കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ സമയത്ത് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് കോച്ചിയില്‍ കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കുട്ടിയതായി വിജിലന്‍സ്. ഹൈക്കോടതിടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാലം കരാറുകാരില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനായാണ് ഈ സത്യവാങ്മൂലം ഇപ്പോള്‍ വിജിലന്‍സ് നല്‍കിയിരിക്കുന്നത്.
പാലത്തിന്റെ നിര്‍മാണം നടന്ന 2012-2014 കാലത്ത് സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയത്. ഇതോടെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ പാലം നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് തെളിയുന്നത്.
സൂരജ് വാങ്ങിയ സ്വത്തുക്കളെല്ലാം മകന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ഒക്ടോബര്‍ ഒന്നിന് നടന്ന വസ്തു ഇടപാടിനായി പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കുന്നതില്‍ സൂരജ് പരാജയപ്പെട്ടെന്നും വിജിലന്‍സ് പറയുന്നു.
പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് ഏതൊക്കെ തലത്തിലാണെന്നും പ്രാഥമികമായി വിവരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടാണ് സത്യവാങ്മൂലത്തിലൂടെ വിജിലന്‍സ് നല്‍കിയിരിക്കുന്നത്. നാല് പ്രതികളുടെ ജാമ്യാപേക്ഷയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ്
ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി. തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍, നാലാം പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
അതേസമയം പാലം നിര്‍മാണ അഴിമതിയില്‍ വി.കെ. ഇബ്രാഹിമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് സമയം തേടിയിരിക്കുന്നത്. സൂരജിനെ രണ്ടാമത് ചോദ്യം ചെയ്തപ്പോഴും അഴിമിതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഗുഢലക്ഷ്യങ്ങളുണ്ടായിരുന്നെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
















