വയസ്‌ക്കരയില്ലത്ത് ഒരുകാലത്ത് പുരുഷപ്രജകളില്ലായിരുന്നു. ഒരു കന്യകമാത്രമായിരുന്നു അവശേഷിച്ചത്. ആ കന്യകയെ പിലാമന്തോള്‍ മൂസ് വിവാഹം ചെയ്ത് അവിടെ ദത്തു കയറി. അങ്ങനെയാണ് വയസ്‌ക്കരെ മൂസ് എന്ന പേര് സിദ്ധിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഭട്ടതിരി അവിടെ ദത്തുകയറിയതില്‍ പിന്നെ അവിടെയുള്ളവര്‍ ഭട്ടതിരി എന്നാണ് അറിയപ്പെട്ടത്.
ഒരു കാലത്ത് അവിടെ ആയുര്‍വേദമുള്‍പ്പെടെ നാലുവേദങ്ങളും പഠിച്ചൊരു വിദ്വാനുണ്ടായിരുന്നു. ചതുര്‍വേദി ഭട്ടതിരി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മഹാവൈദ്യനും മന്ത്രവാദിയുമായിരുന്നു അദ്ദേഹം. മന്ത്രവാദത്തിനായി പലദിക്കുകളില്‍ നിന്നും അദ്ദേഹത്തെ കൂട്ടാന്‍ ആളുകളെത്താറുണ്ട്.
ഒരിക്കല്‍ സാമൂതിരിപ്പാടു തമ്പുരാന് യക്ഷി ബാധയുണ്ടായി. മന്ത്രവാദികള്‍ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ടും യക്ഷി ഒഴിഞ്ഞില്ല. ഒടുവില്‍ ചതുര്‍വേദി ഭട്ടതിരിയെ സാമൂതിരിയുടെ ആസ്ഥാനമായ കോഴിക്കോട്ടേക്ക് വിളിപ്പിച്ചു. ഭട്ടതിരി ചില മന്ത്രതന്ത്രപ്രയോഗങ്ങളാല്‍ യക്ഷിയെ ഒഴിപ്പിച്ചു. ബാധ പൂര്‍ണമായും മാറിയതില്‍ സന്തുഷ്ടനായ സാമൂതിരി അമൂല്യമായ സമ്മാനങ്ങള്‍ നല്‍കിയാണ് ചതുര്‍വേദിയെ യാത്രയാക്കിയത്.
മടക്കയാത്രയില്‍ സന്ധ്യാനേരമായതോടെ ഭട്ടതിരി വഴിക്കുള്ള ഒരു നമ്പൂതിരിയുടെ വീട്ടില്‍ സന്ധ്യാവന്ദനം നടത്തി, അത്താഴവും കഴിച്ച് അവിടുത്തെ ഉപഗൃഹമായ ഒരു മാളികയില്‍ കയറി കിടന്നു. ഉറക്കത്തിനിടയില്‍ സര്‍വാംഗസുന്ദരിയായ ഒരു സ്ത്രീ അരികില്‍ വന്ന് ‘ തലയിണക്കീഴില്‍ നിന്ന് ആ ഗ്രന്ഥം മാറ്റി വെയ്‌ക്കൂ’ എന്ന് ഭട്ടതിരിയോടു പറഞ്ഞു. എവിടെപ്പോകുമ്പോഴും ഒരു മന്ത്രവാദഗ്രന്ഥം ഭട്ടതിരി കൈയില്‍ കരുതാറുണ്ട്. രാത്രികാലങ്ങളില്‍ ദുഷ്ടദേവതകളുടെ ശല്യമുണ്ടാകാതിരിക്കാന്‍ അദ്ദേഹം അത്് തലയിണക്കീഴില്‍ വെച്ചാണ് ഉറങ്ങാറുള്ളത്.
ഭട്ടതിരിയുടെ അടുത്തെത്തിയ സ്ത്രീ വീണ്ടും വീണ്ടും ഗ്രന്ഥം മാറ്റിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ രൂപലാവണ്യവും മറ്റും കണ്ടപ്പോള്‍ അത് കേവലം മനുഷ്യസ്ത്രീയല്ലെന്ന് ഭട്ടതിരിക്ക് ബോധ്യമായി. ‘നീയാര് ‘ എന്ന് ഭട്ടതിരി ഗൗരവത്തോടെ ചോദിച്ചു.
അങ്ങ് ഉപദ്രവിക്കുകയില്ലെങ്കില്‍ ഞാന്‍ സത്യം ചെയ്യാമെന്ന് യക്ഷി പറഞ്ഞു. ഭട്ടതിരി അപ്രകാരം സത്യം ചെയ്തു. സാമൂതിരിയെ ബാധിച്ച യക്ഷിയാണ് താനെന്നും ഭട്ടതിരിയില്‍ അനുരക്തയായി വന്നതാണെന്നും സ്ത്രീരൂപം പറഞ്ഞു.
സ്ത്രീയുടെ രൂപലാവണ്യത്തില്‍ മയങ്ങിയ ഭട്ടതിരി, ‘ നീയെന്നെ ഉപദ്രവിക്കില്ലെങ്കില്‍ ഈ ഗ്രന്ഥം മാറ്റിവെയ്‌ക്കാ’ മെന്ന് അറിയിച്ചു. യക്ഷി അതുപോലെ സത്യം ചെയ്തു. അന്നു രാത്രി അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു. ഭട്ടതിരിയുടെ അഭ്യര്‍ഥന മാനിച്ച് യക്ഷി അദ്ദേഹത്തിനൊപ്പം വയസ്‌ക്കര ഇല്ലത്തേക്കു പുറപ്പെട്ടു. അവിടെ എത്തിയ ശേഷവും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞത്.
ഭട്ടതിരിക്കല്ലാതെ മറ്റാര്‍ക്കും യക്ഷിയെ കാണാനാകില്ലായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ യക്ഷി ഗര്‍ഭം ധരിച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. യക്ഷി പിന്നീട് കുഞ്ഞിനെ അവിടെ ത്യജിച്ച് സ്വസ്ഥാനത്തേക്ക് മടങ്ങി. അവളും അമ്മയെ പോലെ അദൃശ്യയായ യക്ഷിയായി , യൗവനയുക്തയായി അവിടെ താമസം തുടങ്ങി.
മരിക്കാറായ വേളിയിലാണ് ചതുര്‍വേദി തനിക്ക് യക്ഷിയില്‍ ഒരു കുഞ്ഞു പിറന്ന കഥ, വേളികഴിച്ച ഭാര്യയിലുണ്ടായ മകനോടു പറഞ്ഞത്. സ്വപുത്രിയായ യക്ഷിയോട് അദൃശ്യയെങ്കിലും അവിടം വിട്ടു പോകാതെ പരദേവതയായി കൂടാനും അദ്ദേഹം ഉപദേശിച്ചു. വൈകാതെ ഭട്ടതിരി ദേഹം വെടിഞ്ഞു.
ആ യക്ഷി ഇപ്പോഴും ഇല്ലത്തുണ്ടെന്നാണ് വിശ്വാസം. യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും സ്വരൂപത്തിലും അഗ്നിഗോളമായും പലരും കണ്ടതായാണ് കഥകള്‍.
















