ന്യൂദല്‍ഹി : ട്വിറ്റര്‍ നയതന്ത്രം എങ്ങിനെയാണെന്ന് ലോക രാഷ്‌ട്രങ്ങള്‍ക്ക് കാണിച്ചു കൊടുത്തത് സുഷമ സ്വരാജ് ആയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രിയായി ഇരിക്കേ ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ വാത്സല്യ കൂമ്പാരമായി, അശരണര്‍ക്ക് അമ്മയായി അവര്‍. സുഷമ സ്വരാജ് വിടവാങ്ങുമ്പോള്‍ അനാഥമാകുന്നത് അനേകായിരങ്ങള്‍ക്ക് ജീവാശ്വാസവും താങ്ങുമായ ആ ട്വിറ്റര്‍ ഹാന്‍ഡിലും കൂടിയാണ്.
ട്വിറ്ററില്‍ സജീവമായി അതിലൂടെ വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും എന്നും അവര്‍ മുന്‍കൈ എടുത്തു. ഒന്നേകാല്‍ കോടിയിലേറെ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ സുഷമയ്‌ക്കുണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ഈ രീതിയെ സമൂഹമാധ്യമങ്ങള്‍ അമ്പരപ്പോടെയാണ് സ്വീകരിച്ചത്. പലപ്പോഴും അവഗണന മാത്രം നേരിട്ടിരുന്ന പ്രവാസികള്‍ക്ക് വിരല്‍ത്തുമ്പാല്‍ ട്വിറ്ററില്‍ ഒരു അഭ്യര്‍ത്ഥന മാത്രം നല്‍കിയാല്‍ മതി എന്ന സ്ഥിതി വിശേഷത്തിലേക്ക് നീങ്ങിയിരുന്നു. രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികള്‍ക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവര്‍ മാറി നിന്നപ്പോള്‍ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും പ്രവാസികളായിരുന്നു.
സുഷമ എന്ന വാത്സ്യല്യമതിയുടെ സഹായങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല. പാക്കിസ്ഥാനില്‍ നിന്നെത്തിയ പിഞ്ചുകുഞ്ഞിന് വരെ അവര്‍ ഞൊടിയിടയില്‍ അവര്‍ സഹായമെത്തിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് വിസ കിട്ടാതെ വിഷമിച്ച പാക് ബാലികയ്‌ക്ക് നിമിഷ നേരത്തില്‍ വിസ നല്‍കിയതോടെ പാക്കിസ്ഥാനിലും അവര്‍ക്ക് ശ്രദ്ധേയയായി.
സുഷമ സ്വരാജ് വിടവാങ്ങുമ്പോള്‍ അത് കേരളത്തിനും ഒരു തീരാ നഷ്ടം തന്നെയാണ്. 2014ല്‍ ഇറാഖില്‍ ഐഎസ് ഭീകരര്‍ മലയാളികളടക്കമുള്ള 46 നഴ്‌സുമാരെ തടങ്കലില്‍വെച്ചപ്പോള്‍ രക്ഷയായത് സുഷമ സ്വരാജിന്റെ ധീര ഇടപെടലായിരുന്നു. ഭീകരാക്രമണത്തില്‍ ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരെ തിരികെയെത്തിക്കുന്നതില്‍ അവര്‍ കാണിച്ച നയതന്ത്ര പാടവം എന്നും പ്രശംസനീയമാണ്.
അതിനുശേഷം മലയാളികളടക്കമുള്ള മുന്നൂറ്റമ്പതോളം തൊഴിലാളികള്‍ യെമനില്‍ കുടുങ്ങിയപ്പോഴും സുഷമ സ്വരാജിന്റെ ഇടപെടലാണ് രക്ഷിച്ചത്. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ രക്ഷപ്പെടുത്താനും മുന്‍കൈ എടുത്തതും അവര്‍ തന്നെയാണ്.
കൂടാതെ യെമനില്‍ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി എട്ട് മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥന നടത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം അവര്‍ സഹായം എത്തിച്ച്. ഇതിനെ തുടര്‍ന്ന് വാഷിങ്ടണ്‍ പോസ്റ്റ് ‘സൂപ്പര്‍ മോം’ എന്നാണ് വിശേഷിപ്പിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ സ്‌പോണ്‍സറുടെ പീഡനങ്ങളില്‍ നിന്നും വിസ തട്ടിപ്പുകളില്‍ നിന്നും നിരവധി പേര്‍ക്ക് അവര്‍ രക്ഷയായി. ഇറാഖിലെ ബസ്രയില്‍ കുടുങ്ങിയ 168 ഇന്ത്യക്കാര്‍ക്ക് രക്ഷയായതു കൂട്ടത്തില്‍ ഒരാള്‍ സുഷമ സ്വരാജിന് ട്വീറ്റ് ചെയ്ത ഒരു വീഡിയോ സന്ദേശമായിരുന്നു.
2018 ല്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ക്കു ലക്‌നൗ പാസ്‌പോര്‍ട്ട് ഓഫിസില്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുകയും മതം മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സംഭവവുണ്ടായി. ഇതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും കര്‍ശ്ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മാതൃഭാവത്തിനൊപ്പം തന്നെ ശക്തയായ ഭരണാധികാരി നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎന്‍ യോഗത്തില്‍ കശ്മീര്‍ വിഷയം പ്രതിപാദിച്ചപ്പോള്‍ ലോകമവസാനിച്ചാലും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നാണ് സുഷമ സ്വരാജ് പ്രതികരിച്ചത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു അവരുടെ ഈ അളന്നു മുറിച്ച വാക്കുകള്‍.
മരണത്തിനും തൊട്ടുമുമ്പും ട്വിറ്ററില്‍ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടായിരുന്നു അവര്‍ കീഴടങ്ങിയത്. നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു ‘എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വിങ്ങല്‍ അവശേഷിപ്പിച്ചാണ് സുഷമ സ്വരാജ് വിടവാങ്ങുന്നത്. അവരുടെ അവസാന ഹൃദയമിടിപ്പ് പോലും രാഷ്‌ട്രത്തിന് വേണ്ടിയായിരുന്നു.
















