ആലത്തൂര്‍ നമ്പിയുടെ വൈദ്യപാടവത്തിന് ദൃഷ്ടാന്തങ്ങള്‍ പലതാണ്. അതിശയപ്പിക്കുന്ന കഥകളാണ് അവയോരോന്നും.
യുവാവും സുന്ദരനുമായ ഒരു നമ്പൂതിരിക്ക് ഒരിക്കല്‍ കുഷ്ഠം പിടിപെട്ടു. അദ്ദേഹം ചികിത്സയ്‌ക്കായി ആലത്തൂര്‍ നമ്പിയെ കാണാനെത്തി. ‘അസുഖം ഭേദമാകാന്‍ മുന്നാഴി പാമ്പില്‍ നെയ് സേവിക്കണം’ നമ്പി പറഞ്ഞു. അതല്ലാതെ വേറൊരു മരുന്നും ഇതിനില്ലെന്നും ഓര്‍മപ്പെടുത്തി.
നമ്പൂതിരിക്ക് അതു കേട്ടപ്പോള്‍ വ്യസനം സഹിക്കവയ്യാതായി. കുഷ്ഠം മാറിയില്ലെങ്കിലും പെരുമ്പാമ്പിന്റെ നെയ് സേവിക്കാനാവില്ലെന്ന് അറിയിച്ചു.
അദ്ദേഹം നേരെ ചമ്രവട്ടത്തെത്തി ക്ഷേത്രത്തില്‍ കയറി ഭജനം തുടങ്ങി. പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ഭജനം കഴിഞ്ഞ ശേഷം രാത്രിയില്‍ നമ്പൂതിരി അമ്പലത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ആ നേരത്ത് ഒരാള്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് ‘രാവിലെ പുഴയിലെ കുളികഴിഞ്ഞ് സന്ധ്യാവന്ദനത്തിന് ശേഷം പുഴയില്‍ നിന്ന് മൂന്നു കുടന്ന വെള്ളെടുത്തു കുടിച്ചാല്‍ നാല്‍പതു ദിവസം കൊണ്ട് അസുഖം ഭേദമാകും’ എന്നു പറഞ്ഞു.
ചമ്രവട്ടത്ത് ശാസ്താവു തന്നെയാണ് അങ്ങനെ അരുളിച്ചെയ്തതെന്ന് അദ്ദേഹിന് തോന്നി. പറഞ്ഞതു പ്രകാരം നാല്‍പതു ദിവസം നമ്പൂതിരി പുഴയിലെ വെള്ളം കുടിച്ചു. അപ്പോഴേക്കും അസുഖം പൂര്‍ണമായും ഭേദമായി.
നമ്പൂതിരി നേരെ ആലത്തൂര്‍ നമ്പിയുടെ അരികില്‍ച്ചെന്ന് പെരുമ്പാമ്പിന്‍ നെയ് സേവിക്കാതെ തന്നെ അസുഖം മാറിയെന്നു പറഞ്ഞു. എന്താണ് സേവിച്ചതെന്ന് നമ്പി ചോദിച്ചപ്പോള്‍ നമ്പൂതിരി ഉണ്ടായ സംഭവങ്ങളെല്ലാം വിശദീകരിച്ചു.
