കോട്ടയം: സംസ്ഥാനത്തെ മികവുറ്റ സർക്കാർ കോളേജുകളുടെ പട്ടികയിലേക്ക് കുതിച്ചു കയറിയ നാട്ടകം ഗവണ്‍മെന്റ് കോളജ് ഇന്ന് എസ്എഫ്‌ഐയുടെ ഭീകരകേന്ദ്രം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് സമാനമായി എസ്എഫ്‌ഐ ഫാസിസം കൊടികുത്തി വാഴുന്ന ഈ കലാലയത്തില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ പഠന സ്വപ്‌നമാണ് കരിഞ്ഞുവീഴുന്നത്. എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നാട്ടകം ഗവണ്‍മെന്റ് കോളജില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല.
കോളജ് ഹോസ്റ്റലാണ് ഇവിടുത്തെ ഇടിമുറി. മദ്യപാനം അടക്കം ഇവിടെ നിത്യസംഭവമാണ്. ഇരുമ്പ് ദണ്ഡുകളടക്കം എസ്എഫ്‌ഐ ശേഖരിച്ച് വെച്ചിരിക്കുന്നത് ഇവിടെയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടുതലും പുറത്തുനിന്ന് വന്നവരും, പഠനം കഴിഞ്ഞിട്ടും ഹോസ്റ്റലില്‍ തങ്ങുന്ന എസ്എഫ്‌ഐ നേതാക്കളുമാണ് ഇവിടുത്തെ അന്തേവാസികള്‍. ഇതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. ഒരു തവണ ഹോസ്റ്റലില്‍ പരിശോധനക്ക് വന്ന പോലീസിനെപ്പോലും എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവച്ചു. മിക്ക പ്രന്‍സിപ്പാള്‍മാരും ഭൂരിപക്ഷം അദ്ധ്യാപകരും എസ്എഫ്‌ഐയുടെ ആക്രമണത്തിനും ഗുണ്ടായിസത്തിനും ഫാസിസത്തിനും കൂട്ടുനില്‍ക്കുന്നു.
സദാചാര പോലീസാകുന്നതും പൊണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതും എസ്എഫ്‌ഐ നേതാക്കളാണെന്നതാണ് വിചിത്ര സംഭവം. ദളിത് വിദ്യാര്‍ത്ഥികളെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് കോളജില്‍ എസ്എഫ്‌ഐ പുലയ കുടില്‍ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി കോളജില്‍ എത്തിയ പൂര്‍വ്വ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയുമായി സംസാരിച്ചതിന് ദളിത് പെണ്‍കുട്ടിയടക്കം നാലു വിദ്യാര്‍ത്ഥികളെ ക്രൂരമായി എസ്എഫ്‌ഐ മര്‍ദ്ദിച്ചു. ഇതില്‍ മൂന്നും പെണ്‍കുട്ടികളാണ്. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ചിങ്ങവനം പോലീസില്‍ പരാതി നല്‍കി. നാട്ടകം കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായിരുന്നു രണ്ട് പെണ്‍കുട്ടികള്‍.
ദളിത് വിദ്യാര്‍ത്ഥിയായ അവിനാശ് എസ്എഫ്‌ഐ നേതാക്കളുടെ ക്രൂരമായ റാഗിങിന് ഇരയായി. വൃക്കകള്‍ക്ക് തകരാറ് സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെയാണ് ക്രൂരമായ റാഗിങ് പുറംലോകം അറിയുന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ മണിക്കൂറുകളോളം നഗ്‌നരാക്കി നിര്‍ത്തിയാണ് പീഡനങ്ങള്‍ അരങ്ങേറിയിരുന്നത്. എസ്എഫ്‌ഐ ഭീഷണി ഭയന്ന് പിതാവുമൊത്ത് പോലീസിനെ അറിയിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പിന്‍മേല്‍ പരീക്ഷ എഴുതുവാന്‍ വന്ന വിദ്യാര്‍ത്ഥിയെ രക്ഷിതാവിന്റെ മുന്‍പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നത് നാട്ടകത്താണ്. നാട്ടകം ഗവണ്‍മെന്റ് കോളജിലെ എസ്എഫ്ഐ അക്രമങ്ങള്‍ക്കെതിരെ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ സമരവുമായി രംഗത്ത് വന്നതോടെ എസ്എഫ്ഐ പ്രതിസന്ധിയിലായി.
അക്രമരാഷ്‌ട്രീയത്തിനെതിരെ മുഴുവന്‍ വിദ്യാര്‍ത്ഥിനികളും കുത്തിയിരുന്ന് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. എസ്എഫ്ഐ നേതാക്കള്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനികള്‍ പിന്‍മാറിയില്ല. പിന്നെ അവരെ ഭീഷണിപ്പെടുത്തലായി.
കെഎസ്‌യു തോറ്റോടി
നാട്ടകം കോളജില്‍ കെഎസ്‌യു എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു. കുറെ ചെറുത്തു നിന്നെങ്കിലും പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പോലും കെഎസ്‌യുവിന് രക്ഷയില്ലായിരുന്നു. എബിവിപി എസ്എഫ്‌ഐയുടെ ആക്രമണത്തെ ചെറുത്തു. ഈ ചെറുത്തുനില്‍പ്പില്‍ ഒട്ടേറെ എബിവിപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പഠനം അവസാനിപ്പിക്കേണ്ടി വന്നു. മാത്രമല്ല അദ്ധ്യാപകരും എബിവിപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു ഉപദ്രവിക്കാന്‍ തുടങ്ങി. കോളജില്‍ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞ് എത്തിയ ചിങ്ങവനം എസ്‌ഐയെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച് ഓടയില്‍തള്ളി. മര്‍ദ്ദനത്തില്‍ എസ്‌ഐയുടെ കൈയൊടിഞ്ഞു. ഒരു കേസുമില്ലാതെ എസ്എഫ്‌ഐ നേതാക്കള്‍ രക്ഷപ്പെട്ടു. മര്‍ദ്ദനമേറ്റ എസ്‌ഐയെ സിപിഎം നേതാക്കള്‍ ശാസിച്ചു. നല്ലവനായ എസ്‌ഐ തല്ലിയവരോട് ക്ഷമിച്ചു.
നഗരത്തിലെ ആക്രമണത്തിന് മുമ്പില്‍
കോട്ടയം നഗരത്തിലെ എല്ലാ ആക്രമണത്തിനും സിപിഎം ആശ്രയിക്കുന്നത് നാട്ടകം കോളജിലെ എസ്എഫ്‌ഐക്കാരെയാണ്. പോസ്റ്റര്‍ കീറുക, പ്രകടനത്തിന് നേരെ കല്ലെറിയുക, മന്ത്രിമാരെ വഴിയില്‍ തടയുക, മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കുക, പോലീസിനെ ആക്രമിക്കുക ഇതൊക്കെയാണ് ഈ നേതാക്കളുടെ വിനോദം. പോലീസിലെ ചുവന്ന കാക്കിയിട്ടവര്‍ ഇവരെ സഹായിക്കുന്നു.
















