എന്നിവർ ആശംസയർപ്പിച്ചു. വൈസ് ചെയർമാൻ ദീപു രവി ഗവർണർക്കുള്ള ഉപഹാരസമർപ്പണം നടത്തി.
മീഡിയ അക്കാദമി സെക്രട്ടറി ടി.സി. ചന്ദ്രഹാസൻ സ്വാഗതവും മീഡിയ അക്കാദമി ഇൻസ്റ്റിട്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ: എം. ശങ്കർ നന്ദിയും പറഞ്ഞു.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് കെ. സുജിത്തും (മംഗളം), മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമത്തിലെ വി.എം. ഇബ്രാഹിമിനുവേണ്ടി ഇ. ബഷീറും, ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് ഷാജൻ സി. മാത്യുവും (മലയാള മനോരമ), പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ: മൂർക്കന്നൂർ നാരായണൻ അവാർഡ് കെ.വി. രാജശേഖരനും (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അവാർഡ് എം.ടി. വിധുരാജും (മലയാള മനോരമ), ദൃശ്യമാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് എ.എ. ശ്യാംകുമാറും (ഏഷ്യാനെറ്റ് ന്യൂസ്) ഏറ്റുവാങ്ങി.
കോഴിക്കോട് ഫാറൂഖ് കോളേജ് മാഗസിന്റെ ‘മറു’, പൂക്കോട് ഗവ: വെറ്ററിനറി ആനിമൽ സയൻസ് കോളേജിന്റെ ‘കുളി പ്രത്യയം’, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിന്റെ ‘ഒരു ദുരാത്മാവിന്റെ പറ്റുപുസ്തകം’ എന്നിവർ കോളേജ് മാഗസിൻ വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. തൃശൂർ കേരളവർമ കോളേജിന്റെ ‘സെക്കൻഡ്സി’നാണ് പ്രോത്സാഹന സമ്മാനം.
















