ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി അംഗീകരിക്കാത്തതിലൂടെ തന്നെയല്ല, ഭരണഘടനയെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപമാനിക്കുന്നതെന്ന് നരേന്ദ്ര മോദി. സീ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ലക്ഷ്യം വെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
നിങ്ങള്‍ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയെ കുറിച്ച് പറയുന്നു. എന്നാല്‍ നിങ്ങളുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. എന്നെ നിങ്ങളുടെ നേതാവായി കണക്കാക്കേണ്ട. പക്ഷെ പ്രധാനമന്ത്രിയായ എന്നെ എങ്ങനെ നിങ്ങള്‍ ഒഴിവാക്കും. അത് ന്യായീകരിക്കാന്‍ എങ്ങനെ കഴിയുമെന്നും മോദി ചോദിച്ചു.
നിങ്ങള്‍ക്കെല്ലാം അറിയാം അടുത്തിടെ പശ്ചിമ ബംഗാളില്‍ തന്റെ റാലി നടക്കുന്നതിനെ അവിടുത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്തിനാണ് ഇതെല്ലാം. വ്യക്തിപരമായി മമതയോട് തനിക്ക് യാതൊരു വിധത്തിലുള്ള വിധ്വേഷവുമില്ല. പക്ഷെ പശ്ചിമ ബംഗാളിന്റെ വിനാശം കാണാന്‍ തനിക്കാകില്ല- മോദി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്കുള്ളത്. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ദിവസവും മോദി സര്‍ക്കാര്‍ ഉപയോഗിച്ചത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. കുടുംബ ഭരണം ജനാധിപത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ളവര്‍ ഇന്ത്യയുടെ ജനാധിപത്യത്തെ പുകഴ്ത്തുന്നു. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ അതിനെ ഇകഴ്ത്തുന്നു. വളരെ കാലമായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഇവിടുത്തെ പ്രതിപക്ഷമാണ്. എന്നാല്‍ ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആ സ്ഥാപനങ്ങളെല്ലാം തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഉറച്ച ബോധ്യത്തോടും ശ്രേഷ്ഠതയോടും കൂടിയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും മോദി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയാണെങ്കില്‍ ബോഫേഴ്സ് കേസ്, ഭോപാല്‍ വാതക ദുരന്തം, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉത്തരം പറയേണ്ടി വരും. രാജീവ് ഗാന്ധിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ള രാജീവ് ജിയുടെ ഭരണത്തെ കുറിച്ച് മാത്രമാണ് താന്‍ പറയുന്നതെന്നും മോദി വിമര്‍ശിച്ചു.
മിന്നലാക്രമണത്തിന്റേയും ബാലക്കോട് ആക്രമണത്തിന്റേയും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിനോട് സഹതാപം തോന്നുന്നു. രാജ്യത്തിന് അഭിമാനകരമാകുന്ന പ്രവര്‍ത്തി സര്‍ക്കാര്‍ ചെയ്തിട്ടും അതിനെ പ്രശംസിക്കാതെ അപ്പോഴും കോണ്‍ഗ്രസ് വൈരാഗ്യം പുലര്‍ത്താനാണ് ശ്രമിച്ചത്.
സമാധാനമെന്നത് ദുര്‍ബലതയല്ല. സമാധാനം സ്ഥാപിക്കുന്നതിലൂടെ ശക്തവും ശേഷിയുമുള്ള വിജയമാണ് കൈവരുന്നത്. ഇന്ത്യ ശക്തമായ രാഷ്ട്രമായി തീരേണ്ടത് അത്യവശ്യമാണ്. അതല്ലെങ്കില്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരില്ല.
ഭീകരതയുടെ തിന്മയെ പിഴുതുമാറ്റേണ്ടത് അത്യാവശ്യമാണെന്നും അതിന് യുദ്ധം ഒരു പരിഹാരമല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: