തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുടുംബവും കൂട്ടപ്പന വാർഡ് കൗൺസിലറും പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.
കൂട്ടപ്പന സ്വദേശിയായ 52 വയസുകാരൻ രാജേഷ് കുമാർ ആണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കടുത്ത നെഞ്ചുവേദനയുമായാണ് രാജേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചതെന്നും, എന്നാൽ വിവരം പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാർ അര മണിക്കൂറോളം ക്യൂവിൽ നിർത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് ആദ്യഘട്ടത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ആശുപത്രിയിൽ വൻ വാക്കേറ്റവുമുണ്ടായി.
വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അടിയന്തിരമായി ഇടപെടുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ ചികിത്സ വൈകാൻ കാരണക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്













