തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ മറപറ്റി നടക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് ആശയം പടര്‍ത്തുന്ന എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം. ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ മുഖംമറച്ചുവെയ്‌ക്കാനുള്ള രാഷ്‌ട്രീയ പാര്‍ട്ടിയായി എസ്.എഫ്.ഐ മാറിയെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പലതവണ ആരോപണം ഉയര്‍ത്തിയിരുന്നു. പകല്‍ എസ്.എഫ്‌ഐ പ്രവര്‍ത്തകരായി നടക്കുന്ന പലരും രാത്രിയില്‍ എസ്.ഡി.പിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ പടര്‍ത്തുന്ന ഇവര്‍ പലപ്പോഴും കോളേജില്‍ അരാജകത്വം അഴിച്ചുവിട്ടിട്ടുണ്ട്. എസ്എഫ്‌ഐ നേതാക്കമാര്‍ പലപ്പോഴും ഇസ്ലാമിക ആശയങ്ങളാണ് കോളേജില്‍ പടര്‍ത്തുന്നത്. ഹൈന്ദവ ദൈവങ്ങളെ അടച്ച് ആക്ഷേപിക്കുന്നവരാണ് ക്യാമ്പസിനുള്ളില്‍ അധികവുമുള്ള എസ്എഫ്‌ഐക്കാര്‍. യൂണിവേഴ്‌സ്റ്റി കാമ്പസിനുള്ളില്‍ എസ്എഫ്‌ഐയുടേതായി വന്‍ ആയുധ ശേഖരം ഉണ്ട്. ഇത് എങ്ങനെ ഉപയോഗിക്കണമെന്നുള്ള പരിശീലനം പാര്‍ട്ടിയിലെ പലര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അഖിലിന്റെ നെഞ്ചത്ത് ഏറ്റകുത്ത് കൃത്യമായ പരിശീലനം ലഭിച്ച ക്രിമിനലിന്റെത് പോലെയുള്ളതാണെന്ന് പോലീസും സമ്മതിക്കുന്നു. കൃത്യമായ പദ്ധതി തയാറാക്കിയാണ് അഖിലിനെ കുത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അഖിലിനെ ഇതിന് മുമ്പും എസ്.എഫ.ഐക്കാര്‍ ആക്രമിച്ചിരുന്നെന്ന് അഖിലിന്റെ പിതാവ് ചന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കേസ് ജില്ലാ സെക്രട്ടറി ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മര്‍ദിച്ച കേസിലെ പ്രതിയാണ് നസീം.യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയും കൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജില്‍ വര്‍ഷങ്ങളായി നടക്കുന്ന എസ്.എഫ്.ഐ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരില്‍ തുടങ്ങിയ മര്‍ദ്ദനമാണ് ഇന്ന് രാവിലെയും തുടര്‍ന്നതെന്നും അവര്‍ പറഞ്ഞു.
നസീം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐ നേതാവ് നസീം സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയണെന്നും വ്യക്തമായി. പാളയത്ത് പട്ടാപ്പകല്‍ ട്രാഫിക് പൊലീസുകാരനെ തല്ലിച്ചതച്ചതും നസീമും കൂട്ടാളികളുമാണ്. ആക്രമണം നടത്തിയിട്ടും മാസങ്ങളോളം നസീമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. നസീം ഒളിവിലാണെന്ന വിചിത്ര വാദമാണ് പൊലീസ് സ്വീകരിച്ചത്.
എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. 12ന് വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു സംഭവം. ബൈക്കില്‍ വന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ സിഗ്നല്‍ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥി അമല്‍ കൃഷ്ണയുടെ യൂണിഫോമില്‍ പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. റോഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും വിദ്യാര്‍ഥി ആക്രമിച്ചു.
മൂന്നുപൊലീസുകാരും ചേര്‍ന്നു പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഓടിമാറി. ഉടന്‍ എസ്എഫ്ഐ നേതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാന്‍ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികള്‍ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. അതേ നസീമിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഗൂണ്ടാപ്രവര്‍ത്തനം ശക്തമായിരുന്നെന്നാണു വിദ്യാര്‍ഥികള്‍ തന്നെ വ്യക്തമാക്കുന്നത്.
