‘എങ്കില്‍ അങ്ങ് കുളിക്കാന്‍ പോയിരുന്ന സ്ഥലമൊന്ന് കാണണം’ എന്നു പറഞ്ഞ് നമ്പി, നമ്പൂതിരിക്കൊപ്പം പോയി. ചമ്രവട്ടത്തെ അമ്പലക്കടവില്‍ നിന്ന് പുഴയോരത്തു കൂടി കുറച്ചു ദൂരം നടന്നപ്പോള്‍ അവിടെയൊരു പെരുമ്പാമ്പ് ചത്തുമലച്ച് കിടക്കുന്നതു കണ്ടു. മഴവെള്ളത്തോടു കൂടി അതിന്റെ നെയ്യ് പുഴയിലേക്ക് ഒഴുകിച്ചേരുന്നത് കണ്ട നമ്പി ‘ഇതാ ഈ പെരുമ്പാമ്പിന്റെ നെയ് ഒഴുകിച്ചേര്‍ന്ന വെള്ളമാണ് അങ്ങ് കുടിച്ചു കൊണ്ടിരുന്നത്. മുന്നാഴി നെയ് സേവിക്കണമെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. ഇതിപ്പോള്‍ മൂന്നിടങ്ങഴിയിലധികമായികാണും’ എന്നു പറഞ്ഞു. നമ്പൂതിരിക്ക് അതോടെ യാഥാര്‍ഥ്യം ബോധ്യമായി. അത്രയ്‌ക്ക് കണിശമായിരുന്നു ആലത്തൂര്‍ നമ്പിമാരുടെ ചികിത്സാ വിധികള്‍.
എത്ര വെള്ളം കുടിച്ചാലും ശമിക്കാത്ത ദാഹവുമായി കഷ്ടതയനുഭവിച്ച കിളിമാനൂര്‍ മൂത്ത കോയിത്തമ്പുരാനെ ചികിത്സിക്കാന്‍ ഒരിക്കല്‍ ആലത്തൂര്‍ നമ്പിമാരിലൊരാള്‍ ഒരിക്കല്‍ തിരുവനന്തപുരത്തു ചെന്നു. ദാഹം മാറ്റുന്നവര്‍ക്ക് ആയിരം രൂപ പ്രതിഫലം തമ്പുരാന്‍ പ്രഖ്യാപിച്ചിരുന്നു.
വെള്ളവും കഞ്ഞിയും മാത്രമല്ല, പ്രതിദിനം 150 ഇളനീരിന്റെ വെള്ളം കുടിച്ചാലും തമ്പുരാന് ദാഹമടങ്ങാറില്ല. കൊട്ടാരത്തിലെത്തിയ ദിവസം തമ്പുരാന് നമ്പി ഒരു മരുന്നു കൊടുത്തു. പിറ്റേ ദിവസം നൂറ്റി നാല്പത് കരിക്കുനീരു കൊണ്ട് തമ്പുരാന്റെ ദാഹമടങ്ങി. അന്നും മരുന്നു സേവിച്ചു. അടുത്ത ദിവസമായപ്പോള്‍ ഇളനീര്‍ പത്തുകൂടി കുറഞ്ഞു. അതു തുടര്‍ന്നു പോന്നു. ഒടുവില്‍ ദാഹം തീരാന്‍ ഒരു കരിക്കു മതിയെന്ന നിലയിലായി.അങ്ങനെയിരിക്കെ നമ്പി നാട്ടില്‍ പോയി വരാമെന്ന് തമ്പുരാനോട് പറഞ്ഞു. നമ്പിക്ക് തമ്പുരാന്‍ നൂറ് രൂപ മാത്രം കൊടുത്ത് യാത്രയാക്കി.
നമ്പി പോയതുമുതല്‍ തമ്പുരാന്റെ അവസ്ഥ പഴയതിലേറെ വഷളായി. വീണ്ടും നമ്പിയെ വിളിക്കാന്‍ ആയച്ചു. ‘ഇനി ഞാന്‍ വരില്ല. നൂറു രൂപ തന്ന് എന്നെ ഇളിഭ്യനാക്കി. ഇനി ഞാന്‍ വരണമെന്നുണ്ടെങ്കില്‍ ആയിരം തികച്ചു തരണം ‘ നമ്പി പറഞ്ഞു. അതു പോലെ ചെയ്യാമെന്ന് തമ്പുരാന്‍ സമ്മതിച്ചു. ആയിരം രൂപയും നല്‍കി. അതോടെ തമ്പുരാന്റെ അസുഖം നമ്പി ഭേദമാക്കി.
(തുടരും)
















