ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥസ്തയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിനെ സമീപിച്ചെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന രാജ്യസഭയില്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ടപതി. പ്രധാനപ്പെട്ട ഈ വിഷയം രാഷ്‌ട്രീയമായി ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞതാണോ, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞതാണോ നിങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദേഹം ബഹളംവെച്ച പ്രതിപക്ഷത്തോട് ചോദിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി കഴിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനുവദിക്കാനാവില്ലെന്നും രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. സംഭവത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍വിശദീകരണം നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്‌ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപരാഷ്‌ട്രപതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് അധ്യക്ഷന്‍ ഉറച്ച് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്‌ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത ആവശ്യപ്പെട്ടതായി ട്രംപ് പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയുമായി കശ്മീര്‍ വിഷയം രണ്ടാഴ്ച മുമ്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചെന്നായിരുന്നു വിവാദ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന
എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഈ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ തത്കാലം ആവശ്യമില്ല. 2016ലെ നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനുമായി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിയിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടു പോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
















