കാഴ്ചയില്‍ വെറും സാധാരണക്കാരിയാണ് ഗ്രെറ്റ തുണ്‍ബെര്‍ഗ്. വയസ്സ് 15. സ്വീഡന്‍ സ്വദേശിനി. രണ്ടായി പിന്നിയിട്ട ചെമ്പന്‍ തലമുടിയും പാറിപ്പറക്കുന്ന മുടിയിഴകളും വെള്ളാരംകണ്ണുകളുമുള്ള ഗ്രെറ്റയ്‌ക്ക് കാഴ്ചയില്‍ ഒരു പ്രത്യേകതകളുമില്ല. പക്ഷേ അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന അഗ്നിയുണ്ട്. ആ അഗ്നിയുടെ ചൂട് അനുഭവിക്കുകയാണ് സ്വീഡനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും. ആ ചൂടില്‍നിന്ന് ആവേശംകൊള്ളുകയാണ് യൂറോപ്യന്‍ നാടുകളിലെ യുവതലമുറ.
ഗ്രെറ്റ പഠിക്കുന്നത് ഒന്‍പതാം ക്ലാസ്സിലാണ്. പക്ഷേ അവള്‍ നിരന്തരം ക്ലാസ്സ് കട്ട് ചെയ്യുന്നു. എന്നിട്ട് നേരെ പോയി സ്വീഡിഷ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നു. 2018 ലെ സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ അവള്‍ ഒറ്റയ്‌ക്ക് ക്ലാസ് കട്ട് ചെയ്ത് സമരം നടത്തി. ഒരൊറ്റ പ്ലക്കാര്‍ഡ് മാത്രമായിരുന്നു അന്ന് ആ പെണ്‍കുട്ടിയുടെ കയ്യില്‍-സ്‌കോള്‍സ്ട്രിക് ഫോര്‍ ക്ലൈമാറ്ററ്റ്’ അതായത്, കാലാവസ്ഥയ്‌ക്കുവേണ്ടിയുള്ള സമരം… അതായിരുന്നു പ്ലക്കാര്‍ഡില്‍. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഒപ്പുവെച്ച പാരീസ് കരാര്‍ സ്വീഡന്‍ ഉടന്‍ നടപ്പില്‍വരുത്തണമെന്നതായിരുന്നു ഗ്രെറ്റയുടെ ആവശ്യം.
കാലാവസ്ഥയിലെ തകിടം മറിച്ചിലാണ് നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അത്തരം തകിടം മറിച്ചിലുകള്‍ ഭൂമിയേയും ഭൂവാസികളെയും അപകടത്തിലേക്ക് നയിക്കുന്നു. നേര്‍വഴിക്ക് നയിക്കേണ്ട മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ നിസ്സംഗതയാണ് കാണിക്കുന്നത്. അതിനാല്‍ മുതിര്‍ന്നവരെ തിരുത്താന്‍ കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങണം-ഗ്രെറ്റ തന്റെ സമരത്തെ ന്യായീകരിക്കുന്നതിങ്ങനെയാണ്. ഭൂമണ്ഡലത്തെ മലീമസമാക്കുന്ന ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറംതള്ളുന്ന വന്‍ രാജ്യങ്ങള്‍ ഭൂമണ്ഡലത്തെത്തന്നെ തകരാറിലാക്കുകയാണ്. അതുമൂലം ഭൂമിയില്‍ ചൂട് കൂടുന്നു. ചൂട് കൂടുന്നതിനനുസരിച്ച് പ്രളയവും വരള്‍ച്ചയും ശുദ്ധജലക്ഷാമവുമൊക്കെ തുടര്‍ക്കഥയാവുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. പക്ഷേ രാഷ്‌ട്ര നേതാക്കളോ മാധ്യമങ്ങളോ ഇക്കാര്യം ഗൗരവമായി കാണുന്നില്ല. അവരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഗ്രെറ്റയുടെ ലക്ഷ്യം.
