ശരിക്കും മാര്‍ക്‌സിസത്തില്‍നിന്ന് മഹര്‍ഷിയിലേക്കാണ് ഡോ. ടി.എസ്. ഗിരീഷ് കുമാറിന്റെ സഞ്ചാരം. ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിലോസഫിയില്‍ എംഎയെടുത്ത്, അവിടെത്തന്നെ എംഫില്‍ ചെയ്തത് ‘മാര്‍ക്‌സിയന്‍ കോണ്‍സെപ്റ്റ് ഓഫ് ഫ്രീഡം ആന്റ് എലിയനേഷന്‍’ എന്ന വിഷയത്തില്‍. ‘മാര്‍ക്‌സിയന്‍ കോണ്‍സെപ്റ്റ് ഓഫ് ഐഡിയോളജി: എ ക്രിട്ടിക്ക് ഓഫ് ആന്റോണിയോ ഗ്രാംഷി ആന്റ് ലൂയി അല്‍ത്തൂസര്‍’ എന്നതിലായിരുന്നു പിഎച്ച്ഡി.
ഇത്രയൊക്കെയായിട്ടും ഡോ. ഗിരീഷ് കുമാര്‍ മാര്‍ക്‌സിസ്റ്റായില്ല. ”തല്ലിക്കൊന്നാലും താന്‍ മാര്‍ക്‌സിസ്റ്റാവില്ല” എന്ന് ലക്‌നൗക്കാരന്‍ അധ്യാപകന്‍ ഹര്‍ഷ് നാരായണിന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയിലെ ഈ പ്രൊഫസര്‍ ചില്ലറക്കാരനല്ല. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ സഹപാഠിയായിരുന്നു. അധ്യാപനത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹര്‍ഷ് നാരായണ്‍ പ്രിയ ശിഷ്യനെ ഏല്‍പ്പിച്ചത് ഒഡിഷയില്‍ നിന്നുള്ള നേത്രാനന്ദ മല്ല എന്ന പ്രൊഫസറുടെ കയ്യില്‍. നേത്രാനന്ദയുടെ കീഴിലാണ് ഗിരീഷ് കുമാര്‍ പിഎച്ച്ഡി എടുത്തത്.
മാര്‍ക്‌സിസം ആഴത്തില്‍ പഠിച്ചിട്ടും ഗിരീഷ് കുമാര്‍ മാര്‍ക്‌സിസ്റ്റ് ആവാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലല്ല. സൈദ്ധാന്തിക വിയോജിപ്പുകള്‍ കൊണ്ടാണ്. ആന്തരികമായ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ മാര്‍ക്‌സിസം മനുഷ്യന്റെ മൗലികമായ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമല്ലെന്ന് ഗിരീഷ് കുമാര്‍ അതിനകം കണ്ടെത്തുകയുണ്ടായി. ഇതുകൊണ്ടാവാം പിഎച്ച്ഡി പ്രബന്ധം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്നുപോലും തോന്നിയില്ല.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ ഗിരീഷ് കുമാര്‍ പതിനാലാം വയസ്സില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായതാണ്. ഹരിപ്പാട് ടികെഎംഎം കോളജിലെ പഠനത്തിനുശേഷം വ്യോമസേനയില്‍ പതിനൊന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ഷില്ലോങ്ങിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎയ്‌ക്ക് ചേര്‍ന്നത്. ഈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വുമണ്‍സ് കോളജില്‍ ഒരു വര്‍ഷത്തെ അധ്യാപനം. പിന്നീട് ഡോണ്‍ബോസ്‌കോ കോളജില്‍ ഫിലോസഫി വിഭാഗം മേധാവിയായി. ആര്‍എസ്എസ് ശാഖ തുടങ്ങിയതിന്റെ പേരില്‍ ഡിപ്പാര്‍ട്ടുമെന്റുതന്നെ അധികൃതര്‍ അടച്ചുപൂട്ടി. കോളജില്‍നിന്ന് രാജിവച്ച് ജന്മനാട്ടില്‍ തിരിച്ചെത്തി.
