മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എന്‍ജിനീയര്‍ നടത്തിയ പരാമര്‍ശത്തിനു രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ. മിക്കി മൗസ് ലെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോഴുളളതെന്നും യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ. പ്രസാദ് നയിക്കുന്ന കമ്മറ്റിയിലുളളതെന്നും ഫറൂഖ് എന്‍ജിനീയര്‍ വിമര്‍ശിച്ചിരുന്നു.
സെലക്ടര്‍മാരുടെ മത്സരപരിചയമെടുത്താല്‍ എല്ലാവരും കൂടി പത്തോ പന്ത്രണ്ടോ ടെസ്റ്റ് കളിച്ചിട്ടുണ്ടാകും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കുണ്ട്. പക്ഷേ, എന്തു കാര്യം. യോഗ്യതയുളളവര്‍ സെലക്ടര്‍മാരുടെ അക്കൂട്ടത്തിലില്ലെന്നും മുന്‍ താരം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നപ്പോള്‍ ഞാന്‍ ചിലരെ കണ്ടിരുന്നു. ഇന്ത്യയുടെ കുപ്പായമണിഞ്ഞ്, സെലക്ടര്‍മാര്‍ എന്നു സ്വയം പരിചയപ്പെടുത്തിയവരുടെ പ്രധാന ജോലി കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കു ചായ കൊണ്ടുകൊടുക്കലായിരുന്നു’. ഈ പരാമര്‍ശമാണ് അനുഷ്‌കയെ പ്രതികരിക്കാന്‍ പ്രകോപിപ്പിച്ചത്. സാധാരണ ഗതിയില്‍ അഭ്യൂഹങ്ങളോ പ്രതികരിക്കാത്ത അനുഷ്‌ക, ഫാറൂഖ് എന്‍ജിനീയറുടെ പേര് എടുത്തു പറയാതെയായിരുന്നു ട്വീറ്റിലുടെ പ്രതികരിച്ചത്. കത്തിന്റെ രൂപത്തില്‍ തയാറാക്കിയ കുറിപ്പില്‍ തനിക്ക് നേരെ മുന്‍ കാലങ്ങളിലുണ്ടായ അപവാദപരാമര്‍ശങ്ങള്‍ക്കും മറുപടി കൊടുത്തു. തന്റെ വ്യക്തിത്തവും സത്യസന്ധതയും അനുഷ്‌ക ശര്‍മ്മ വ്യക്തമാക്കുന്നുണ്ട്.

അനുഷ്‌കയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:
അനാവശ്യ വിമര്‍ശനങ്ങളോടും പടച്ചുവിടുന്ന വാര്‍ത്തകളോടും പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് അഭിപ്രായകാരിയാണ് ഞാന്‍. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാനുളള ഏറ്റവും നല്ല രീതി അതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തെ കരിയര്‍ ഞാന്‍ രൂപപ്പെടുത്തിയെടുത്തതും അങ്ങനെ തന്നെയാണ്. നിശബ്ദത പാലിക്കുമ്പോഴും അതിന് പിന്നില്‍ ഞാന്‍ സത്യവും അന്തസ്സും കാത്തുസൂക്ഷിച്ചിട്ടുണ്ട്. എങ്കിലും അവര്‍ ഒരേ കളളം പലകുറി ആവര്‍ത്തിക്കുമ്പോള്‍ അതു സത്യമാണെന്ന് തെറ്റിദ്ധരിക്കപ്പെടാം. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതും അതുതന്നെയാണ്. എന്റെ നിശബ്ദത മൂലം ഈ കള്ളങ്ങളെല്ലാം വ്യാപകമായി പ്രചരിക്കുന്നു. ആ പതിവിന് വിരാമമിടുകയാണ്.
നേരത്തെ എന്റെ കാമുകനും ഇപ്പോള്‍ ഭര്‍ത്താവുമായ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോഹ്ലി ഫോം ഔട്ടാകുമ്പോഴെല്ലാം എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിട്ടുമില്ല. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത എത്രയോ കാരണങ്ങളുടെ പേരിലാണ് ഞാന്‍ പഴി കേള്‍ക്കേണ്ടി വന്നത്. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു. അതിനിര്‍ണായകമായ ടീം മീറ്റിങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടെന്നും ടീം തിരഞ്ഞെടുപ്പിനെ സ്വാധിക്കാറുണ്ടെന്നു പലപ്പോഴും വ്യാജവാര്‍ത്തകള്‍ ചമച്ചുവിട്ടു. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു.
