കുബേരനെജയിച്ച് പുഷ്‌കവിമാനത്തില്‍ കയറി മടങ്ങിപ്പോകുമ്പോള്‍ ശരവണദേശത്തെത്തി. ആസമയത്ത് പുഷ്പകം ചലിക്കാതെ അവിടെ ഉറച്ചുപോയി. അതിനുകാരണമെന്തെന്ന് ആലോചനതുടങ്ങി. ശിവപാര്‍ഷദനായ നന്ദികേശന്‍ വാനരവേഷത്തില്‍ അവിടെയെത്തി. ഉമാപതിയായ ശങ്കരന്‍ നൃത്തംചെയ്യുന്ന സ്ഥലമാണിത്. ഇവിടെ ആര്‍ക്കും പ്രവേശിച്ചുകൂടാ. വേഗം ഇവിടെനിന്ന് പൊയ്‌ക്കോളൂ എന്നു പറഞ്ഞു. ഇതുകേട്ട് രാവണന്‍ പരിഹാസത്തോടെ അലറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ഒരു വാനരന്‍ വന്ന് എന്നെ ഉപദേശിച്ചതു നന്നായി.’ ഇതുകേട്ട് കോപിച്ചുകൊണ്ട് നന്ദികേശനും ശപിച്ചു. നീയെന്നെ വാനരന്‍ എന്നുവിളിച്ച് ആക്ഷേപിച്ചതിനാല്‍ ഒരു വാനരന്‍ നിമിത്തം നിനക്കാപത്തുവരും, നിന്റെ കുലവും നശിക്കും. ബ്രഹ്മാവുതന്ന വരത്തെ ഞാന്‍ മാനിക്കുന്നു. അല്ലാത്തപക്ഷം നിന്നെ ഇപ്പോള്‍ തന്നെ ഞാന്‍ കൊന്നേനെ. ദേവന്മാരെയും ബ്രാഹ്മണരെയും പീഡിപ്പിക്കുന്ന നിനക്ക് ആപത്തുവരുമെന്നു തീര്‍ച്ചയാണ്.’’ അപ്പോള്‍ രാവണന്‍ കൈലാസശ്രൃംഗം ഇളക്കിയെടുത്ത് അമ്മാനമാടാന്‍ തുടങ്ങി. ശിവപാര്‍ഷദന്മാര്‍ വിറച്ചു. പാര്‍വ്വതീദേവി ഭയന്നുവിറച്ച് ശിവനെ ഗാഢമായി പുണര്‍ന്നു. ലോകമാതാവ് തന്നെ ആലിംഗനം ചെയ്തതിനാല്‍ ശിവന് അത്യധികമായ സന്തോഷമുണ്ടായി. ശിവന്‍ തന്റെ കാലിലെ പെതുവിരല്‍ മെല്ലെ കൈലാസത്തില്‍ അമര്‍ത്തി. കൈലാസം താണ് പൂര്‍സ്ഥിതിയിലായി. എന്നാല്‍ രാവണണന്റെ ഇരുപതുകൈകളും ഇളക്കാന്‍ കഴിയാത്തവണ്ണം അതിനടിയില്‍ പെട്ടുപോയി. കഠിനമായ വേദനകൊണ്ട് ഭൂമിയും പര്‍വ്വതങ്ങളും വനങ്ങളുമെല്ലാം വിറച്ചുപോകത്തക്കവണ്ണം ദശാനനന്‍ ഉറക്കെ നിലവിളിച്ചു. ശിവന്‍ കനിയാതെ കൈകളിളക്കാന്‍ കഴിയില്ലെന്നുബോധ്യമായപ്പോള്‍ ശിവനില്‍ ഭക്തിയുണ്ടായി. ദശമുഖന്‍ അതേനിലയില്‍ ആയിരം വര്‍ഷം നിന്നുകൊണ്ട് പഞ്ചാക്ഷരിമന്ത്രം ജപിച്ചു. ശിവനെ തപസ്സുചെയ്തു. രാവണന്റെ തപസ്സില്‍ പ്രീതനായ പരമേശ്വരന്‍ രാവണന്റെമുന്നില്‍ പ്രത്യക്ഷനായി. ഇങ്ങനെഅനുഗ്രഹിച്ചു.
