വിവാഹം കഴിഞ്ഞ് ഏറെനാളുകള്‍ക്ക് ശേഷവും യോഗീശ്വരന്‍ രാമന്‍പിള്ളയ്‌ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഭാര്യയ്‌ക്ക് ഗര്‍ഭമുണ്ടാവുമെങ്കിലും കൂടെക്കൂടെ അത് അലസിപ്പോകുമായിരുന്നു. ചികിത്സകള്‍ പലതു നടത്തിയിട്ടും ഫലം കണ്ടില്ല.
കുഞ്ഞുങ്ങളുണ്ടാകാത്തത് എന്തെന്നറിയാന്‍ യോഗീശ്വരന്‍ രാമന്‍പിള്ള പാഴൂര്‍പടിപ്പുരയിലെത്തി പ്രശ്‌നം വപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ദേഹത്ത് ഗന്ധര്‍വന്‍ ബാധിച്ചിട്ടുണ്ടെന്ന് പ്രശ്‌നത്തില്‍ തെളിഞ്ഞു. ഗര്‍ഭം അലസിപ്പോകുന്നതിന് കാരണം അതായിരുന്നു. ഗന്ധര്‍വനെ ഒഴിപ്പിക്കാന്‍ ചിലമന്ത്രവാദങ്ങള്‍ ചെയ്യിച്ചു. എത്രയൊക്കെ ശ്രമിച്ചിട്ടും ഗന്ധര്‍വന്‍ ഒഴിഞ്ഞു പോയില്ല. അക്കാലത്ത് ചെങ്ങന്നൂരില്‍ ‘തേവലശ്ശേരിത്താന്‍’ എന്നൊരു പ്രഗല്ഭനായ മന്ത്രവാദിയുണ്ടായിരുന്നു. അയാളെ വരുത്തുന്നതിനായി രാമന്‍പിള്ള ആളെ അയച്ചു. രണ്ടു ദിവസം കഴിഞ്ഞ് വരാമെന്ന് തേവലശ്ശേരിത്താന്‍ പറഞ്ഞു വിട്ടു.
പറഞ്ഞദിവസം വെളുപ്പാന്‍ കാലത്ത് തേവലശ്ശേരിത്താന്‍ ചെങ്ങന്നൂരില്‍ നിന്ന് പുറപ്പെട്ടു. കുട്ടമ്പേരൂരിന് അടുത്തെത്തുമ്പോള്‍ നേരം വെളുത്തിരുന്നു. വഴിയില്‍ കണ്ടൊരു അമ്പലക്കുളത്തിലിറങ്ങി കുളിയും ജപവും കഴിച്ചു. വെയിലു കണ്ടപ്പോള്‍ രണ്ടാംമുണ്ട് കൗപീനമായി ഉടുത്ത് കൗപീനവും ഒന്നാം മുണ്ടും കഴുകി കുളപ്പുരയുടെ മുകളില്‍ വിരിച്ചിട്ട് അദ്ദേഹം കുളക്കരയിലിരുന്ന് ജപിക്കാന്‍ തുടങ്ങി.
ആനേരത്ത് ഒരു കുരങ്ങനെത്തി കൗപീനവുമായി കടന്നു കളഞ്ഞു. ജപം പൂര്‍ത്തിയാക്കി യാത്ര തുടങ്ങാനായി കൗപീനമെടുക്കാന്‍ വന്ന തേവലശ്ശേരിത്താന്‍ അതവിടെ കണ്ടില്ല.
നോക്കിയപ്പോള്‍, ഒരു വലിയ വാനരന്‍ അതെടുത്ത് ഒരു മരത്തിന്റെ കൊമ്പില്‍ ചെന്നിരിക്കുന്നത് കണ്ടു. അദ്ദേഹം കുരങ്ങന്മാരെ ഒരു മന്ത്രം ചൊല്ലി ആകര്‍ഷിച്ചു. മുണ്ടുമാത്രമുടുത്ത് അദ്ദേഹം അങ്ങനെ നാലേക്കാട്ടിലെത്തി. അദ്ദേഹത്തിന്റെ ആകര്‍ഷണ ശക്തികൊണ്ട് കുരങ്ങന്മാരും പിറകേയുണ്ടായിരുന്നു. അതില്‍ ഒരു കുരങ്ങന്റെ കൈയില്‍ കൗപീനവുമുണ്ടായിരുന്നു.
രാമന്‍പിള്ള തേവലശ്ശേരിത്താനെ വേണ്ടതു പോലെ സ്വീകരിച്ചു. അപ്പോഴേക്കും നാലേക്കാട്ടു മുറ്റം വാനരന്മാല്‍ നിറഞ്ഞിരുന്നു. ഇതുകണ്ട യോഗീശ്വരന്‍ രാമന്‍പിള്ള ഇതെന്താണ് കുരങ്ങന്മാരേയും കൊണ്ടു വന്നിരിക്കുന്നതെന്ന് ചോദിച്ചു.
