തിരുവനന്തപുരം: രണ്ടു തവണ ക്യാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന നന്ദു മഹാദേവയെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശിച്ചു. നന്ദുവിന്റെ വസതിയിലെത്തിയ കുമ്മനം നന്ദുവിന്റെ മാതാപിതാക്കളോട് രോഗവിവരത്തെക്കുറിച്ച് ആരാഞ്ഞു.
രോഗക്കിടക്കയിൽ മരണത്തോട് മല്ലിട്ടപ്പോഴും നന്ദു കാണിച്ച മനോധൈര്യവും ആത്മവിശ്വാസവും അഭിനന്ദനീയവും അനുകരണീയവുമാണെന്ന് കുമ്മനം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന ജീവിതങ്ങൾക്ക് തണലാകുന്ന നന്ദുവിനെപ്പോലെയുള്ള ചെറുപ്പക്കാർ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപത്തി നാലാം വയസിലാണ് നന്ദുവിന് ക്യാൻസർ ബാധിക്കുന്നത്. ഓസ്റ്റിയോ സർക്കോമ ബാധിച്ച ഇടതു കാൽ മുറിച്ച് മാറ്റിയാണ് അന്ന് അതിജീവിച്ചത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി മാറിയ നന്ദുവിന്റെ ശ്വാസകോശത്തെയാണ് രണ്ടാം തവണ അർബുദം ബാധിച്ചത്. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഡോ.ശിവനേഷിന്റെ നേതൃത്വത്തിൽ നടത്തിയ സങ്കീർണമായ സർജറിയിലൂടെ നന്ദുവിന്റെ വലതു ശ്വാസകോശം മുക്കാൽ ഭാഗത്തോളം മുറിച്ച് മാറ്റി പതിനഞ്ച് സെന്റീമീറ്ററോളം വളർച്ചയെത്തിയ ട്യൂമർ നീക്കം ചെയ്തത്.

ഡോക്ടർമാർ പോലും വളരെ ചെറിയ വിജയസാധ്യത പ്രതീക്ഷിച്ച അവസ്ഥയിൽ നിന്നും ശക്തമായ തിരിച്ചുവരവാണ് നന്ദു നടത്തിയത്. ഒന്നിലും തോറ്റു പിന്മാറില്ലെന്ന ആത്മവിശ്വാസമാണ് നന്ദുവിനെ സഹായിച്ചത്. ഒപ്പം പിന്തുണയു കുടുംബവും സുഹൃത്തുക്കളും. സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നന്ദു തുടർചികിത്സയ്‌ക്കായി റിപ്പോർട്ടുകൾ കാത്തിരിക്കുകയാണ്. നന്ദുവിന്റെ ശസ്ത്രക്രിയാ വിവരം അറിഞ്ഞ് നിരവധി പേർ നന്ദുവിനെ കാണാനെത്തിയിരുന്നു.
ക്യാൻസർ രോഗികളെ മാത്രം ഉൾപ്പെടുത്തി നന്ദു “അതിജീവനം” എന്ന പേരിൽ ഒരു കൂട്ടായ്‌മ തുടങ്ങിയിരുന്നു. ഇതിലൂടെ ആയിരങ്ങൾക്ക് സാമ്പത്തികമായും മാനസികമായും സഹായം എത്തിക്കാൻ നന്ദുവിന് കഴിഞ്ഞിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷം നാട്ടിലും വിദേശത്തുമായി നൂറിലധികം പൊതുപരിപാടികളിൽ നന്ദു പങ്കെടുത്തിട്ടുണ്ട്. കലാഭവൻ മോട്ടിവേറ്റർ അവാർഡ്, കേരള ക്ഷേത്ര സംരക്ഷണ സമിതി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നന്ദുവിനെ തേടിയെത്തിയിട്ടുണ്ട്.
















