ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പ്രതിയാക്കപ്പെട്ട പെണ്‍കുട്ടി ജാമ്യം ലഭിക്കാനുള്ള ഉപാധിയായി ഖുറാന്‍ വിതരണം ചെയ്യണമെന്നുള്ള നിര്‍ദ്ദേശം ഝാര്‍ഖണ്ഡ് കോടതി ഒഴിവാക്കി.
കോളേജ് വിദ്യാര്‍ത്ഥിനിയായ റിച്ചാ ഭാരതിയോടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ താന്‍ ഉപാധി അംഗീകരിക്കില്ലെന്നും അങ്ങനെ ജാമ്യം വേണ്ടെന്നും റിച്ചാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം കോടതിയെ അറിയിച്ചതോടെയാണ് വിധിയിലെ ഈ നിര്‍ദ്ദേശം ഒഴിവാക്കിയത്.
വിധിയിലെ ഉപാധിക്കെതിരെ ഹിന്ദുസംഘടനകള്‍ വലിയ പ്രതിഷേധങ്ങളാണുയര്‍ത്തിയത്. റിച്ചാ ഭാരതി മതസൗഹാര്‍ദ്ദം തകര്‍ക്കുന്നെന്ന പരാതിയിലായിരുന്നു അറസ്റ്റിലായത്. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന്‍ വിതരണം ചെയ്യണമെന്ന് ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മനീഷ് സിംഗ് നിര്‍ദ്ദേശിക്കുകയായിരുന്നു. പോലീസിന്റെയും അധികൃതരുടെയും സാന്നിധ്യത്തില്‍ സദര്‍ അഞ്ജുമാന്‍ ഇസ്ലാമിയ കമ്മറ്റിക്കും നാല് സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കുമാണ് മുസ്ലിം മതഗ്രന്ഥം നല്‍കേണ്ടത്.
15 ദിവസത്തിനുള്ളില്‍ ഇതിന്റെ രസീത് കോടതിയില്‍ ഹാജരാക്കണം. കോടതി നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിച്ച ഭാരതി രംഗത്തെത്തി. നിര്‍ദ്ദേശം അംഗീകരിക്കില്ല. ഇന്ന് ഖുറാന്‍ വിതരണം ചെയ്യാനാണ് പറഞ്ഞതെങ്കില്‍ നാളെ നമാസ് ചെയ്യാനും മുസ്ലിമിലേക്ക് മതംമാറാനുമാകും ആവശ്യപ്പെടുക. ഹിന്ദു മതവിശ്വാസത്തെ ആക്ഷേപിച്ച മറ്റ് മതസ്ഥരോട് എന്നെങ്കിലും രാമായണം നല്‍കാനോ വായിക്കാനോ പറഞ്ഞിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു.
അടുത്തിടെ ഝാര്‍ഖണ്ഡില്‍ മോഷണത്തിനിടെ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ തബ്രേസ് അന്‍സാരിയെന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സാരിയുടെ മകന്‍ പ്രതികാരം ചെയ്താല്‍ മുസ്ലിങ്ങളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ചില ടിക് ടോക് താരങ്ങള്‍ നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രദേശത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
















