ആലത്തൂര്‍ നമ്പിയുടെ ഇല്ലത്ത് അപ്ഫന്മാരാണ് വൈദ്യത്തില്‍ ഏറെ വൈദഗ്ധ്യം കാട്ടിയിരുന്നത്. എങ്കിലും അച്ഛന്‍ നമ്പിമാരുടെ ഗുരുത്വത്തിനും കൈപുണ്യത്തിനും കുറവൊന്നുമുണ്ടായിരുന്നില്ല. 1092 ല്‍ അന്തരിച്ച അപ്ഫന്‍ നമ്പിയുടെ ജ്യേഷ്ഠന് പേരും പെരുമയും കുറവായിരുന്നു. ചെറിയൊരു ഉന്മാദാവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ചികിത്സാരംഗത്ത് അതികേമന്‍.
അദ്ദേഹം ഒരിക്കല്‍ ഒറ്റപ്പാലത്തിനടുത്തുള്ള ഒരു സ്ഥലത്ത് പോയി മടങ്ങി വരുമ്പോള്‍ കുതിരവട്ടത്തു വലിയ നായരുടെ ഭൃത്യന്മാര്‍ എതിരേ വരുന്നതു കണ്ടു. വലിയ നായര്‍ക്ക് കലശലായ വയറുവേദന വന്നപ്പോള്‍ ആലത്തൂര്‍ നമ്പിയെ കൂട്ടി കൊണ്ടുവരാനായി പുറപ്പെട്ടവരായിരുന്നു അവര്‍. മൂത്ത നമ്പിയെ കണ്ടപ്പോള്‍ ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ കൂട്ടിക്കൊണ്ടു പോയി. വേദനയുടെ കാഠിന്യം സഹിക്ക വയ്യാതെ, ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായിരുന്നു നായര്‍.
അവിടെ എത്തിയ ഉടനെ നമ്പി, ‘എനിക്ക് നല്ല ദാഹമുണ്ട് അതിനു വല്ലതും തയ്യാറാക്കി വെയ്‌ക്കണം’ എന്നു പറഞ്ഞ് കുളിക്കാന്‍ പോയി. നമ്പി കുളിച്ചെത്തിയപ്പോഴേക്കും അഞ്ചാറു കരിക്കും പത്തുപതിനഞ്ച് പൂവന്‍ പഴവും തയാറാക്കി വച്ചിരുന്നു. നമ്പി അതില്‍ രണ്ടു കരിക്കെടുത്ത് തുളച്ച് വെള്ളം തലയിലൊഴിച്ചു. രണ്ടു പഴവും തിന്നു. അതിനുശേഷം രോഗിയോട്, ‘കുറച്ചു പഴം തിന്നാമോ’ എന്നു ചോദിച്ചു.
വയ്യെന്ന് നായര്‍ പറഞ്ഞെങ്കിലും നമ്പി ഒരു പഴത്തിന്റെ കഷ്ണമെടുത്ത് നിര്‍ബന്ധിച്ചു നായരെക്കൊണ്ട് കഴിപ്പിച്ച. അതു കഴിഞ്ഞ്, ‘ ഇപ്പോഴെങ്ങനെയുണ്ട്?’ എന്നു ചോദിച്ചു. ‘ വേദന കുറച്ചു കുറഞ്ഞതായി തോന്നുന്നു’ വെന്ന് നായര്‍ പറഞ്ഞു. പിന്നീട് ആ പഴം മുഴുവന്‍ കുറേശ്ശെയായി നമ്പി തീറ്റിച്ചു. എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോള്‍ വളരെ ഭേദമുണ്ടെന്ന് നായര്‍ മറുപടി നല്‍കി. നമ്പി വീണ്ടുമൊരു പഴം കൂടി തീറ്റിച്ചു. ഒരു കരിക്കു പൊട്ടിച്ച് വെള്ളവും കുടിപ്പിച്ചു. അതോടെ വലിയ നായരുടെ വയറുവേദന പൂര്‍ണമായും ശമിച്ചു. നമ്പി അവിടെ നിന്നിറങ്ങി യാത്ര തുടര്‍ന്നു. ഒരു മീനമാസത്തിലെ മധ്യാഹ്നത്തിലായിരുന്നു അത്.
ചുട്ടു പൊള്ളുന്ന വെയിലില്‍ നടക്കാനാവാതെ നമ്പി അടുത്തുള്ളൊരു പടിപ്പുരയില്‍ കയറിയിരുന്നു. അതൊരു ധനികന്റെ വീടിന്റെ പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവര്‍ കാഴ്ചയില്‍ വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. പക്ഷേ അയാള്‍ക്ക് കുറച്ചു നാള്‍ മുമ്പ് ബധിരത ബാധിച്ചു. യാതൊരു ചികിത്സയും ഫലിച്ചില്ല. ആ നേരത്താണ് നമ്പി അവിടെയെത്തിയത്. ആ വീട്ടിലുള്ളവര്‍ക്കാര്‍ക്കും നമ്പിയെ മുന്‍പരിചയമുണ്ടായിരുന്നില്ല. നമ്പിയെ പരിയചമുള്ളൊരാള്‍ അന്നേരത്ത് അവിടെയെത്തി. നമ്പി ആരെന്ന് അയാള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തി.
വീട്ടുകാര്‍ ഉടന്‍ തന്നെ ചെവികേള്‍ക്കാനാവാത്ത വ്യക്തിയെ നമ്പിയുടെ അരികിലേക്കയച്ചു. നമ്പി ഉടന്‍ തന്നെ കുറച്ച് കോട്ടെണ്ണ( വിളക്കിലൊഴിക്കുന്ന ഒരു തരം എണ്ണ) വരുത്തി രോഗിയുടെ തലയിലൊഴിച്ച് വെയിലത്തു നിര്‍ത്തി. വെയിലുകൊണ്ട് അയാള്‍ തളര്‍ന്നു. വീട്ടുകാരെല്ലാം അതു കണ്ടു സങ്കടപ്പെട്ടു.
എങ്ങനെയെങ്കിലും അയാളെ ആ സങ്കടക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അവര്‍ നമ്പിയോട് കേണപേക്ഷിച്ചു. ഉടനെ നമ്പി അയാളുടെ രണ്ടു ചെകിട്ടത്തും ശക്തിയില്‍ ഓരോ അടി കൊടുത്തു. അത് കൊണ്ടതോടെ രോഗിക്ക് കേള്‍വി ശക്തി തിരിച്ചു കിട്ടി. നന്ദി പറയാന്‍ വാക്കുകളില്ലാതെ നിന്ന വീട്ടുകാരോട് യാത്രചോദിച്ച് നമ്പി ആലത്തൂര്‍ക്ക് പുറപ്പെട്ടു.
















