വടകര: സിപിഎമ്മുകാരനെ വെട്ടിയ കേസില്‍ എസ്എഫ്ഐ നേതാവ് അറസ്റ്റില്‍. എസ്എഫ്ഐ ഏരിയാ കമ്മറ്റി അംഗം കീഴല്‍ കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ അക്ഷയരാജ്(22)നെയാണ് വടകര എസ്ഐ കെ.പി. ഷൈന്‍ കുട്ടോത്ത് നായനാര്‍ ഭവനില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സിപിഎമ്മുകാരനായ കീഴല്‍ കുട്ടോത്ത് വലിയ പറമ്പത്ത് ഷാജു(43)നെ വെട്ടിയ കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 21ന് രാത്രിയാണ് ഷാജുവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സിപിഎം ഏരിയാ കമ്മറ്റി അംഗം നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിന് മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ അക്ഷയരാജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ ഷാജുവിന്റെ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുകയും വകുപ്പുതല ഇടപെടലിനെ തുടര്‍ന്ന് ഷാജുവിന്റെ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തെങ്കിലും ഇതിന്റെ പേരില്‍ ഇടയ്ക്കിടെ പാര്‍ട്ടി നേതാവ് ഭീഷണി പെടുത്തിയതായി ഷാജു പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: