തിരുവനന്തപുരം: പ്രണയമാണെങ്കിലും വിരഹമാണെങ്കിലും ഭക്തിയാണെങ്കിലും വാത്സല്യമാണെങ്കിലും തത്വചിന്തയാണെങ്കിലും കുട്ടിപ്പാട്ടാണെങ്കിലും ഒരു പോലെ വഴങ്ങുന്ന ഗായികയായിരുന്നു എസ് ജാനകിയമ്മ. ശാസ്ത്രീയസംഗീതം പഠിക്കാത്ത ജാനകിയമ്മ കര്‍ണ്ണാകസംഗീതാടിത്തറയുള്ള എത്രയോ ഗാനങ്ങളും പാടി ഫലിപ്പിച്ചിട്ടുണ്ട്.
ജാനകിയെ മലയാളത്തിന്റെ വാനമ്പാടിയാക്കി മാറ്റിയ സംഗീതസംവിധായകന്‍ ബാബുരാജ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഏത് തരം ഗാനങ്ങളും അതിന്റെ തനിമയോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് അപാരമായിരുന്നു. ‘മൂടുപടം’ എന്ന സിനിമയില്‍ ബാബുരാജ് സംഗീതം ചെയ്ത് എസ് ജാനകി പാടിയ തളിരിട്ട കിനാക്കള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകിയ്‌ക്ക് മലയാളത്തില്‍ ആദ്യമായി ഇടം നേടിക്കൊടുത്തത്. ഈ ഗാനത്തിന്റെ ഭാവം താന്‍ ഉദ്ദേശിച്ചതിലും അപ്പുറത്തേക്ക് ജാനകി കൊണ്ടുപോയി എന്ന് ബാബുരാജ് പറഞ്ഞിട്ടുണ്ട്.
‘ഹേമാവതി” എന്ന കന്നട സിനിമയിലെ ശിവ ശിവ എന്ന ഗാനമാണ് തന്റെ ജീവിതത്തില്‍ ഏറ്റവുമധികം വിഷമം പിടിച്ച ഗാനമെന്ന് എസ്. ജാനകി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിറയെ സ്വരങ്ങള്‍ പല സ്ഥായികളില്‍ പല വേഗതകളില്‍ പാടേണ്ട ഗാനമായിരുന്നു ഇത്. പക്ഷെ അതും മനോഹമായി പാടി ഫലിപ്പിക്കാന്‍ എസ്. ജാനകിക്ക് കഴിഞ്ഞു.
സലിൽ ചൗധരി, കെ ജെ യേശുദാസ്, ഇളയരാജ, കെ ജി വിജയൻ, ജോൺസൺ, ജി ദേവരാജൻ,
രവീന്ദ്രൻ, എം എസ് വിശ്വനാഥൻ, എം ജി രാധാകൃഷ്ണൻ, എം എസ് ബാബുരാജ്, ഔസേപ്പച്ചൻ
ജെറി അമൽദേവ് തുടങ്ങിയ സംഗീത സംവിധായകര്‍ക്ക് വേണ്ടി ജാനകി പാടി. ഒ എൻ വി കുറുപ്പ്, കൈതപ്രം, പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, വയലാർ രാമവർമ്മ, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ രചിച്ച ഗാനങ്ങളും ജാനകി പാടി
















