തിരുവനന്തപുരം: പിണറായിയെ വീഴ്‌ത്തിയ ഘടകങ്ങളില്‍ ചെറ്റ എന്ന വാക്കിന് വലിയ പങ്കുണ്ട്. വീണ്ടും നിയമസഭതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് ജി. സുധാകരന്‍ ചെറ്റത്തരം കാട്ടിയെന്നാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്.
ഇതിനെതിരെ ജി. സുധാകരന്‍ അന്ന് ആഞ്ഞടിച്ചിരുന്നു. “മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്ന് പേരിട്ടു, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ?’ എന്നാണ് ജി. സുധാകരന്‍ അന്ന് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ എന്ന് ജനം ചിന്തിക്കണം. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും.” – ഇതായിരുന്നു സുധാകരന്റെ വാക്കുകള്‍. ഈ ചെറ്റ പ്രയോഗം പിണറായിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യുന്നതില്‍ തെല്ലൊന്നുമല്ല പങ്കുവഹിച്ചത്.
ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകള്‍ക്ക് പിന്നിലെ ജാതീയ രാഷ്‌ട്രീയത്തെ കുറിച്ച് നടന്‍ സലിം കുമാറിന് പണ്ടേ വ്യക്തമായ ധാരണയുണ്ടായിരുന്നു. സലിംകുമാറിന്റെ ഈ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ പിണറായി ഈ ചെറ്റപ്രയോഗത്തിന്റെ കെണിയില്‍ വീഴില്ലായിരുന്നു. കാരണം ഈ ചെറ്റ പ്രയോഗം പിന്നാക്ക സമുദായങ്ങളെ മുഴുവന്‍ പിണറായിക്ക് എതിരാക്കി മാറ്റി.
രസകരമായ കാര്യം നടന്‍ സലിം കൂമാര്‍ എത്രയോ വർഷങ്ങള്‍ക്ക് മുൻപേ ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകള്‍ക്ക് പിന്നിലെ ജാതിക്കെണിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നതാണ്. ഒരു അഭിമുഖത്തില്‍ ആണ് സലിംകുമാര്‍ ഈ വാക്കുകളെ വിശദീകരിച്ചത്. ചെറ്റ, ചെറ്റത്തരം എന്നീ വാക്കുകള്‍ മോശം കാര്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതിലെ പ്രശ്‌നത്തെ കുറിച്ച് സലിം കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
“‘ചെറ്റ എന്ന് പറഞ്ഞാല്‍ യഥാർഥത്തില്‍ എന്താണ്? പുലയന്റെ വീടിനെ ആണ് ചെറ്റ എന്നു പറയുന്നത്. അല്ലാതെ അത് മോശമായിട്ടുള്ള സ്ഥലമല്ല. ‘ഏനെന്റെ ചെറ്റയില്‍ പോണു’ എന്നു പറഞ്ഞത് ഫ്ാ..ചെറ്റേ എന്നു മാറ്റി അധഃപതിച്ചവൻ എന്നാക്കി. പുലയൻ അത് അധഃപതിച്ചതായിട്ടല്ല കാണുന്നത്. എന്നാല്‍ ജാതിവാദികള്‍ അതിനെ അധപതിച്ച മോശമായ കാര്യമായി ചിത്രീകരിക്കുന്നതില്‍ അവർ വിജയിച്ചു.”- ഇതായിരുന്നു സലിം കുമാറിന്റെ വാക്കുകള്‍. .
















