കൊച്ചി: പുതിയ പാലാരിവട്ടം മേല്‍പ്പാലം വീണ്ടും ഗതാഗത യോഗ്യമാക്കാന്‍ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തകരാറുളള സ്പാനുകള്‍ മാറ്റണം. കൂടുതല്‍ വിള്ളലുളള ഗാര്‍ഡറുകള്‍ മാറ്റി പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡറുകള്‍ ഉപയോഗിക്കണം.
30 മുതല്‍ 35% വരെ പൊളിച്ചു പണിയേണ്ടി വരും. കേടുപാടുളള ഭാഗം മാറ്റിപ്പണിത് ബാക്കി ബലപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ തൂണുകള്‍ക്കും പാലത്തിന്റെ അടിത്തറയ്‌ക്കും പ്രശ്‌നങ്ങളില്ലാത്ത സാഹചര്യത്തില്‍ പാലം പൂര്‍ണമായും പൊളിച്ചുപണിയേണ്ട സാഹചര്യമില്ലെന്നും ഇ. ശ്രീധരന്‍ അറിയിച്ചു.
സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം പാലം നിര്‍മാണത്തിലെ അപാകതകള്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം നേരത്തേ പഠിച്ചിരുന്നു. പാലത്തിനു ഘടനാപരമായ ഗുരുതര പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ പുനരുദ്ധാരണം ആവശ്യമാണെന്നു സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.
പുനരുദ്ധാരണം നടത്താതെ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടരുതെന്നും അദ്ദേഹം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 18.5 കോടി രൂപയാണു 10 മാസം നീളുന്ന അറ്റകുറ്റപ്പണിക്കു വേണ്ടിവരിക. എന്നാല്‍, ചെന്നൈ ഐഐടിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാക്കുകയാണു സംസ്ഥാന സര്‍ക്കാര്‍. ഈ മാസം അവസാനം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. അതിന്റെ കൂടി അടിസ്ഥാനത്തിലാകം തുടര്‍നടപടികള്‍. വിജിലന്‍സ് സംഘം പാലത്തില്‍ വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തി.
തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍മാരുടെ സഹായത്തോടെയായിരുന്നു പരിശോധന. മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു തെളിവെടുപ്പ്. പാലത്തിലെ വിളളലുകളാണു പ്രധാനമായും പരിശോധിച്ചത്. ഇവ വാഹനങ്ങള്‍ കടന്നു പോകാത്തപ്പോഴും വികസിക്കുന്നുണ്ടോ എന്നായിരുന്നു പരിശോധന.
















