ലഖ്‌നൗ: രാജീവ് ഗാന്ധി അഴിമതിക്കാരില്‍ ഒന്നാമനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൃത്യന്മാര്‍ അദ്ദേഹത്തെ പരിശുദ്ധന്‍ എന്നാണ് വാഴ്‌ത്തിയിരുന്നത്. എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ രാജീവ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്‌സ് അഴിമതിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി റഫാല്‍ അഴിമതിയാരോപണം ഉന്നയിക്കുന്ന രാഹുലിന് മറുപടി നല്‍കുകയായിരുന്നു മോദി.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്നും യുപിയിലെ ഭദോഹിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നൂറ് കണക്കിന് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരനായ മസൂദ് അസറിനെ ഐക്യരാഷ്‌ട്രസഭ എങ്ങനെയാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടു. ഭീകരവാദത്തെ നേരിടുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ വന്‍ വിജയമാണിത്. ലോകം മുഴുവന്‍ അതിന് നമ്മെ പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ലാഭമുണ്ടാക്കാനുള്ള മോദി സര്‍ക്കാരിന്റെ കളിയാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്തിനെയും രാഷ്‌ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും വീക്ഷണകോണിലൂടെ കാണുന്ന കോണ്‍ഗ്രസിന്റെ ഈ രീതിയാണ് ഇന്നത്തെ അവരുടെ നിലയ്‌ക്ക് കാരണം, പ്രധാനമന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അടുപ്പക്കാര്‍ക്ക് പ്രതിരോധ കരാറുകള്‍ നല്‍കിയതില്‍ കോണ്‍ഗ്രസ് നാംദാറിന്റെ(രാഹുല്‍ ഗാന്ധി) പങ്കിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതിദായകരുടെ പണം പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കേണ്ടതിന് പകരം സ്വന്തക്കാരുടെ കീശ നിറയ്‌ക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഇന്ത്യക്കാരനെയും എല്ലാരീതിയിലും സേവിക്കാനാണ് ബിജെപി സര്‍ക്കാര്‍ രൂപം കൊണ്ടത്. സ്വയം സമ്പന്നരാകുന്നതിന്റെ തിരക്കില്‍ കോണ്‍ഗ്രസ് മുഴുകുമ്പോള്‍ ഏറ്റവും ദരിദ്ര സമൂഹത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുവാനാണ് ഞങ്ങളുടെ ശ്രമം. ഈ വ്യത്യാസമാണ് 2014 മുതല്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണ ഞങ്ങള്‍ക്ക് നേടിത്തന്നത്, മോദി പറഞ്ഞു.















