കാട്ടുമൂര്‍ത്തി ആയാണ് കരിഞ്ചാമുണ്ഡിയെ ആരാധിക്കുന്നത്. മുസ്ലീം മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാ
വൃത്തം ബന്ധപ്പെട്ടു കിടക്കന്നു. വടക്കേ മലബാറിലെ തെയ്യം എന്ന ആരാധനാരീതിയുമായി പണ്ടുമുതലേ ഇവര്‍ സഹകരിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം.
പായ്യത്തുമലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവു തുടങ്ങിയപ്പോള്‍ ഒരു വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയതാണ് ആലി. മലയടിവാരത്തില്‍ വെച്ച് സുന്ദരിയായ യുവതി താന്‍ വയറ്റാട്ടിയാണെന്നും പറഞ്ഞ് ആലിയോടൊപ്പം കൂടുന്നു. വേവലാതിയിലായിരുന്ന ആലി മറ്റൊന്നും ആലോചിക്കാതെ യുവതിയുമായി വീട്ടിലെത്തി. യുവതി വീടിനകത്തു കയറി. ഏറെ സമയമായിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല. അല്പസമയ ശേഷം നിലവിളിയും ശമിച്ചു. വാതില്‍ പടിയോരത്ത് രക്തം ഒലിച്ചിറങ്ങുന്നതു കണ്ട് ആലി ഭയന്നു. അയാള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ചോരയില്‍ കുളിച്ച് വയര്‍പിളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപത്തെയാണ് ആലി കണ്ടത്. ആലി സര്‍വ്വശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറിവിളിച്ചുകൊണ്ടവള്‍ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടര്ന്നു.
തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്കകൊണ്ട് അയാള്‍ ആ ഭീകരരൂപത്തെ മര്‍ദ്ദിച്ചു. തലയ്ക്കടിയേറ്റ ആ ഭീകരരൂപം ഘോരശബ്ദത്തില്‍ അലറി. പിന്നീട് ആ രൂപം
ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയര്‍ന്നു. ആലിയെ കൊന്ന്, അയാളുടെ ചോര കുടിച്ച് അവള് ശരീരം താഴേയ്ക്കിട്ടു. നാട്ടില്‍ കഥ പരന്നപ്പോള്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു. ആലിയുടെ ജീവന് അപഹരിച്ചിട്ടും ദുര്ദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങള്‍ കാണപ്പെട്ടു.
ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്നചിന്ത നടത്തി പരിഹാരം കണ്ടെത്തി. ദുര്ദേവതയെ കാവും സ്ഥാനവും നല്കി ആദരിച്ചു. അതാണത്രേ കരിഞ്ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്ന തെയ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: