ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് കാലത്തെ ഇടതു ഭരണം തകര്‍ത്ത് അധികാരത്തിലെത്തിയ ത്രിപുരയില്‍ ബിജെപി വിജയം തുടരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും വിജയിച്ചതിന് പിന്നാലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തില്‍ 86 ശതമാനവും പഞ്ചായത്ത് സമിതികളില്‍ 80 ശതമാനവും ജില്ലാ പഞ്ചായത്തില്‍ 31 ശതമാനവും സീറ്റുകളിലേക്കാണ് ബിജെപി എതിരില്ലാതെ ജയിച്ചത്.
ഗ്രാമപഞ്ചായത്തില്‍ 6111ല്‍ 833, പഞ്ചായത്ത് സമിതിയില്‍ 419ല്‍ 82, ജില്ലാ പഞ്ചായത്തില്‍ 116ല്‍ 79 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന് പത്ത്, സിപിഎമ്മിന് നാല് ശതമാനം സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായത്. ബിജെപി മുഴുവന്‍ സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഏതാനും സീറ്റുകളില്‍ രംഗത്തുണ്ട്. ഈ മാസം 27നാണ് വോട്ടെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞ ദിവസം അവസാനിച്ചു. 2014ല്‍ ഗ്രാമപഞ്ചായത്തുകളില്‍ 95 ശതമാനവും പഞ്ചായത്ത് സമിതികളിലും ജില്ലാ പഞ്ചായത്തുകളിലും മുഴുവന്‍ സീറ്റിലും സിപിഎമ്മിനായിരുന്നു വിജയം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ബിജെപി അനുവദിച്ചില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു. എന്നാല്‍, പാര്‍ട്ടി ഔദ്യോഗികമായി പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ജി. കാമേശ്വര റാവു പറഞ്ഞു. ഒരു തവണ നേതാക്കള്‍ തന്നെ വന്നു കണ്ടിരുന്നു. പക്ഷെ പരാതി ഉന്നയിച്ചില്ല, അദ്ദേഹം വ്യക്തമാക്കി. ആരോപണം ബിജെപി വക്താവ് അശോക് സിന്‍ഹ നിഷേധിച്ചു.
ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. തങ്ങള്‍ ഇപ്പോഴും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ത്രിപുരയില്‍ അധികാരത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ സിപിഎം നേതാക്കള്‍ക്കെതിരെ ജനങ്ങള്‍ അക്രമം അഴിച്ചുവിടുകയും ലെനിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു.
















