കാമലോഭാദികളില്‍ നിന്ന് മോചിതരായി ലോകനന്മയ്‌ക്കായി ജീവിതദര്‍ശനം നേടിയ ഋഷിവര്യരാണ് സനാതനധര്‍മ പ്രചാരകര്‍. ധര്‍മത്തിന്റെ പാതയിലേക്ക് അവര്‍ ലോകത്തെ നയിച്ചു. ഈ പ്രപഞ്ചത്തില്‍ ജനിച്ചവരെത്ര, മരിച്ചവരെത്ര എന്നത് നിര്‍ണയിക്കുന്നതിലുമേറെ സങ്കീര്‍ണമാണ് യോഗര്‍ഷികളുടെ മഹത്വം വിലയിരുത്താന്‍ ശ്രമിക്കുന്നതെന്ന് തിരുക്കുറള്‍ പറയുന്നു.
ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനായിരുന്ന ശ്രീമദ് സുധീന്ദ്രതീര്‍ഥസ്വാമികളുടെ ജീവചരിതം അത് ശരിവെയ്‌ക്കുന്നു. സ്വാമികളുടെ 75-ാം സംന്യാസദീക്ഷാദിനാചരണ വേളയില്‍ അദ്ദേഹത്തിന്റെ മഹത്വം സ്മരിക്കേണ്ടത് അനിവാര്യം.
ഗൗഡസാരസ്വത ബ്രാഹ്മണരുടെ ധര്‍മപീഠമാണ് വാരാണസിയിലെ കാശിമഠം. അതിന്റെ 20-ാമത് മഠാധിപതിയായിരുന്നു സുധീന്ദ്രതീര്‍ഥസ്വാമികള്‍. എറണാകുളം സ്വദേശിയായിരുന്നു അദ്ദേഹം എന്ന പ്രത്യേകതകൂടിയുണ്ട്.
ജൂണ്‍ ആറിന് ഹരിദ്വാറിലെ കാശിമഠ ആസ്ഥാനത്താണ് സംന്യാസദീക്ഷാചരണത്തിന്റെ മുഖ്യപരിപാടികള്‍ നടക്കുക.
കാശിമഠത്തിന്റെ 19-ാമത് മഠാധിപതിയായിരുന്ന ശ്രീമദ് സുകൃതീന്ദ്രതീര്‍ഥസ്വാമികളില്‍ നിന്ന് കര്‍ണാടകത്തിലെ മുല്‍ക്കിയില്‍ വെച്ചാണ് സുധീന്ദ്രതീര്‍ഥസ്വാമികള്‍ സംന്യാസ ദീക്ഷ സ്വീകരിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹത്തിന് പ്രായം അന്ന് 18 വയസ്സ്. 1949 ല്‍ ഗുരു സമാധിയായതിനെ തുടര്‍ന്ന് സുധീന്ദ്രതീര്‍ഥ സ്വാമികള്‍ മഠാധിപതിയായി.
എഴുപത് വര്‍ഷത്തോളം അദ്ദേഹം മഠാധിപതിയായി സേവനമനുഷ്ഠിച്ചു. ഗൗഡസാരസ്വത ബ്രാഹ്മണര്‍ക്കത് സുവര്‍ണ കാലമായിരുന്നുവെന്നത് ചരിത്രസാക്ഷ്യം. വാക്്‌സാമര്‍ഥ്യത്തിലും ഭാഷാനൈപുണ്യത്തിലും അദ്വിതീയനായിരുന്നു സ്വാമികള്‍. പത്തോളം ഭാഷകള്‍ അദ്ദേഹത്തിന് അനായാസേന വഴങ്ങുമായിരുന്നു. കമ്പ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തി. ശ്രേഷ്ഠസംന്യാസിമാരുടെ എല്ലാ ലക്ഷണവും തികഞ്ഞ വ്യക്തിത്വം.
ഭക്തിര്‍മാര്‍ഗം മോക്ഷമാര്‍ഗം എന്ന് ഉദ്‌ഘോഷിച്ചിരുന്ന സ്വാമികളുടെ ജീവിതചര്യ ശിഷ്യര്‍ക്കെന്നും പ്രചോദനമായിരുന്നു. സ്‌നേഹം, ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളാല്‍ അദ്ദേഹം ശിഷ്യര്‍ക്ക് വഴികാട്ടിയായി.
സേവനത്തിന്റെ മാഹാത്മ്യം, ആവശ്യകത, അനുഷ്ഠിക്കേണ്ട മാര്‍ഗങ്ങള്‍, എന്നിവയ്‌ക്ക് അനുഗ്രഹ പ്രഭാഷണങ്ങളില്‍ അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നു. മാനവസേവ മാധവസേവ എന്നതിന്റെ മൂര്‍ത്തീകരണം ലക്ഷ്യമിട്ട് അനവധി സംരംഭങ്ങളും സ്വാമികള്‍ തുടങ്ങി. അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ 12 ശാഖകളാണ് കാശിമഠത്തിന് ഉണ്ടായിരുന്നത്. സമാധിയാകുമ്പോള്‍ ശാഖാമഠങ്ങളുടെ എണ്ണം 35. എല്ലാവിധ സൗകര്യങ്ങളോടെയുമായിരുന്നു അവയുടെ നിര്‍മിതി. തിരുമല തിരുപ്പതി, രാമേശ്വരം, ഹരിദ്വാര്‍, വാരാണസി, ബദരിനാഥ്, പ്രയാഗ, കല്‍പി മഠങ്ങള്‍ പ്രൗഢഗംഭീരമാണ്.
