ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാരിനെ താഴെയിറക്കാൻ പാളയത്തിൽ തന്നെ പട. ബെല്ലാരി ജില്ലയിലെ വിജയനഗര എംഎല്‍എ ആനന്ദ് സിംഗ് തന്റെ നിയമസഭാംഗത്വം രാജിവച്ചു. നേരത്തെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് രാജി. മറ്റ് ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അമേരിക്കന്‍ സന്ദര്‍ശനത്തിനായി തിരിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമം തുടങ്ങിയത്. ആനന്ദ് സിംഗ് ഗവര്‍ണര്‍ വി.ആര്‍.വാലയെ കണ്ട സിംഗ് താന്‍ രാജിവയ്‌ക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറെ കാണുന്ന അദ്ദേഹം ഔദ്യോഗികമായി രാജിസമര്‍പ്പിക്കും. രണ്ട് തവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴും ആനന്ദ് സിംഗിനെ പരിഗണിച്ചില്ല.
മാസങ്ങൾക്ക് മുമ്പ് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചപ്പോൾ സഹപ്രവർത്തകനുമായി കൈയാങ്കളിയിൽ ഏർപ്പെട്ട ആനന്ദ് സിംഗ് വാർത്തയിൽ ഇടം നേടിയിരുന്നു. കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാരായ രമേശ് ജാര്‍ഖോളി, ബി.നാഗേന്ദ്ര, മഹേഷ് കുംതഹള്ളി, ജെ.എന്‍.ഗണേഷ്, ബി.സി.പട്ടീല്‍ എന്നിവരും തങ്ങളുടെ നിയമസഭാംഗത്വം രാജിവയ്‌ക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ അസംതൃപ്തിയുള്ള ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവയ്‌ക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മന്ത്രിസ്ഥാനമോ ഏതെങ്കിലും കോര്‍പറേഷനുകളുടെ ചെയര്‍മാന്‍ സ്ഥാനമോ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇത് നല്‍കാന്‍ തയ്യാറായില്ലെന്നാണ് ഇവരുടെ ആരോപണം.
















