കൊച്ചി: കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാന്‍ കുടുംബക്കോടതിയെ സമീപിക്കുന്ന അച്ഛനെ പോക്‌സോ കേസില്‍ കുടുക്കുന്ന പ്രവണതയ്‌ക്കെതിരെ ഇത്തരം കേസ് പരിഗണിക്കുന്ന കുടുംബക്കോടതികള്‍ ജാഗ്രത പാലിക്കണമെന്നു ഹൈക്കോടതി.
ഇത്തരം സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ ഒരു അച്ഛന് അഞ്ചു വയസുകാരിയായ മകളെ വിട്ടുനല്‍കാന്‍ കുടുംബക്കോടതി വിധിച്ചതിനെതിരെ അമ്മയുടെ അച്ഛനമ്മമാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പോക്‌സോ കേസിലെ അന്വേഷണഫലവും മറ്റു സാഹചര്യങ്ങളും വിശദമായി പരിശോധിച്ചാല്‍ കേസിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണോയെന്ന് കുടുംബക്കോടതിക്ക് വിലയിരുത്താനാകുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ നിരാകരിച്ച് സ്വതന്ത്രമായി കോടതി അന്വേഷിക്കണമെന്നല്ല പറയുന്നത്. ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണാവകാശം പിതാവിനു നിഷേധിക്കരുത്, ഉത്തരവ് പറയുന്നു.
പോക്‌സോ (കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം) നിയമപ്രകാരം കേസെടുത്തതു കൊണ്ടു മാത്രം അച്ഛനെതിരായ ആരോപണം ശരിയാവണമെന്നില്ല. അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതി അപൂര്‍വം കേസുകളില്‍ ശരിയാകാറുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും കളവാണെന്ന് തെളിയുന്നു. അച്ഛനെതിരായ പോക്‌സോ കേസിലെ യഥാര്‍ത്ഥ സാഹചര്യമെന്തെന്ന് കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ കുടുംബക്കോടതിയില്‍ നിന്നുണ്ടാകണം.
കെട്ടിച്ചമച്ച കേസാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ കുടുംബക്കോടതി ജാഗ്രത കാട്ടിയില്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണം തേടി കോടതിയെ സമീപിക്കുന്ന നിരപരാധിയായ അച്ഛന്‍ കള്ളക്കേസിന് ഇരയാകും. കുട്ടിയുടെ നിയമപരമായ സംരക്ഷണം വിട്ടുകിട്ടാനുള്ള അവകാശത്തെ കോടതിയില്‍ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ചതിയുടെ ഭാഗമാണോ പോക്‌സോ കേസെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം കുടുംബക്കോടതിക്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
അമ്മ മരിച്ചുപോയ കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാന്‍ അച്ഛന്‍ നല്‍കിയ ഹര്‍ജി നേരത്തെ കുടുംബക്കോടതി അനുവദിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ കുട്ടിയുടെ അച്ഛനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കുട്ടിയുടെ അമ്മ മരിച്ചത് സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും പിതാവ് കുട്ടിയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാല്‍ ഇരു കേസുകളിലും അച്ഛനെതിരെ വ്യക്തമായ തെളിവ് നിലവിലില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