ഈ കള്ളന്മാര്‍ നമ്മുടെ കൗപീനം മോഷ്ടിച്ചു, അതിനാല്‍ അവരെ ഞാന്‍ ബന്ധിച്ചു കൊണ്ടുവന്നിരിക്കുകയാണെന്ന് ‘തേവലശ്ശേരിത്താന്‍’ പറഞ്ഞു. സാധുക്കളല്ലേ, അവയെ വിട്ടയച്ചേക്കണമെന്ന് രാമന്‍പിള്ള അനുനയിപ്പിച്ചു. ഉടനെ തേവലശ്ശേരിത്താന്‍ ഒരു മന്ത്രം ജപിച്ച് ഉച്ചാടനം ചെയ്തിട്ട്, ആ കൗപീനം ഇവിടെ ഇട്ടിട്ടു പോകൂ എന്നു പറഞ്ഞു. ഉടനെ കൗപീനം അവിടെയിട്ട് കുരങ്ങന്മാര്‍ പോയി.
ഇതുകണ്ട് രാമന്‍പിള്ള വിസ്മയിച്ചു. ഏതായാലും ഇയാളുടെ കഴിവ് ഒന്നുകൂടി പരിശോധിക്കണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. അദ്ദേഹം തേവലശ്ശേരിത്താനോട് ‘ഞാനെന്തിനാണ് വിളിച്ചുവരുത്തിയത് എന്നറിയാമോ? എനിക്ക് വയസ്സ് അറുപതായി. ഇതേവരെ കുട്ടികളുണ്ടായിട്ടില്ല. അതിനു വേണ്ടി കുറേപണം ചെലവായത് മിച്ചം. നിങ്ങളാല്‍ കഴിയുന്നതു കൂടി പരീക്ഷിച്ചു നോക്കൂ. ഒരു പുത്രനുണ്ടായാല്‍ ശേഷക്രിയ ചെയ്യാനെങ്കിലും ആളുണ്ടാകുമല്ലോ.’ ഇത്രയും പറഞ്ഞു തീര്‍ന്നതും രാമന്‍പിള്ളയുടെ കണ്ണു നിറഞ്ഞ് ഒഴുകാന്‍തുടങ്ങി.
അദ്ദേഹത്തിന് വാക്കുകള്‍ പുറത്തു വരാതെയായി. മന്ത്രവാദിയുടെ കണ്ണുകളും നിറഞ്ഞു. തന്റെ ഭാര്യയുടെ ദേഹത്തു ബാധിച്ച ഗന്ധര്‍വനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് രാമന്‍പിള്ള അപേക്ഷിച്ചു.
അതിനുമുമ്പ് ചെയ്തു തീര്‍ക്കേണ്ട ഒരു കാര്യം അദ്ദേഹം മന്ത്രവാദിയുടെ ശ്രദ്ധയില്‍ പെടുത്തി. രാമന്‍ പിള്ള ഒരു തൊഴുത്തു ചൂണ്ടിക്കാണിച്ചു. അതിന്റെ പുറത്ത് പടര്‍ന്നു കിടക്കുന്ന മത്തവള്ളി ആകര്‍ഷിച്ച് താഴെയിറക്കി ഉച്ചാടനം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് മന്ത്രവാദിയോട് പറഞ്ഞു. മന്ത്രവാദിയുടെ കഴിവ് തനിക്ക് ബോധ്യപ്പെടാനാണെന്നും അതു കഴിഞ്ഞ് ബാധയൊഴിപ്പിക്കാനുള്ള വട്ടം കൂട്ടാമെന്നും അറിയിച്ചു.
അതിനു മറുപടിയായി, ‘ നിങ്ങളുടെ കുടുംബം അത്ര സുകൃതക്ഷയമുള്ളതല്ല എന്നാണെന്റെ കേട്ടുകേള്‍വി,. അതു കൊണ്ടും അങ്ങയുടെ ഭാഗ്യം കൊണ്ടും അങ്ങേക്ക് സന്താനലബ്ധിയുണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അതിന് ഏറെയൊന്നും വട്ടം കൂട്ടേണ്ട. അസ്തമിച്ച് ഏഴര നാഴിക രാത്രിയാകുന്നതു വരെ ക്ഷമിക്കുക. പിന്നെന്തു വേണമെന്ന് അപ്പോള്‍ പറയാം.’ എന്ന് തേവലശ്ശേരിത്താന്‍, രാമന്‍പിള്ളയ്‌ക്ക് ധൈര്യം പകര്‍ന്നു.
ഇത്രയും പറഞ്ഞ് അദ്ദേഹം തൊഴുത്തിന് മുകളില്‍ പൂവും കായയുമായി കിടന്ന മത്തന്‍വള്ളി മന്ത്രം ജപിച്ച് താഴെയിറക്കി. മറ്റൊരു മന്ത്രം ജപിച്ച് ഉച്ചാടനം ചെയ്ത് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തു.
















