ലങ്കയുടെ വടക്കേ ഗോപുരം കടന്ന് രാവണപുത്രന്‍ അതികായന്‍ യുദ്ധത്തിനെത്തിയത് വലിയൊരു സൈന്യത്തിനൊപ്പമാണ്. സൈന്യത്തെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം അതികായന്‍, രാമന് ഒരു സന്ദേശം കൊടുത്തു വിട്ടു.
തനിക്ക് ലക്ഷ്മണനോട് മാത്രമായി യുദ്ധം ചെയ്യണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
സന്ദേശത്തിലെഴുതിയ കാര്യങ്ങള്‍ കൂടുതലറിയാനായി രാമന്‍ വിഭീഷണനെ സമീപിച്ചു. അതികായനെക്കുറിച്ച് നാരദനില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ വിഭീഷണന്‍ രാമനോട് പറഞ്ഞു. അതികായന്റെ ജന്മത്തിന് നിദാനമായ കഥയായിരുന്നു അത്.
ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിഞ്ഞെത്തിയ പ്രളയകാലം. പ്രളയ ജലത്തില്‍ അനന്തനെ ആലിലയാക്കി കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുകയാണ് മഹാവിഷ്ണു. ശ്രീനാരായണന്റെ നാഭീപത്മത്തില്‍ രാവുറക്കത്തിന് ഒരുങ്ങുകയായിരുന്നു ബ്രഹ്മാവും. പെട്ടെന്ന് ബ്രഹ്മദേവന്റെയുള്ളില്‍ അഹങ്കാരം ഇരച്ചു കയറി. താന്‍ ഉണര്‍ന്നിരുന്നില്ലെങ്കില്‍ ലോകം ശൂന്യം. പിന്നെ സ്ഥിതിയും സംഹാരവും ആവശ്യമില്ല. തന്നെ ആശ്രയിച്ചാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടക്കുന്നത്. അങ്ങനെയെങ്കില്‍ മറ്റു രണ്ടു മൂര്‍ത്തികള്‍ക്കും അര്‍ഥമില്ലാതെയാകും.
ഇങ്ങനെ അഹങ്കാരത്തോടു കൂടി ചിന്തിച്ച് ബ്രഹ്മാവ് നിദ്രയാരംഭിച്ചു. ബ്രഹ്മാവിന്റെ ചിന്തകള്‍ വിഷ്ണു ഭഗവാന് മനസ്സിലായി. ഭഗവാന്‍ തന്റെ കര്‍ണങ്ങളില്‍ നിന്ന് അല്പം കര്‍ണമലമെടുത്ത് വെവ്വേറെയി പ്രളയജലത്തിലേക്ക് ഇട്ടു. അവയില്‍ തേന്‍( മധു) പോലിരുന്ന കര്‍ണമലം മധുവെന്നും കീടം പോലിരുന്ന കര്‍ണമലം കൈടഭനെന്നും പേരുള്ള രണ്ട് വീരാസുരന്മായി രൂപമെടുത്തു. വൈഷ്ണവാംശമുള്ളതിനാല്‍ അവര്‍ പെട്ടെന്നു തന്നെ അതിശക്തരും അതികായന്മാരുമായ അസുരന്മാരായി മാറി.
അവര്‍ മദംപൂണ്ടതുപോലെ സമുദ്രത്തില്‍ തുള്ളിച്ചാടി കളിച്ചു. പെട്ടെന്ന് എവിടെ നിന്നോ ‘ഹ്രീം’ എന്നൊരു മുഴക്കം കേട്ടതോടെ അവരത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജപിക്കാന്‍ തുടങ്ങി. ആ ജപത്തിന്റെ ശക്തിയില്‍ ശക്തിദേവത പ്രത്യക്ഷപ്പെട്ടു. ദേവത അവര്‍ക്ക് വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സകല ആയുധങ്ങളും സര്‍വത്ര വിജയവും സ്വച്ഛന്ദമൃത്യുവുമാണവര്‍ ചോദിച്ചു വാങ്ങിയ വരങ്ങള്‍. മല്ലിടാന്‍ ആരെയും കിട്ടാഞ്ഞതിനാല്‍ ഇരുവരും പരസ്പരം യുദ്ധം ചെയ്ത് മദോന്മത്തരായി കഴിഞ്ഞു.
ഒരിക്കല്‍ സമുദ്രജലപ്പരപ്പില്‍ ഒരു താമരപ്പൂ കൂമ്പി നില്‍ക്കുന്നത് അവര്‍ കണ്ടു. അവരതിന്റെ ഇതളുകളെല്ലാം നുള്ളിപ്പൊളിച്ചു നോക്കിയപ്പോള്‍ അതിനകത്ത് ബ്രഹ്മാവ് ഉറങ്ങിക്കിടക്കുന്നതു കണ്ടു. ബ്രഹ്മാവിനെ പുറത്തെടുത്ത് അവര്‍ വെള്ളത്തില്‍ മുക്കപ്പിടിച്ചു.സൃഷ്ടികര്‍ത്താവ് ശ്വാസം കിട്ടാതെ ഞെട്ടിപ്പിടഞ്ഞ് ഉണര്‍ന്നപ്പോള്‍ കണ്ടത് രണ്ട് ഭീകരാസുരന്മാരെയാണ്.
(തുടരും)
















