ആലത്തൂര്‍ നമ്പിയുടെ ശിഷ്യന്മാരായ ബ്രാഹ്മണകുമാരന്മാര്‍ തലവേദനയുമായെത്തിയ രോഗിയെ നിമിഷങ്ങള്‍ക്കകം ചികിത്സിച്ചു ഭേദമാക്കിയത് അസാധാരണ വേഗത്തിലായിരുന്നു. നമ്പി കുളിക്കാന്‍ പോയ നേരത്തായിരുന്നു അവശനിലയില്‍ രോഗിയെത്തിയത്. കുമാരന്മാര്‍ പുറത്ത്‌പോയി എന്തോ പച്ച മരുന്നുകളുമായി എത്തി. അതിന്റെ ചാറെടുത്ത് രോഗിയുടെ തലയില്‍ തേച്ചപ്പോള്‍ തലയുടെ തൊലി പൊങ്ങി വന്നു. അതിനകത്ത് കയറിപ്പറ്റിയിരുന്ന ചെറുപ്രാണികളെ പുറത്തെടുത്ത ശേഷം അവര്‍ അതേ പച്ചിലച്ചാറുതേച്ച് തൊലി പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു.
നിമിഷങ്ങള്‍ക്കകം അസുഖക്കാരന്റെ തലവേദന മാറി. മുറിയടച്ചിട്ട്് ചെയ്ത ഈ ക്രിയകളെല്ലാം നമ്പിയുടെ മക്കള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങിയ കുമാരന്മാര്‍, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും’ എന്ന് ഉണ്ണികളെ നോക്കി പറഞ്ഞു. കൈയില്‍ പറ്റിയ മരുന്ന് അവര്‍ തൂണിന്മേല്‍ തേച്ച ശേഷം അതിന്റെ പിശിട് ആരും കാണാതെ ദൂരേക്ക് എറിഞ്ഞു. കുളികഴിഞ്ഞെത്തിയ നമ്പി, പുത്രന്മാര്‍ക്കൊപ്പം ഉണ്ണാനിരുന്നു. അവര്‍ കുറച്ചു മുമ്പുണ്ടായ സംഭവങ്ങളെല്ലാം നമ്പിയോട് വിശദീകരിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാര്‍ അവിടെയെത്തി. അവര്‍ നമ്പിക്കു നേരെ ഒരു ഗ്രന്ഥം നീട്ടി. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി ഗ്രന്ഥം വാങ്ങിയത്. കുമാരന്മാര്‍ യാത്രപറയാനെത്തിയതായിരുന്നു.
ഇത് തങ്ങളുടെ ഗുരുദക്ഷിണയാണെന്നും ഇല്ലത്തുള്ളവരല്ലാതെ മറ്റാരും ഇത് കാണരുതെന്നും നമ്പിയെ അവര്‍ ഓര്‍മിപ്പിച്ചു. നിര്‍ണായകമായ ചില സന്ദര്‍ഭങ്ങളില്‍ ഈ ഗ്രന്ഥമെടുത്തു നോക്കിയാല്‍ പ്രതിവിധി കണ്ടേക്കുമെന്ന് പറഞ്ഞ് അവര്‍ പുറത്തോട്ടിറങ്ങി. കുറച്ചു ദൂരം വരെ നമ്പി അവരെ അനുഗമിച്ചു. നിങ്ങള്‍ മനുഷ്യരല്ലെന്ന് തോന്നുന്നുവെന്നും ആരെന്ന് വ്യക്തമാക്കിക്കൂടേയെന്നും നമ്പി അവരോട് ചോദിച്ചു. ഞങ്ങള്‍ പക്ഷികളോ ദേവതകളോ ആണെന്നു വിശ്വസിച്ചു കൊള്ളാനായിരുന്നു അവരുടെ മറുപടി. വന്നത് ആയുര്‍വേദത്തിന് ഫലസിദ്ധി കൂട്ടാനാണെന്നും പറഞ്ഞു.
പടിപ്പുരയ്‌ക്ക് തീവെച്ചതും കവ്യന്‍ എടുത്ത് നായാടികള്‍ക്ക് കൊടുത്തതും പുഴയില്‍ ഉന്തിയിട്ടതുമെല്ലാം എന്തിനായിരുന്നുവെന്നും ആകാംക്ഷയോടെ നമ്പി ആരാഞ്ഞു. ‘ഈ ഇല്ലത്തിന് അഗ്‌നിബാധയുണ്ടാകാനൊരു യോഗമുണ്ടായിരുന്നു. അത് തീരട്ടെയെന്നു കരുതിയാണ് അന്ന് തീയിട്ടത്. കവ്യനെടുത്ത് കൊടുത്തത് നായാടികള്‍ക്കല്ല. ശ്രാദ്ധത്തിന്റെ സമയം അതിക്രമിച്ചതിനാല്‍ പിതൃക്കള്‍ നായാടികളുടെ രൂപത്തില്‍ വന്നു വിളിച്ചതാണ്. അവരുടെ ശാപമില്ലാതിരിക്കാനാണ് അതെടുത്ത് കൊടുത്തത്. ഗംഗ, യമുനാ, സരസ്വതി സാന്നിധ്യമുണ്ടായിരുന്ന നേരത്താണ് അങ്ങയെ പുഴയില്‍ തള്ളിയിട്ടത്. ആ സമയത്ത് സ്‌നാനം ചെയ്തതിനാല്‍ ത്രിവേണീ സംഗമസ്‌നാനത്തിന്റെ ഫലം ലഭിക്കും.’ ഇത്രയും പറഞ്ഞ ശേഷം അവര്‍ മുറ്റത്തിറങ്ങി, ആല്‍ത്തറയില്‍ കയറി അപ്രത്യക്ഷരായി. അവരുടെ സംഭാഷണത്തില്‍ നിന്ന് വന്നത് അശ്വനീദേവകളാണെന്ന് നമ്പിക്ക് മനസ്സിലായി.
(തുടരും)
















