പാലക്കാട്: വാളയാര്‍ കേസ് പോലീസ് അട്ടിമറിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി എന്ന് അറിയാവുന്ന ബന്ധുവായ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കൗണ്‍സിലിങ്ങിലാണ് ഈ കുട്ടി ഇക്കാര്യം പറഞ്ഞത്. പാലക്കാട് നിര്‍ഭയ സെല്ലില്‍ കഴിയവെയായിരുന്നു കൗണ്‍സിലിങ്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കോര്‍ഡിനേറ്റര്‍ 2018 ജൂലൈ നാലിന് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
കുട്ടിയെ നിര്‍ഭയ ഹോമില്‍ കൊണ്ടുവന്ന സമയത്ത് നന്നായി സംരക്ഷിക്കണമെന്നും സുരക്ഷയില്ലാതെ കുട്ടിയെ പുറത്തിറക്കരുതെന്ന് പോലീസും സിഡബ്ല്യുസിയും പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഈ കുട്ടിയും വാളയാറിലെ സഹോദരിമാരും തമ്മിലുള്ള ബന്ധം കേസ് തെളിയിക്കുന്നതിന് സഹായകരമാവുമെന്നും മൊഴിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് നിര്‍ഭയ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാലിത് അന്വേഷണ സംഘം മുഖവിലക്കെടുത്തില്ല.
പോലീസിന്റെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെട്ടുവെന്നതിന് മറ്റൊരു തെളിവുകൂടിയാണിത്. ഇത് ഏറെ ചര്‍ച്ചയായതോടെ കഴിഞ്ഞദിവസം നിര്‍ഭയ ഹോമിലെത്തി സര്‍ക്കാരിന്റെ ലിംഗ പദവി ഉപദേഷ്ടാവ് പി.കെ. ആനന്ദി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പ്രോസിക്യൂഷന്റെ പരാജയത്തിന് വീണ്ടും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. പോലീസും പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകള്‍ വലിയ മധു, കുട്ടി മധു, ഷിബു എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാണ്. പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ഈ ഉത്തരവുകളിലും കോടതി ഉറപ്പിച്ചു പറയുന്നു. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചു. തുടര്‍ തെളിവുകള്‍ അവതരിപ്പിച്ചില്ല. മെഡിക്കല്‍ തെളിവുകളോ, സാഹചര്യത്തെളിവുകളോ ഹാജരാക്കാന്‍ കഴിഞ്ഞില്ല. രക്ഷിതാക്കളുടെ മൊഴിയിലും വൈരുധ്യം ഉള്ളതായും കോടതി കണ്ടെത്തി. ഇതും പ്രതികള്‍ക്ക് അനുകൂലമായി.
കൊലപാതക സാധ്യതയെക്കുറിച്ച് പോലീസ് പറഞ്ഞതായി എവിടെയും ഇല്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെ കൊലപാതക സാധ്യത സംബന്ധിച്ച് പ്രോസിക്യൂഷനും ഒരക്ഷരം മിണ്ടിയില്ല. പ്രോസിക്യൂഷന്റെ ചില വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വരെ കോടതി നിരീക്ഷിച്ചു.
