പാര്‍ലമെന്റ് മന്ദിരത്തിനുമുന്നിലെ ഒറ്റയാള്‍ കുത്തിയിരിപ്പ് സമരം ലോകമെങ്ങും അറിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഗ്രെറ്റയെ ഏറ്റെടുത്തു. തലനരച്ചവര്‍ 30 വെള്ളിക്കാശിനുവേണ്ടി ഭൂഗോളത്തെ ഒറ്റിക്കൊടുക്കുന്ന വൃത്തികേടിനെതിരെ വിവിധ രാജ്യങ്ങളിലെ യുവജനതയെ അത് രോഷംകൊള്ളിച്ചു. ആഗോള സംഘടനകളും ഐക്യരാഷ്‌ട്ര സഭയും ആ സ്വരം ശ്രദ്ധിച്ചു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട അന്തര്‍ദ്ദേശീയ സമ്മേളനങ്ങളിലെല്ലാം ഗ്രെറ്റ ക്ഷണിക്കപ്പെട്ടു. അവിടെയെല്ലാം തനിക്കു പറയാനുള്ളത് അവള്‍ വെട്ടിത്തുറന്നു പറഞ്ഞു.
”മാനവ സംസ്‌കാരം കുരുതികൊടുക്കപ്പെടുകയാണ്. ചെറിയ വിഭാഗം മനുഷ്യര്‍ക്ക് ശതകോടികള്‍ സമ്പാദിച്ചുകൂട്ടാനുള്ള ശ്രമത്തില്‍ നമ്മുടെ ജൈവ മണ്ഡലം കുരുതികൊടുക്കപ്പെടുകയാണ്. ഒരുപിടി ആളുകളുടെ സുഖഭോഗത്തിനുവേണ്ടി ഒരുപാട് ജീവിതങ്ങള്‍ ദുരിതമയമാക്കപ്പെടുന്നു…? പോളണ്ടിലെ കാറ്റ്‌ലോവിറ്റ്‌സയില്‍ നടന്ന യുഎന്‍ യോഗത്തില്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്, ”ലോക നേതാക്കള്‍ കേവലം കുട്ടികളെപ്പോലെയാണ്, ഉത്തരവാദിത്വമില്ല. അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയ്യാറാകാത്തപക്ഷം ആ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കും.”
സ്വീഡന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കാലാവസ്ഥാ മാറ്റം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പില്‍ വരുത്തുന്നതുവരെ സമരം തുടരുമെന്നാണ് ഗ്രെറ്റ പറയുന്നത്. ”2078 ല്‍ എന്റെ 74-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ കുട്ടികളും പേരക്കുട്ടികളും ഇങ്ങനെ ചോദിക്കും-ഇത്രയേറെ സമയം ലഭിച്ചിട്ടും ഭൂമിയെ രക്ഷിക്കാന്‍ നിങ്ങള്‍ എന്തുകൊണ്ട് ഒന്നുംചെയ്തില്ല? ”ഗ്രെറ്റ മാധ്യമങ്ങളോട് പറഞ്ഞു. 2019 ജനുവരി 23 ന് ദാവോസില്‍ ചേര്‍ന്ന ലോക സാമ്പത്തിക ഫോറം (വേള്‍ഡ് ഇക്കണോമിക് ഫോറം) മീറ്റിങ്ങില്‍ അവള്‍ പ്രഖ്യാപിച്ചതിങ്ങനെ,” നിങ്ങളെ പരിഭ്രാന്തരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്നും അനുഭവിക്കുന്ന, ഞങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഭയം നിങ്ങളെയും അനുഭവിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു…”
”ആഗോളതാപനം തടഞ്ഞില്ലെങ്കില്‍ ഭൂമിയുടെയും മനുഷ്യരുടെയും നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടാം. യുദ്ധം, സംഘര്‍ഷം, അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയവയൊക്കെ അതുമൂലം സംഭവിക്കാം…” അതിന് യൂറോപ്യന്‍ യൂണിയന്‍ തന്നെ മുന്‍കയ്യെടുക്കണമെന്നാണ് ഗ്രെറ്റയുടെ വാദം. ഗ്രെറ്റയുടെ മുന്നേറ്റത്തിന് ഏറെ അംഗീകാരങ്ങളാണ് ലഭിക്കുന്നത്. അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ സ്വീഡനിലെ ഏറ്റവും ശ്രദ്ധേയ വനിതയായി ഗ്രെറ്റ തെരഞ്ഞെടുക്കപ്പെട്ടു. നോര്‍വീജിയന്‍ പാര്‍ലമെന്റ് സമാധാന നൊബേല്‍ സമ്മാനത്തിന് ഗ്രെറ്റയുടെ പേര് ശുപാര്‍ശ ചെയ്തു. ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 25 വ്യക്തികളില്‍ ഒരാളായി ടൈം മാസിക (2019) ഗ്രെറ്റയെ തെരഞ്ഞെടുത്തു.
ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസ് ബഹിഷ്‌കരിച്ചുള്ള ഗ്രെറ്റയുടെ സമരം. വെള്ളിയാഴ്ചകളില്‍. ഒരു മാസം നാലു വെള്ളിയാഴ്ചകള്‍, ഭൂമിയുടെ നന്മയ്‌ക്കുവേണ്ടി. പക്ഷേ ഇപ്പോള്‍ അവള്‍ ഒറ്റയ്‌ക്കല്ല. നൂറ് കണക്കിന് കുട്ടികള്‍ കൂട്ടിനുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലായി 270 നഗരങ്ങളില്‍ ഭൂമിക്കുവേണ്ടിയുള്ള വെള്ളിയാഴ്ച സമരങ്ങള്‍ അരങ്ങേറുന്നു. ലക്ഷക്കണക്കിന് കുട്ടികള്‍ കൃത്യമായി ഈ സമരങ്ങളില്‍ പങ്കെടുക്കുന്നു.
അറിയപ്പെടുന്ന ഓപ്പറാ ഗായിക മലീന എണ്‍മാന്‍ ആണ് ഗ്രെറ്റയുടെ അമ്മ. അച്ഛന്‍ സാവന്ത്. ഇരുവരും മകള്‍ക്ക് ഒപ്പം. ആഗോളതാപനത്തിന് വ്യോമഗതാഗതം കാരണമാകുന്നുവെന്നത് പരിഗണിച്ച് മലീന ഒരൊറ്റ അന്തര്‍ദ്ദേശീയ പരിപാടികള്‍ക്കും ഇപ്പോള്‍ പങ്കെടുക്കാറില്ല. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ഈ കുടുംബം പോയത് തീവണ്ടിയില്‍. ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനുമുന്നില്‍ സമരത്തിനു പോയത് ഇലക്ട്രിക് കാറില്‍. മറ്റുള്ളവരുമായി ഇടപഴകുന്നതിന് തടസ്സം നില്‍ക്കുന്ന അസ്‌പെര്‍ഗര്‍ രോഗം (അുെലൃഴലൃ ്യെിറൃീാല) ബാധിച്ചതൊന്നും തന്റെ മുന്നേറ്റത്തിന് അവള്‍ തടസ്സമായി കാണുന്നില്ല.
ഏപ്രില്‍ 22 നായിരുന്നു ലോക ഭൗമ ദിനം. ഭൂമിയുടെ നന്മയ്‌ക്കും ശാന്തിക്കുംവേണ്ടി സമര്‍പ്പിക്കപ്പെട്ട ദിവസം. കടുത്ത വേനലിന്റെ മധ്യത്തിലായിരുന്നു ഇത്തവണ ഭൗമദിനം വന്നത്. വരള്‍ച്ചയില്‍ നാടും നഗരവും വരളുന്നു. കൊടുംചൂടില്‍ ജീവജാലങ്ങള്‍ അപ്പാടെ തളരുന്നു. സ്വയം സൃഷ്ടിച്ച മലിനീകരണത്തില്‍ ജൈവമണ്ഡലം ഞെളിപിരി കൊള്ളുന്നു. സകല ഭീകരതയോടുംകൂടി കാലാവസ്ഥാമാറ്റം മനുഷ്യരാശിയെ പല്ലിളിച്ചു കാണിക്കുന്നു. ഈ ഭൗമദിനത്തിലെങ്കിലും ഇതൊക്കെ ഓര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചുവോയെന്ന് നാം ചിന്തിക്കണം. ഒന്‍പതാം ക്ലാസുകാരി ഗ്രെറ്റയെപ്പോലെ ആശങ്കപ്പെടാനോ നല്ല ഭൂമിയ്‌ക്കുവേണ്ടി നാലു നിമിഷമെങ്കിലും ചിന്തിക്കാനോ കഴിയാത്തതോര്‍ത്ത് നാം പരിതപിക്കുക.
