കേരളത്തില്‍ ഗിരീഷ് കുമാറിനെ കാത്തിരുന്നത് മറ്റ് ചില നിയോഗങ്ങളായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാര്‍ പശ്ചാത്തലം ‘ജന്മഭൂമി’യിലെത്തിച്ചു. മാനേജിങ് എഡിറ്ററായിരുന്ന കുമ്മനം രാജശേഖരന്റെ പ്രേരണയിലായിരുന്നു ഇത്. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാഷ്‌ട്രീയത്തിലേക്ക്. ബിജെപിയില്‍ സജീവമായ ഗിരീഷ് കുമാര്‍ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി.
അക്കാദമിക് യോഗ്യത വേണ്ടതിലേറെയുള്ള ഗിരീഷ് കുമാര്‍ അധികം വൈകാതെ എംജി സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ചേര്‍ന്നു. അവിടെ 14 വര്‍ഷം അധ്യാപനം. ഡോ. രാജന്‍ ഗുരുക്കളിനുശേഷം സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഡയറക്ടറായി വിരമിച്ചു. 2013-ല്‍ ഈ പദവിയുപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയി. ബറോഡയിലെ മഹാരാജ സയാജിറാവു സര്‍വകലാശാലയില്‍ ഫിലോസഫി വിഭാഗത്തില്‍ പ്രൊഫസറായി. ഒരുകാലത്ത് മഹര്‍ഷി അരവിന്ദനും കുലപതി കെ.എം. മുന്‍ഷിയും അധ്യാപകരായിരുന്ന സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കരുതുന്ന ഈ ചിന്തകന്‍, അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം 2018-ല്‍ ബറോഡ യൂണിവേഴ്‌സിറ്റി വിട്ടു.
വിവിധങ്ങളായ വിജ്ഞാന മേഖലകളില്‍ വ്യാപരിക്കുമ്പോഴും തത്ത്വചിന്തതന്നെയാണ് ഗിരീഷ് കുമാറിന്റെ ഇഷ്ടവിഷയം. പാശ്ചാത്യ തത്ത്വചിന്തയുടെ പരിമിതികളും, ഭാരതീയ ചിന്തയുടെ വ്യാപ്തിയും വ്യതിരിക്തതയും അടുത്തറിഞ്ഞതിന്റെ കരുത്തുണ്ട് ഈ ധിഷണാശാലിയുടെ വീക്ഷണങ്ങള്‍ക്ക്. ”വ്യക്തിഗതമായി ചിന്തിച്ച് വ്യവസ്ഥപ്പെടുത്തിയതാണ് പാശ്ചാത്യ തത്ത്വചിന്ത. അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയായിരുന്നു. ‘സ്‌പെക്കുലേറ്റീവ് ഫിലോസഫി’ എന്നേ ഇതിനെ പറയാവൂ. അതായത് ഊഹാപോഹങ്ങള്‍.”
ഭാരതത്തില്‍ കേവലമായ തത്ത്വചിന്തയല്ല, ദര്‍ശനമാണുള്ളതെന്ന് ഗിരീഷ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ”ദര്‍ശനങ്ങള്‍ വ്യക്തിഗതമല്ല. വേദങ്ങളില്‍ അധിഷ്ഠിതമാണ്. ഇന്ദ്രിയങ്ങള്‍ക്കതീതമായി നേരിട്ട് അറിയാനുള്ള സംവിധാനമുണ്ട് ഭാരതീയ ദര്‍ശന പദ്ധതിയില്‍. ‘യോഗജം’ എന്ന് യോഗസൂത്രത്തില്‍ പറയുന്ന ‘ഡയറക്ട് നോളജ്’ ആണിത്. പൗരാണിക ഭാരതത്തില്‍ ഋഷിമാര്‍ മാത്രമല്ല ഗാര്‍ഗി, മൈത്രേയി, ലോപാമുദ്ര തുടങ്ങിയ ‘ഋഷിക’മാരും ഉണ്ടായിരുന്നു. പ്രകാശവേഗം, പ്രപഞ്ച രഹസ്യം, സൗരയൂഥം എന്നിവയെക്കുറിച്ചൊക്കെ ഋഷിമാര്‍ നടത്തിയ കണ്ടെത്തലുകള്‍ കൃത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു.”
