ചെന്നൈ: കള്ളക്കടത്തുകാര്‍ കടത്തിയ അമൂല്യവിഗ്രഹങ്ങളെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ നിസഹകരണമാണുള്ളതെന്നും റിട്ടേര്‍ഡ് ഐജിയും തമിഴ്‌നാട് വിഗ്രഹ മോഷണ വിരുദ്ധ സേനയുടെ തലവനുമായ പൊന്‍ മാണിക്കവേല്‍. ‘വിഗ്രഹകടത്തുകാരുടെ കൈകളിലൂടെ കടന്ന് 2001 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിപ്പെട്ട ഒരു നടരാജ വിഗ്രഹം മുപ്പതു കോടി രൂപയ്‌ക്കാണ് അഡ്‌ലെയ്ഡ് മ്യൂസിയത്തിലേക്ക് വിറ്റുപോയത്. അത് തിരികെ തരാന്‍ മ്യൂസിയം അധികൃതര്‍ തയ്യാറായിരുന്നു. അതിനാവശ്യമുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മുന്‍ ഡിജിപി രാജേന്ദ്രന് ഒമ്പതു മാസം മുമ്പ് കത്തെഴുതിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. വളരെ സമ്മര്‍ദ്ദത്തിന് കീഴിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും എന്റെ പെന്‍ഷന്‍ തുകയില്‍ നിന്നാണ് അന്വേഷണ സംഘത്തിന്റെ യാത്രയ്‌ക്കും ഭക്ഷണത്തിനും ചെലവഴിക്കേണ്ടി വരുന്നത്.’
എനിക്ക് ഒരു അസിസ്റ്റന്റോ ടൈപ്പിസ്റ്റോ പോലുമില്ല. ഞാന്‍ എന്റെ ടീമിലെ ആളുകളെ വച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. നമുക്ക് കമ്പ്യൂട്ടറുകളും തന്നിട്ടില്ല. നമ്മുടെ സ്വന്തം ചെലവിലാണ് അവയൊക്കെ വാങ്ങി വച്ചത്’ പളനിയില്‍ ഒരു കേസിന്റെ അന്വേഷണത്തിന് ശേഷം പത്ര റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഗ്രഹ മോഷണ കേസുകളില്‍ സാക്ഷികളാവുന്നവര്‍ നേരിടേണ്ടി വരുന്നത് വലിയ സമ്മര്‍ദ്ദമാണ്. അവരെ നിശബ്ദരാക്കാന്‍ കടുത്ത ഭീഷണികള്‍ ഉയരാറുണ്ട്. സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വിഷയം മദ്രാസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ ഐജി മാണിക്കവേല്‍. സുപ്രീം കോടതിയുടെ ഇടപെടലിലൂടെയാണ് വിഗ്രഹമോഷണ വിരുദ്ധ ടീമിലെ മുന്‍ ഐജിയുടെ നിയമനം നിലനിര്‍ത്താനായത്. ഇപ്പോഴുള്ള കേസുകളിലെ അന്വേഷണം മാത്രമല്ല, തന്റെ കാലാവധിക്കിടയില്‍ ഉയര്‍ന്നു വരുന്ന സമാനകേസുകളിലും അന്വേഷണം നടത്താന്‍ മാണിക്കവേലിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















