തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതിനെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍. പിഎസ്സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും 28 റാങ്കുകളെക്കുറിച്ച് നിരവധി സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഉന്നത റാങ്കുകള്‍ നേടാനുള്ള നിലവാരം ആരോപണ വിധേയര്‍ക്ക് ഇല്ലെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. കാസര്‍കോട് ജില്ലയിലെ ലിസ്റ്റില്‍ ജോലിക്ക് അപേക്ഷിച്ച ഇവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#വാളെടുത്തവൻ_വാളാൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സ്ഥിരം ക്രിമിനലുകളും വിദ്യാർത്ഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രതികളുമായ ശിവരജ്ഞിത്ത്,നസീം എന്നിവർ PSC നടത്തിയ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 1 ഉം 28 ഉം റാങ്കുകാരായതിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ PSC പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തണം.ഇത്രയും ഉന്നത റാങ്കുകൾ നേടാനുള്ള നിലവാരം ആരോപണ വിധേയർക്ക് ഇല്ലെന്ന് സഹപാഠികൾ തന്നെ പറയുന്നു. കാസർകോട് ജില്ലയിലെ ലിസ്റ്റിൽ ജോലിക്ക് അപേക്ഷിച്ച ഇവർക്ക് മാനദണ്ഡങ്ങൾ മറികടന്നാണ് തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ PSC ടെസ്റ്റ് എഴുതാൻ അനുവദിച്ചത്. ഇത്തരം നടപടികളിലൂടെ ഭരണഘടനാ സ്ഥാപനമായ PSCയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. ഒന്നാം റാങ്കുകാരന് 78.33 ശതമാനം മാർക്കും രണ്ടാം റാങ്കുകാരനായ എസ് എഫ് ഐ പ്രവർത്തകന് 78 ശതമാനം മാർക്കും ലഭിച്ചപ്പോൾ മൂന്നാം റാങ്കുകാരന് ലഭിച്ചത് 71 ശതമാനം മാത്രമാണ്. ലക്ഷങ്ങൾ എഴുതുന്ന ഒരു പരീക്ഷയിൽ ഇത്രയും വലിയ അന്തരമുണ്ടാകുന്നത് തന്നെ സംശയകരമാണ്. PSC യെ പിണറായി സർക്കാർ രാഷ്‌ട്രീയവൽക്കരിച്ചിരിക്കുകയാണ്. PSC പരീക്ഷാ നടത്തിപ്പിൽ ഇടപെടുന്നതിന് ഒരു സി.പി.എം ഫ്രാക്ഷൻ തന്നെ പ്രവർത്തിക്കുന്നതായി ശക്തമായ ആരോപണമുണ്ട്. മുൻപ് PSC നടത്തിയ SI പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നിരുന്നെന്ന ആരോപണം ഇതുമായി ചേർത്ത് കാണേണ്ടതുമാണ്. ആരോപണങ്ങളുടെ പ്രതിസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. PSC യെ രാഷ്‌ട്രീയമുക്തമാക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി തന്നെ തുലാസിലാവും.
തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി സി.പി.എം ഉം സംസ്ഥാന സർക്കാരുമാണ്. ഇത് ഒറ്റപ്പെട്ടതും യാദൃശ്കികവുമാണെന്ന സിപിഎം പ്രചരണം ഒട്ടും ശെരിയല്ല.
പാർട്ടിയുടെ പിന്തുണയോടെ ആസൂത്രിതമായി നടത്തിയ അക്രമ പ്രവർത്തനമാണിത്. ഇപ്പോൾ ഇതിൽ നിന്നും തല ഊരി രക്ഷപെടാനും
ചിലരെ മാത്രം തള്ളി പറയാനും സിപിഎം നേതാക്കൾ നടത്തുന്ന ശ്രമം വെറും പാഴ് വേലയാണ്.
ചില വ്യക്തികളെ മാത്രം കുറ്റക്കാരായി ചിത്രീകരിച്ച് പാർട്ടിക്കും സർക്കാരിനും കൈകഴുകാൻ കഴിയില്ല. കോളേജിലെ അക്രമപ്രവർത്തനങ്ങൾക്ക് വർഷങ്ങളായി സി.പി.എം നൽകി വരുന്ന പിന്തുണയുടെ അനന്തരഫലമാണ് അടുത്തയിടെ അവിടെയുണ്ടായ അതിര് വിട്ട സംഭവങ്ങൾ.ഇടതുപക്ഷ അധ്യാപക സംഘടനയും ഉത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ട്.യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെ SFlയ്‌ക്ക് ആധിപത്യമുള്ള എല്ലാ ക്യാംപസുകളും കലാപ കേന്ദ്രങ്ങളാവുകയും വിദ്യാർത്ഥികൾ ഭയത്തിൽ കഴിയേണ്ട സാഹചര്യമുണ്ടാവുകയും അവിടെയെല്ലാം അധ്യയന നിലവാരം ഇടിയുകയും ചെയ്തു.ഇതിനെല്ലാം പിന്നിൽ സി.പി.എം ന്റെ അന്ധമായ രാഷ്ടീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്.
















