തിരുവനന്തപുരം: ശബരിമലയിൽ നിന്നും സ്വർണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം. 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന് മഹസർ രേഖകളിൽ നിന്നും വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു. കണക്കിൽ കാണാത്ത നാല് വെള്ളി ഉരുപ്പടികൾ ശബരിമലയിൽ ഉപയോഗിക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു.
ശബരിമലയിലേക്ക് വഴിപാടായി ലഭിച്ച സ്വർണ്ണ, വെള്ളി ഉരുപ്പടികളെ സംബന്ധിച്ച് ശബരിമലയിലെ രജിസ്റ്ററും ആറന്മുളയിലെ സ്ട്രോങ് റൂം റജിസ്റ്ററും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിയെന്ന വാർത്തകളെ തുടർന്നായിരുന്നു പരിശോധന. ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് സംഘം രാവിലെ ഒമ്പതര മണിമുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ എല്ലാ രേഖകളും പരിശോധിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറിൽ നിന്നും ജീവനക്കാരിൽ നിന്നും ഇവർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഉരുപ്പടികളിൽ യാതൊരു കുറവും വന്നിട്ടില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ആകെ 10,413 ഉരുപ്പടികളാണ് സ്ട്രോങ് റൂമിൽ ഉള്ളത്. ഇതിൽ 5,720 എണ്ണത്തിന്റെ രേഖകൾ അക്കൗണ്ടന്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ശേഷിക്കുന്നവയിൽ 800 എണ്ണം ഒഴികെ ബാക്കിയുള്ളവ മറ്റ് ക്ഷേത്രങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെ വിശദാംശങ്ങൾ ജോലിയിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥൻ നൽകേണ്ടതുണ്ടെന്ന നിലപാടാണ് ദേവസ്വം ബോർഡ് എടുത്തത്. ഇന്ന് നടന്ന ഓഡിറ്റിങിൽ ഈ ഉദ്യോഗസ്ഥൻ ഹാരജരായിരുന്നു.
800 ഉരുപ്പടികളുടെ കാര്യത്തിൽ വ്യക്തത വരുത്താൻ മൂന്നു മാസം സമയം നൽകണമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















