മേഘനാദന്റെ നാഗാസ്ത്ര പ്രയോഗത്താല്‍ ലക്ഷ്മണനും വാനരസേനയും നിലം പതിച്ചതിനു കാരണക്കാരന്‍ വിഭീഷണന്‍ തന്നെയെന്ന് രാമന്‍ കോപത്താല്‍ അലറിക്കൊണ്ടിരുന്നു. തന്റേതല്ലാത്ത അപരാധത്തിന് പഴികേള്‍ക്കേണ്ടി വരുന്നതില്‍ ഏറെ ദു:ഖിതനായിത്തീര്‍ന്നു വിഭീഷണന്‍. ‘ രാമദേവാ! ഞാന്‍ നിരപരാധിയാണ്. ദയവു ചെയ്ത് എന്നെ വഞ്ചകനെന്ന് വിളിക്കരുത്. അങ്ങ് ദേവനാണ്. എന്നെക്കുറിച്ച് ആദ്യമേയുള്ള വിശ്വാസത്തിന് ഭംഗം വരത്തക്ക വിധം യാതൊന്നും സംഭവിച്ചിട്ടില്ല.’ എന്നറിയിച്ചു.
അനന്തരം അന്നുണ്ടായ സംഭവങ്ങളെല്ലാം വിഭീഷണന്‍ വിസ്തരിച്ചു പറഞ്ഞു. അതോടെ രാമന് വിഭീഷണനിലുണ്ടായിരുന്ന അവിശ്വാസം മാറി. യുദ്ധഭൂമിയില്‍ സംഭവിച്ചതെല്ലാം വാനവര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ കാഴ്ചകണ്ട് അവര്‍ ദു:ഖിതരായി. ദേവഗുരുവിന്റെ ഉപദേശപ്രകാരം ഗരുഡാരാധന തുടങ്ങി. മന്ത്രസ്തുതിനാദവും പൊങ്ങി. അതേസമയത്തു തന്നെ ശ്രീരാമന്റെ വലതു കണ്ണില്‍ നിന്ന് പാടലമായ ഒരു ഉഗ്രപ്രഭാവം പടിഞ്ഞാറോട്ട് പാഞ്ഞ് ചക്രവാളത്തില്‍ മറഞ്ഞു.
ഉത്തരക്ഷണത്തില്‍ പശ്ചിമമഹാസമുദ്രത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആകാശത്തില്‍ ഗരുഡന്റെ രൂപം തെളിഞ്ഞു. ആകാശത്തില്‍ വായുപ്രളയം തീര്‍ത്ത് ലങ്കയിലെ യുദ്ധ ഭൂമിയില്‍ ഗരുഡന്‍ പറന്നിറങ്ങി. രാമനെ വന്ദിച്ച ശേഷം ലക്ഷ്മണ ദേഹത്തു നിന്ന് നാഗശാപം കൊത്തിയെടുത്തു. പിന്നീട് യുദ്ധഭൂമിയാകെ ചുറ്റിപ്പറന്നു. ലക്ഷ്മണനും സുഗ്രീവാദി വാനരന്മാരും ഉറക്കത്തില്‍ നിന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റു.
ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ് യാതൊന്നുമറിയാതെ നിന്നു. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഗരുഡനെ കണ്ട് അത്ഭുതപരതന്ത്രരായി.
നാഗാസ്ത്രം അറുത്തു മാറ്റി ഗരുഡന്‍, ലക്ഷ്മണനേയും വാനരന്മാരേയും രക്ഷപ്പെടുത്തിയത് എങ്ങനെയെന്നറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരാണെന്ന് വിഭീഷണന് മനസ്സിലായി. ഉടനെ നാഗാസ്ത്രപാശത്തെക്കുറിച്ച് വിഭീഷണന്‍ വിവരിച്ചു. അതിക്രൂരനായൊരു അസുരനായിരുന്നു നാഗന്‍.
സജ്ജനദ്രോഹിയായ നാഗനെ നശിപ്പിക്കാന്‍ ബ്രഹ്മദേവന്‍ ഉഗ്രതരമായൊരു ആഭിചാരം നടത്തി. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തില്‍ നിന്ന് നാഗപാശം എന്ന ഒരുഗ്രഭൂതം ഉത്ഭവിച്ചു. നാഗാസുര വധമായിരുന്നു ആ ഭൂതത്തിന്റെ ദൗത്യം. അസുരപുരിയിലേക്ക് പുറപ്പെട്ട ഭൂതത്തെ മൂര്‍ത്തിത്രയങ്ങള്‍ പിന്തുടര്‍ന്നു. നാഗഭൂതം നാഗാസുരന്റെ വീരമഹേന്ദ്രമെന്ന പുരിയില്‍ ചെന്ന് ഗോപുരത്തിനു മുകളില്‍ കയറി ഹുങ്കാരം മുഴക്കി. ആ ഹുങ്കാരത്തിന്റെ ആഘാതത്തില്‍ നഗരിയിലെ സകല അസുരനാരികളുടേയും ഗര്‍ഭം അലസിപ്പോയി. ശിശുക്കള്‍ ബോധരഹിതരായി.
(തുടരും)
















