ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തുന്നു. ഭരണപക്ഷത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി നല്‍കി. ജെഡിഎസ് മുന്‍ അധ്യക്ഷനും മുന്‍ ആഭ്യന്തരമന്ത്രിയും രാജിക്കൊരുങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഇന്നു വൈകിട്ട് മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. എട്ട് എംഎല്‍എമാര്‍ രാജിവയ്‌ക്കാനായി നിയമസഭാ മന്ദിരം ഇരിക്കുന്ന വിധാന്‍സഭയില്‍ എത്തിയെങ്കിലും സ്പീക്കര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ രാജിക്കത്ത് സ്പീക്കറുടെ ഓഫീസില്‍ നല്‍കി മടങ്ങുകയായിരുന്നു. ഭരണപക്ഷത്തെ ഏഴ് എംഎല്‍എമാര്‍കൂടി രാജിക്കൊരുങ്ങിയിട്ടുണ്ട്. ഇവര്‍ കൂടി രാജിവെച്ചാല്‍ എച്ച്.ഡി. കുമാരസ്വാമി നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാര്‍ നിലം പതിക്കും.
ജൂണ്‍ 30ന് രണ്ട്് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ രാജികള്‍. അന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കിഹോളി, ബെല്ലാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് രാജിവെച്ചത്.
ആദ്യം രാജി പ്രഖ്യാപിച്ചത് ആനന്ദ് സിങാണ്. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ആനന്ദ് സിങ് താന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറുടെ പക്കല്‍ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചു. ഇതിനുശേഷം നാലുമണിയോടെ രമേശ് ജാര്‍ക്കിഹോളിയും സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നു. നേരത്തേ ചിഞ്ചോലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് യാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമേഷ് യാദവാണ് കോണഗ്രസിന്റെ കരുത്തനായ മല്ലികാര്‍ജുന ഖാര്‍ഗെയെ അട്ടിമറിച്ചത്.
ഉമേഷ് യാദവ് രാജിവെച്ച ഒഴിവില്‍ ചിഞ്ചോലിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അവിനാഷ് യാദവ് ബിജെപി സ്ഥാനാര്‍തിയായി മത്സരിച്ച് ജയിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റായി. 224 അംഗ സഭയില്‍ എട്ട് എംഎല്‍എമാര്‍ രാജിവെച്ചതോടെ സഭയുടെ അംഗസംഖ്യ 216 ആയി. സഖ്യ സര്‍ക്കാരിന് ഇപ്പോള്‍ 109 അംഗങ്ങളുടെ പിന്തുണയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള ബന്ധമാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.
വിമതസ്വരങ്ങളെ അനുനയിപ്പിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ എത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം ഒരുവിധം ശമിച്ചെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ചുപോയതിന്റെ തൊട്ടുപിന്നാലെയാണ് എട്ട് എംഎല്‍എമാരുടെ രാജി പ്രഖ്യാപനം വന്നത്.