കേരളത്തിലെ 34 പ്രധാനക്ഷേത്രങ്ങളുടെ പ്രതിഷ്ഠയ്‌ക്ക് സ്വാമികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. 90 ഓളം കുടുംബക്ഷേത്രങ്ങള്‍ ഉദ്ധരിക്കുന്നതിനും അദ്ദേഹം മാര്‍ഗദര്‍ശിയായി.
കൊങ്കിണി, സംസ്‌കൃതം ഭാഷകളുടെയും പുരാതന ശാസ്ത്രവേദശാസ്ത്രങ്ങളുടേയും പഠനത്തിനും പ്രചാരത്തിനും സ്വാമികള്‍ മഹത്തായ സംഭാവനകള്‍ നല്‍കി. കൊങ്കിണി ഭാഷയുടെ പ്രചാരത്തിനും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനും സ്വാമികള്‍ നിമിത്തമായി.
കേരളത്തിലെ ആതുരസേവനരംഗത്തെ സുസജ്ജമാക്കുന്നതിലും സ്വാമികള്‍ വഹിച്ച പങ്ക് ചെറുതല്ല. കൊച്ചിയിലെ ശ്രീസുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് അംഗീകൃത റിസര്‍ച്ച് സെന്ററായി വളര്‍ന്നതിനു പിന്നിലും അദ്ദേഹത്തിന്റെ കര്‍മശേഷിയുടെ മഹത്വമാണുള്ളത്. കാശിമഠസ്ഥാപനങ്ങളിലെ തിലകക്കുറിയാണ് എറണാകുളത്തെ സുധീന്ദ്രമെഡിക്കല്‍ മിഷന്‍. ചോറ്റാനിക്കരയിലെ പടിയാര്‍ സ്മാരക ഹോമിയോ കോളേജ് ഏറ്റെടുത്തത്് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. കൊച്ചിയിലെ സുകൃതി റിസര്‍ച്ച് സെന്ററില്‍ ലക്ഷത്തോളം വരുന്ന ഗ്രന്ഥശേഖരമുണ്ട്.
ഹരിദ്വാറിലെ വ്യാസമന്ദിരത്തില്‍ 20 കിടക്കകളോടു കൂടിയ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയും സത്രവും നിര്‍മിച്ചതും സ്വാമികളുടെ ശ്രമഫലമായാണ്.
അമ്പലമേട്ടില്‍ അദ്ദേഹം പണികഴിപ്പിച്ച അഷ്ടകുല ദേവതാമന്ദിര സമുച്ചയം ദക്ഷിണ ഭാരതത്തിലെ ശിഷ്യര്‍ക്ക് അനുഗ്രഹമായി. ഗോവയിലെ പ്രാചീന കുലദേവതാമന്ദിരത്തില്‍ പോകുന്നതിന് പകരമായാണ് ഇത് നിര്‍മിച്ചത്.
മംഗലാപുരത്തും കൊച്ചിയിലും വേദപാഠശാലകള്‍ നിര്‍മിച്ചു. വൈദികസഭ രൂപീകരിച്ച് ആധ്യാത്മിക ശാക്തീകരണം ഉറപ്പാക്കി. കര്‍ണാടകയിലെ സൂറത്ത്കലില്‍ വിലയൊരു ഗ്രന്ഥശേഖരം തന്നെ അദ്ദേഹം സ്ഥാപിച്ചു. കൊച്ചിയിലും കര്‍ണാടകയിലും ബാലകാശ്രമങ്ങളും വൃദ്ധാശ്രമങ്ങളും പണിതു.
1981-ല്‍ അദ്ദേഹം ഗൗഡസാരസ്വത ബ്രാഹ്മണമഹാസഭയ്‌ക്ക് രൂപം നല്‍കി.
1986-ല്‍ സംന്യാസദീക്ഷയ്‌ക്ക് സ്വാമികള്‍ തെരഞ്ഞെടുത്ത ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവിനെ വിട്ടുപോയി. 2002-ല്‍ സ്വാമികള്‍ വടക്കന്‍ പറവൂര്‍ സ്വദേശിയായ ഒരു ബാലനെ സംന്യാസി ദീക്ഷദീക്ഷ നല്‍കി പിന്‍ഗാമിയായി. സ്വാമികളുടെ നിര്‍വാണത്തെ തുടര്‍ന്ന് 2016 ജനുവരിയില്‍ മഠാധിപതിയായി സ്ഥാനമേറ്റ, ഗുരുവിനോളം തന്നെ സമര്‍ഥനായ ശ്രീമദ് സംയമീന്ദ്രതീര്‍ഥയാണ് ആ ശിഷ്യന്‍.
സംയമീന്ദ്രതീര്‍ഥയുടെ മേല്‍നോട്ടത്തിലാണ് സ്വാമികളുടെ സംന്യാസസ്വീകാര്യദിനം അമൃതോത്സവമായി നടക്കുന്നത്. ഹരിദ്വാറിലെ വ്യാസമന്ദിരത്തില്‍ ജൂണ്‍ മൂന്നുമുതല്‍ ആറുവരെയാണ്പരിപാടികള്‍.
















