കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കുമെന്ന ആഹ്വാനവുമായി എബിവിപി സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. സമാരോപിന് മുന്നോടിയായി നടന്ന പ്രമേയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി തകര്‍ക്കുന്ന അപരിഷ്‌കൃതമായ നിലപാടാണ് ഇടതു സര്‍ക്കാരിന്റെതെന്ന കുറ്റപ്പെടുത്തലാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.
പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ഓമന പേരിട്ട് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെല്ലാം കേവലമായ രാഷ്‌ട്രീയതാത്പര്യങ്ങളാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഏകസംഘടനാവാദത്തിലൂടെ എസ്എഫ്‌ഐയും സിപിഎമ്മും കലാലയങ്ങള്‍ കീഴടക്കിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള കോളേജുകള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ പാര്‍ട്ടി ഓഫീസുകളാക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണ്. അവിടെ നടന്ന പരീക്ഷാക്രമക്കേടുകള്‍ക്ക് അധികാരികളുടെ ഒത്താശയുണ്ട്. കേരള, എംജി തുടങ്ങി എല്ലാ സര്‍വകലാശാലകളും അനധികൃത മാര്‍ക്കുദാനത്തിന്റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായി മാറി. ഉന്നതവിദ്യാഭ്യാസമന്ത്രിയും സര്‍ക്കാരും ഇതില്‍ കുറ്റക്കാരാണ്. ഗവര്‍ണറുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദ്യാഭ്യാസപ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തിയുള്ള പ്രമേയവും പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കു ശേഷം അംഗീകരിച്ചു. വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് പ്രമേയം കുറ്റപ്പെടുത്തി. മണ്ണുവാരി തിന്നേണ്ട ഗതികേടിലേക്ക് പാവപ്പെട്ടവരെ തള്ളിവിട്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം നടത്തിയെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വൈകിട്ട് നടന്ന സമാരോപില്‍ അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി. വരുണ്‍പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ഡോ. ബി.ആര്‍. അരുണ്‍ (പ്രസിഡന്റ്), എം.എം. ഷാജി (സെക്രട്ടറി), വി.യു. ശ്രീകാന്ത് തൃശൂര്‍, അഡ്വ. സ്റ്റിനി ജോണ്‍ എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), ശ്രീഹരി കാസര്‍കോട്, ടി. വിഷ്ണു ആലപ്പുഴ, എസ്. ശരണ്യ തിരുവനന്തപുരം, അര്‍ജുനന്‍ കണ്ണൂര്‍, ശ്രീഹരി കട്ടപ്പന, ഇ.യു. ഈശ്വരപ്രസാദ് എറണാകുളം (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീജിത് കോട്ടയം (ട്രഷറര്‍) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികള്‍.
















