ന്യൂദല്‍ഹി: ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് ജലം ഒഴുക്കുന്നത് തടയുമെന്ന നിതിന്‍ ഗഡ്ക്കരിയുടെ പ്രസ്താവനയെ തുടര്‍ന്ന് ലോകബാങ്കിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. 1960ല്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാര്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നാണ് പാകിസ്ഥാന്റെ താല്പര്യമെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
എന്നാല്‍ കരാറിനെ മുഖവിലയ്‌ക്ക് എടുക്കാതെയാണ് ഇന്ത്യ കിഷന്‍ ഗംഗ പദ്ധതി നടപ്പാക്കിയത്. അതുകൊണ്ട് തര്‍ക്ക പരിഹാരത്തിനായി ലോകബാങ്ക് മുന്‍ കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പ് പല തവണയും പാകിസ്ഥാന്‍ ഇതേ ആവശ്യം ലോക ബാങ്കിനു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഇന്ത്യയുടെ നിലപാടുകള്‍ അംഗീകരിക്കണം എന്ന നിര്‍ദേശമാണ് ലോകബാങ്ക് നല്‍കിയതെന്ന് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തെ പ്രോഹത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ നയങ്ങളെ നേരത്തേയും ഇന്ത്യ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭീകരവാദത്തോടുള്ള മൃദുസമീപനം മാറ്റിയില്ലെങ്കില്‍ പാകിസ്ഥാനിലേക്കുള്ള ജലസേചനം തടയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. അമൃത്സറില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ച ഗഡ്കരിയുടെ പ്രസ്താവന.
‘ഈ വിഷയത്തില്‍ ഞങ്ങള്‍ വിശദമായ പഠനം നടത്തിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുക്കുന്നത് തടയും. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ജലഉടമ്പടി കരാര്‍ പൂര്‍ണമായും അപ്രത്യക്ഷമാകും’ – ഗഡ്കരി വ്യക്തമാക്കി.
















