കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകള്‍ നന്നാക്കണമെന്ന് പല തവണ കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ അതു ചെയ്യുന്നില്ല. കാറില്‍ കറങ്ങി നടക്കുന്നവര്‍ റോഡിലെ കുഴി കാണില്ലായിരിക്കും. എന്നാല്‍, സാധാരണക്കാരന്റെ വിഷമം മനസിലാക്കണം. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരു കുടുംബത്തിന്റെ അത്താണിയായ ഒരാളുടെ ജീവന്‍ നഷ്ടമായത്. നാണക്കേട് കൊണ്ടു തലകുനിഞ്ഞു പോകുകയാണ്. സമൂഹത്തിനു വേണ്ടി യുവാവിന്റെ മാതാപിതാക്കളോട് കോടതി മാപ്പു ചോദിക്കുന്നു.
ഇനിയും എത്ര ജീവന്‍ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു. ഇനി ഉദ്യോഗസ്ഥര്‍ പറയുന്നത് കോടതി വിശ്വസിക്കില്ല. വിവാദമുണ്ടാക്കാന്‍ കോടതിക്ക് ആഗ്രഹമില്ല, എന്നാല്‍, സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോടതി ഇടപെടും. ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തിപരമായ പിഴ ഈടാക്കും. ഏഴുതലമുറക്ക് തന്നു തീര്‍ക്കാന്‍ കഴിയാത്ത തുകയാകും പിഴ ഈടാക്കുക.
2008 ലെ റോഡ് അപകടവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ആണ് പാലാരിവട്ടം സംഭവം ഉയര്‍ത്തിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ള ബെഞ്ച് സര്‍ക്കാരിനെ അതി രൂക്ഷമായി വിമര്‍ശിച്ചത്. ഒരാള്‍ ഒരു കുഴി കുഴിച്ചാല്‍ അത് മൂടാന്‍ പ്രോട്ടോകോള്‍ നോക്കുകയാണെന്ന് പറഞ്ഞ കോടതി വകുപ്പ് തലങ്ങളിലെ ഏകോപമില്ലെന്നും പറഞ്ഞു. ഉത്തരവിടാന്‍ മാത്രമെ കോടതിക്ക് കഴിയു. അത് നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
















