തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തെ തുടര്‍ന്ന് ക്യാംപസില്‍ കാലങ്ങളായി നടന്നു വരുന്ന അരാജകത്വത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഖിലിനെ കുത്തിയ പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് നേതാവുമായ നസീം മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ താമസിച്ചത് കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍.
എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെഎസ്എഫ്ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത് വന്‍വിവാദമായിരുന്നു. പൊലീസ് സേനയുടെ മനോവീര്യം ആകെ തകര്‍ത്ത സംഭവത്തിനു ശേഷം പ്രതികളെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിച്ചില്ല. സിപിഎമ്മിന്റെ വന്‍ സമ്മര്‍ദമായിരുന്നു ഈ വിഷയത്തില്‍ പൊലീസിനു മേല്‍. ഒടുവില്‍ മുഖം രക്ഷിക്കാനായി പ്രതികളില്‍ നാലുപേരെ സിപിഎം തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. എന്നിട്ടും പ്രധാന പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന നസീമിനെ തൊടാന്‍ പൊലീസിനു സാധിച്ചിരുന്നില്ല. പൊലീസുകാരെ തല്ലിച്ചതച്ച ശേഷം നസീം നേരേ പോയത് യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റുഡന്റ്‌സ് സെന്ററില്‍ ആയിരുന്നു. ആഴ്ചകളോളം നസീം അവിടെ സുഖവാസത്തിലായിരുന്നു. ഇക്കാര്യങ്ങള്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയും ശരിവച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നസീം കോളേജില്‍ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും ഒരു കാരണവശാലും അറസ്റ്റ് ഉണ്ടാകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സിപിഎം നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദമായിരുന്നു പിന്നില്‍. ഇതില്‍ ചില പൊലീസുമാര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാ നേതാക്കളുടെ സംരക്ഷണവും സ്റ്റുഡന്റ്‌സ് സെന്ററിന് ഏര്‍പ്പെടുത്തിയിരുന്നു.
ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേസിന്റെ വിവാദങ്ങള്‍ തണുത്തപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാക്കി നസീമിനു ജാമ്യം നേടിക്കൊടുത്തു സിപിഎം. ഇതിനു ശേഷം നസീമിന്റെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ ഗൂണ്ടാപ്രവര്‍ത്തനം അതിശക്തമായിരുന്നു. പുതിതായി കോളേജില്‍ എത്തുന്ന കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തി എസ്എഫ്‌ഐയുടെ സമര പരിപാടികള്‍ പങ്കെടുപ്പിക്കുന്നത് നിത്യസംഭവമായി മാറി. ഇതിന്റെ പേരിലാണ് മാസങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്‌ക്കു ശ്രമിച്ചതും. പ്രിന്‍സിപ്പാളിനോ അധ്യാപകര്‍ക്കും കോളേജില്‍ യാതൊരു വിധം നിയന്ത്രണവും ഉണ്ടായിരുന്നില്ല. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കാണ് കോളെജിന്റെ നിയന്ത്രാധികാരം. ഏതെങ്കിലും അധ്യാപകന്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭീഷണി ആകും ആദ്യം. ചെവിക്കൊണ്ടില്ലേല്‍ രാഷ്‌ട്രീയ അധികാരം ഉപയോഗിച്ച് സ്ഥലംമാറ്റമാണ് ഉത്തരം. കോളെജിലെ പ്രിന്‍സിപ്പളിനെ നിയമിക്കുന്നതിനെ ചൊല്ലിയും വിവാദം ശക്തമാണ്. അര്‍ഹത അല്ല മറിച്ച് സിപിഎം അനുഭവമാണ് ഇതിനു മാനദണ്ഡമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന വ്യക്തിയെ ആണ് ഇപ്പോള്‍ പ്രിന്‍സിപ്പളായി നിയമിക്കുക. അതിനാല്‍ എസ്എഫ്‌ഐയുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തിനു ഒരു നിയന്ത്രണവും ഈ കോളേജില്‍ ഉണ്ടാവാറില്ലെന്നും വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
















