ന്യൂദല്‍ഹി: ഹൈക്കോടതി ചുമത്തിയ 25,000 രൂപ പിഴയ്‌ക്കെതിരെ ലക്ഷങ്ങള്‍ ചിലവഴിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിനെത്തിരെ നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നസാഹചര്യത്തിലാണ് ലക്ഷങ്ങൾ മുടക്കിയുള്ള സുപ്രീംകോടതിയിലെ കേസ് നടത്തിപ്പ്.
ഇത്തരം നിസ്സാരവും അനാവശ്യവുമായ കേസുകള്‍ ഫയല്‍ ചെയ്തതിന് കേരള സര്‍ക്കാരിനെതിരെ സുപ്രീംകോടതി ശക്തമായിയാണ് പ്രതികരിച്ചത്. ഭാവിയില്‍ ഇത്തരത്തിലുള്ള കേസുമായി കേരള സംസ്ഥാനം സമീപ്പിച്ചാല്‍ കനത്ത പിഴചുമത്തുമെന്നും കോടതി താകീതുനല്‍കി. ഒരു കേസില്‍ പ്രതിയെ വിചാരണക്കോടതിയില്‍ ഹാജരാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു തീയതികളിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിസ്താരത്തിനായി ദുബായില്‍ നിന്ന് വന്ന സാക്ഷിക്ക് 25,000 രൂപ നല്‍കണമെന്ന് ജഡ്ജി ഉത്തരവിട്ടു. പ്രതിയുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഡെപ്പോസിറ്റ് മാറ്റിവയ്‌ക്കേണ്ടിവന്നു.
എന്നാല്‍, ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 25,000 രൂപ ലാഭിക്കാനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഈ നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. പൊതു ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഇതുപോലുള്ള നിസാര കേസുകള്‍ക്ക് ചെലവഴിക്കാന്‍ ഉപദേശിച്ചത് ഏത് ഉദ്യോഗസ്ഥരും അഭിഭാഷകരുമാണെന്ന് ബെഞ്ച് ചോദിച്ചു. ഭാവിയില്‍ ഇത്തരം ഹര്‍ജികളിൽ സർക്കാർ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും സമാനമായ അപ്പീലുകള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും അപ്പീല്‍ തള്ളികൊണ്ട് കോടതി വ്യക്തമാക്കി.
