ഇത്രിലോകത്തില്‍ നിന്നെക്കണക്കെ മറ്റിത്ര ബലവാന്മായില്ലൊരുവരും
രാവം ത്വദീയം നിറഞ്ഞു ജഗത്രയേ രാവണനെന്നതിനാല്‍ തവ നാമവും
ചന്ദ്രഹാസം നിനക്കായുധവും തരാം സന്തുഷ്ടനായേന്‍ ഭവാനെക്കുറിച്ചുഞാന്‍.
ഇന്നുതുടങ്ങി ബ്ഭജിച്ചുകൊള്‍കെന്നെനീയെന്നാല്‍ നിനക്കില്ലപജയമെന്നുമേ.
വേണ്ടും വഴിയേ ഗമിച്ചാലുമേതുമേ വേണ്ടാ വിഷാദമനുസരിച്ചേനഹം.’’
ശിവന്‍ സന്തുഷ്ടനായി പറഞ്ഞു. മൂന്നുലോകവും വിറയ്‌ക്കത്തക്കവിധം നിന്റെ രാവം (രോദനം) നിറഞ്ഞതിനാല്‍ ഇന്നുമുതല്‍ നിന്റെ പേര് രാവണന്‍ എന്നായിരിക്കും. നീയെന്നെ സദാ ഭജിച്ചുകൊള്ളുക. നിനക്കാപത്തുണ്ടാകാതെ ഞാന്‍ സംരക്ഷിക്കും. സമ്മാനമായി നിനക്ക് ചന്ദ്രഹാസം ആയുധമായി ഞാന്‍ തരുന്നു.’’ഇങ്ങനെ അനുഗ്രഹിച്ച് ചന്ദ്രഹാസം എന്ന വാള്‍ ശിവന്‍ രാവണന് സമ്മാനിച്ചു. രാവണന്‍ സന്തുഷ്ടനായി ലങ്കയിലേക്കു യാത്രയായി. രാവണന്റെ ഭാര്യമാര്‍- രാവണന് അനേകം ഭാര്യമാരുണ്ടായിരുന്നുവെന്ന് രാമായണങ്ങളില്‍ കാണുന്നു. അവരില്‍ പലരേയും രാവണന്‍ അപഹരിച്ചുകൊണ്ടുവന്നതായിരുന്നു.
ചിലര്‍ രാവണന്റെ കീര്‍ത്തികേട്ട് തനിയെ വന്നവര്‍. പ്രധാനഭാര്യ മയന്റെ പുത്രിയായ മണ്‌ഡോദരി. രാവണന്‍ ദിഗ്വിജയം നടത്തി ത്രിലോകത്തിനും ഉപദ്രവമുണ്ടാക്കി. ഒരിക്കല്‍ നായാട്ടിനായി വനത്തില്‍പോയപ്പോള്‍ അവിടെവച്ച് അസുരശില്പിയായ മയനെ കണ്ടുമുട്ടി. അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ താന്‍ മയനാണെന്നും തന്റെ ഭാര്യ ഹേമയാണെന്നും (ദനുവെന്ന് ചിലരാമായണങ്ങളില്‍)തങ്ങള്‍ക്ക് മണ്‌ഡോദരിയെന്നു പുത്രിയുണ്ടെന്നും മയന്‍ പറഞ്ഞു. യൗവ്വനയുക്തയായ അവളെ ആര്‍ക്കു നല്‍കണമെന്ന് താന്‍ അന്വേഷിച്ചുനടക്കുകയാണ്.
എന്നാല്‍ മണ്‌ഡോദരിയെ തനിക്കുതരണം എന്ന് രാവണന്‍ മയനോട് ആവശ്യപ്പെട്ടു. മയന്‍ സമ്മതിച്ചു. ഇങ്ങനെ മണ്‌ഡോദരി രാവണപത്‌നിയായി. വിവാഹത്തിന് സ്ത്രീധനമായി വിശിഷ്ടമായ ഒരു വലും മയന്‍ സമ്മാനിച്ചു. രാവണന് ധന്യമാല എന്നൊരുപത്‌നിയുമുണ്ടായിരുന്നു. രാവണന് മണ്‌ഡോദരിയില്‍ മേഘനാഥന്‍ (ഇന്ദ്രജിത്ത്), അതികായന്‍, അക്ഷകുമാരന്‍ എന്നിങ്ങനെ മൂന്നുപുത്രന്മാരുണ്ടായിരുന്നു. ഇതില്‍ അതികായന്‍ ധന്യമാലയുടെ വളര്‍ത്തുപുത്രനായിരുന്നു എന്നും കഥയുണ്ട്.
തുടരും
