”അറിയല്‍ എന്ന പ്രക്രിയയ്‌ക്ക് ഭാരതീയമായ രീതി ശാസ്ത്രമുണ്ട്. യൂറോ സെന്‍ട്രിക് ആയ പഠനങ്ങളില്‍ ഈ രീതിശാസ്ത്രത്തിന്റെ അഭാവം കാണാം. ഭാരതീയ ദര്‍ശനങ്ങളെ അജ്ഞതകൊണ്ട് വികലമായി വ്യാഖ്യാനിക്കുകയാണ് യൂറോപ്യന്മാര്‍ പലരും ചെയ്തത്. എന്നാല്‍ ഇടതുപക്ഷം മനഃപൂര്‍വമായി ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു. ഇത്തരക്കാര്‍ ഇപ്പോഴും അക്കാദമിക് രംഗങ്ങളില്‍ തിക്കിത്തിരക്കുകയാണ്.” നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് ഇവരെന്ന് ഡോ. ഗിരീഷ് കുമാര്‍ പറയുന്നു.
മാര്‍ക്‌സിസം പഠിച്ച കാലം വ്യര്‍ത്ഥമായെന്ന് കരുതുന്ന ഡോ. ഗിരീഷ് കുമാര്‍, സ്വാമി വിവേകാനന്ദനിലൂടെ വീണ്ടും ഭാരതീയ ചിന്തയിലേക്ക് മടങ്ങുകയായിരുന്നു. രാമകൃഷ്ണ മിഷനിലെ സ്വാമി ഗഹനാനന്ദയില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിച്ചത് ആത്മീയ ജീവിതത്തിലെ നാഴികക്കല്ലായി. ഇപ്പോള്‍ വേദസൂക്തങ്ങളുടെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുകയാണ്- ഋഗ്വേദ ഇംപ്ലിക്കേഷന്‍സ്. ”വേദമന്ത്രങ്ങള്‍ക്ക് ഒരൊറ്റ അര്‍ത്ഥതലമല്ല ഉള്ളത്. ജിജ്ഞാസുവിന്റെ മാനസിക തലം അനുസരിച്ച് അര്‍ത്ഥം മാറും. കാലം, ദേശം, വ്യക്തി എന്നിവ കണക്കിലെടുത്താണ് ആചാര്യന്മാര്‍ വേദമന്ത്രങ്ങളുടെ പൊരുള്‍ പറഞ്ഞുകൊടുത്തിരുന്നത്.”
ചിന്തയുടെ മൗലികതയും പാണ്ഡിത്യത്തിന്റെ ആഴവും പ്രകടിപ്പിക്കുന്ന ഗ്രന്ഥകാരന്‍കൂടിയാണ് ഡോ. ഗിരീഷ് കുമാര്‍. ഡിക്ഷ്ണറി ഓഫ് സിനോനിംസ് ആന്റ് ആന്റോനിംസ്, മലയാളം-ഇംഗ്ലീഷ്-ഇംഗ്ലീഷ്-ഹിന്ദി ഡിക്ഷ്ണറി, ജിഹാദി ടെററിസം തുടങ്ങിയ ഈടുറ്റ രചനകള്‍ ഇവയില്‍പ്പെടുന്നു. ഗിരീഷ് കുമാറിന് കീഴില്‍ 15 വര്‍ഷത്തിനിടെ ഭാരതീയമായ കാഴ്ചപ്പാടില്‍ 12പേര്‍ പിഎച്ച്ഡി എടുത്തു.
മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് (ഐസിപിആര്‍)എന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം ഇപ്പോള്‍ ഡോ. ഗിരീഷ് കുമാറിന് ലഭിച്ചിരിക്കുകയാണ്. അര്‍ഹതയ്‌ക്കുള്ള അംഗീകാരം. തത്ത്വശാസ്ത്ര മേഖലയിലെ പഠന-ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമിതിയാണ് ഐസിപിആര്‍. അധ്യാപന-ഗവേഷണ മേഖലയിലെ വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് മുന്‍നിര്‍ത്തി ആധികാരികമായി ചിലത് ചെയ്യാനാവുമെന്ന ആത്മവിശ്വാസം ഡോ. ഗിരീഷ് കുമാറിനുണ്ട്.
















