ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ മുതലെടുത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനും കലാപത്തിനും വിഘടനവാദ സംഘടനകളുടെ നീക്കം. ആസാമും ത്രിപുരയും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. മോദി സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ കാരണം പിന്മടങ്ങേണ്ടി വന്ന രാജ്യവിരുദ്ധ കേന്ദ്രങ്ങള്‍ അരക്ഷിതാവസ്ഥയുണ്ടാക്കി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഇവിടെയുള്ള രാഷ്‌ട്രീയ നേതാക്കളുടെയും പ്രധാനപ്പെട്ട സാമൂഹ്യ സംഘടനകളുടെയും ആശങ്കകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് തയാറാക്കിയ ബില്‍ മേഖലയുടെ താത്പര്യം സംരക്ഷിക്കുന്നതാണ്. ഭൂരിഭാഗം പ്രദേശവും ബില്ലിന്റെ പരിധിക്ക് പുറത്താണ്. ഗോത്രവര്‍ഗ മേഖലകളും സംസ്‌കാരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും അനാവശ്യ ഭീതിപരത്തിയും വ്യാജപ്രചാരണങ്ങള്‍ ഉന്നയിച്ചുമാണ് ഇപ്പോഴത്തെ പ്രതിഷേധം.
നാല് സംസ്ഥാനങ്ങളില്‍ ഇല്ല
ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, മേഘാലയ, ത്രിപുര, സിക്കിം എന്നിവയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശനത്തിന് ആഭ്യന്തര അനുമതി ആവശ്യമുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റി (എഐല്‍പി)ന് കീഴില്‍ വരുന്ന അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം എന്നിവയെ പൂര്‍ണമായും ബില്ലില്‍ നിന്നൊഴിവാക്കിയിരുന്നു. മണിപ്പൂരിനെ പുതുതായി ഐഎല്‍പിയുടെ പരിധിയിലാക്കിയതോടെ അവരും ഒഴിവായി. ഐഎല്‍പി വേണമെന്നത് സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതനുവദിച്ചതില്‍ ആഹ്ലാദസൂചകമായി സംസ്ഥാനത്ത് ഒരു ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തു.
താഴ്‌വരയും മലമ്പ്രദേശവുമായി വിഭജിച്ച് കിടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഭൂവിസ്തൃതിയുടെ പത്ത് ശതമാനം മാത്രമുള്ള താഴ്‌വരയിലാണ് ജനസംഖ്യയുടെ 60 ശതമാനവും കഴിയുന്നത്. 90 ശതമാനം വിസ്തൃതിയുള്ള മലമ്പ്രദേശത്ത് 40 ശതമാനം മാത്രവും. ഗോത്രമേഖലയായതിനാല്‍ മലമ്പ്രദേശം സ്വാഭാവികമായും ബില്ലില്‍നിന്നൊഴിവാകും. വിസ്തൃതി കുറവുള്ള താഴ്‌വരയ്‌ക്ക് ഇതിലധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നതിനാലാണ് ഐഎല്‍പി ഏര്‍പ്പെടുത്തി സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. ഓണ്‍ലൈനായോ സംസ്ഥാനങ്ങളിലെത്തിയോ ഐഎല്‍പി എടുക്കാം. എത്ര ദിവസം താമസിക്കുമെന്നത് നേരത്തെ അറിയിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഗോത്ര സ്വയംഭരണ മേഖലകളും ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. തലസ്ഥാനമായ ഷില്ലോങ് ഒഴികെയുള്ള മേഘാലയയെ മൂന്ന് സ്വയംഭരണ മേഖലകളായാണ് വിഭജിച്ചിട്ടുള്ളത്. ചെറുനഗരമായ ഷില്ലോങ് മാത്രമാണ് ബില്ലിന്റെ പരിധിയിലുള്ളത്. ത്രിപുരയില്‍ 70 ശതമാനവും വനവാസി മേഖലയാണ്. 30 ശതമാനം പ്രദേശത്ത് മാത്രമാണ് ബില്‍ ബാധകമാകുന്നത്. ആസാമില്‍ മൂന്ന് സ്വയംഭരണ ജില്ലകളും ഒഴിവായി.
പ്രതിഷേധം അനാവശ്യം
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖല ഇന്ത്യയിലല്ലെന്ന വിഘടനവാദ സംഘടനകളുടെ വാദത്തിന് സമാനമാണിത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കുന്നു. മതപരിവര്‍ത്തന ശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ സംഘടനകളുടെ പ്രചാരണം തള്ളിയാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ജനങ്ങള്‍ അധികാരം നല്‍കിയത്. 2016ലെ ബില്ലില്‍നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ വരുത്തിയതോടെ ആസാം ഗണപരിഷത്ത് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അനുകൂലമാവുകയും ചെയ്തു. എന്നാല്‍, മേഖലയെ സംഘര്‍ഷഭരിതമാക്കാനുള്ള ഏതാനും കേന്ദ്രങ്ങളുടെ നീക്കത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ പിന്തുണ നല്‍കുകയാണ്.
മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. ഒരാള്‍ക്കും പൗരത്വം നല്‍കരുതെന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാരുടെ ആവശ്യം. ഇത് പോലും മനസിലാക്കാതെയാണ് മേഖലയെ ഗോത്രപരമായി ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. കശ്മീരില്‍ ഒഴുകാത്ത ചോരപ്പുഴ ആസാമിലും ത്രിപുരയിലും പ്രതീക്ഷിക്കുകയാണ് കോണ്‍ഗ്രസ്.
