എന്റെ സുരക്ഷയ്‌ക്കും എനിക്ക് ടിക്കറ്റ് സംഘടിപ്പിക്കാനും ബിസിസിഐ ബുദ്ധിമുട്ടുന്നുവെന്ന തരത്തില്‍ പ്രചരണമുണ്ടായി. സത്യത്തില്‍ വിമാന ടിക്കറ്റായാലും മത്സരങ്ങള്‍ക്കുളള ടിക്കറ്റായാലും ഞാന്‍ സ്വന്തം നിലയ്‌ക്ക് പണം മുടക്കി വാങ്ങാറാണ് പതിവ്. എന്നിട്ടും അപവാദങ്ങളോട് ഞാന്‍ പ്രതികരിച്ചില്ല.
ഹൈക്കമ്മിഷനില്‍ ഇന്ത്യന്‍ ടീമിനായി നടത്തിയ വിരുന്നിനൊടുവില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഹൈക്കമ്മിഷണറുടെ ഭാര്യയാണ്. ഞാന്‍ മടിച്ചിട്ടും എന്നെ നിര്‍ബന്ധിച്ച് ഫോട്ടോയ്‌ക്ക് നിര്‍ത്തി. അതിന്റെ പേരിലും കൊടിയ വിമര്‍ശനങ്ങളും വലിയ വിവാദങ്ങളുമുണ്ടായി. ബിസിസിഐ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയെങ്കിലും ഞാന്‍ മൗനം പാലിച്ചു.
ഇതിനു പിന്നാലെ ഇതാ പുതിയൊരു കളളം കൂടി പടച്ചുവിട്ടിരിക്കുന്നു. ലോകകപ്പിന്റെ സമയത്ത് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എനിക്കു ചായ കൊണ്ടുവന്നു തന്നു എന്നാണ് ആരോപണം. ലോകകപ്പിനിടെ ഒരു മത്സരത്തിന്റെ സമയത്ത് ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും താരങ്ങളുടെ കുടുബാംഗങ്ങള്‍ക്കായുളള ബോക്‌സിലിരുന്നാണ് കളി കണ്ടത്. സെലക്ടര്‍മാരുടെ ബോക്‌സിലിരുന്നില്ല. എന്നിട്ടും കമ്മിറ്റിയേക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കിലോ അറിയണമെന്നുണ്ടങ്കിലോ ആയികൊളൂ. എങ്കിലും നിങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കാനോ അതു നാലു പേര്‍ അറിയാനോ എന്റെ പേര് അതിലേക്കു വെറുതെ വലിച്ചിഴയ്‌ക്കരുത്. ഇത്തരം ചര്‍ച്ചകളില്‍ എന്റെ പേര് വലിച്ചിഴക്കുന്നത് താല്‍പര്യമില്ലെന്നും അതിനാല്‍ അറിയിക്കുന്നു.
ഇത്തവണ എന്നെ കുറിച്ച് പടച്ചുവിട്ട വ്യാജവാര്‍ത്തകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് മൗനം വെടിയാന്‍ ഞാന്‍ തീരുമാനിച്ചത്. എന്നോടുളള അവരുടെ പെരുമാറ്റം വളരെ ക്രൂരവും ഭീകരവും തീര്‍ത്തും അധപതിച്ചതും വിദ്വേഷജനകവുമാണ്. അതുകൊണ്ടുതന്നെ ഈ ‘വാര്‍ത്ത’യോടുളള എന്റെ വെറും പ്രതികരണമായി ഈ കത്തിനെ കാണരുത്. ഈ നിശബ്ദതയെ എന്റെ ദൗര്‍ബല്യമായിട്ട് കാണരുതെന്ന മുന്നറിയിപ്പെന്നനിലയിലാണ് ഈ പ്രാവശ്യ ഞാന്‍ മൗനം കൈവെടിഞ്ഞത്.
മറ്റൊരാളുടെ ചിന്താരീതിക്കും വിശ്വാസങ്ങളും നിഗൂഢ താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് തോന്നുംവിധം അപകീര്‍ത്തിപ്പെടുത്താവുന്ന ആളല്ല ഞാന്‍. അതിപ്പോള്‍ ബിസിസിഐ ആയാലും എന്റെ ഭര്‍ത്താവായാലും വിമര്‍ശിക്കണമെങ്കില്‍ വസ്തുതകളും തെളിവുകളും നിരത്തി ചെയ്യുക അല്ലെങ്കില്‍ എന്നെ അതില്‍ നിന്ന് ഒഴിവാക്കുക. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ എന്റെ ജോലിയും ജീവിതവും രൂപപ്പെടുത്തിയെടുത്തത്. അത് ഒന്നിന്റെ പേരിലും ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. നിങ്ങള്‍ ചിലര്‍ക്ക് അത്ര വിശ്വാസം വരുന്നില്ലായിരിക്കാം. ഞാന്‍ സ്വപ്രയത്‌നത്താല്‍ ജീവിതവിജയം കൈവരിച്ച സ്വതന്ത്ര ചിന്താഗതിയുളള സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ചുന്നേയുളളൂ.
















