ന്യൂദല്‍ഹി: സൊമാലിയയില്‍ ഭര്‍ത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലിം യുവതിക്ക് പ്രധാനമന്ത്രി നേരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചനമായി. അഫ്രീന് ബീഗം എന്ന യുവതിയും ഇവരുടെ മൂന്ന് കുട്ടികളുമാണ് തക്ക സമയത്തുള്ള മോദിയുടെ ഇടപെടലില്‍ മോചിതരായത്. കഴിഞ്ഞ ജൂലൈ മുതല്‍ ഭര്‍ത്താവിന്റെ വീട്ട് തടങ്കലില്‍ കഴിയുകയാണ് ഇവര്‍.
അഫ്രീന്റെ പിതാവ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇടപെട്ട് ഇവരെ മോചിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സൊമാലിയന്‍ നിയമപ്രകാരം പിതാവിന്റെ സമ്മതമില്ലാതെ മാതാവിന് കുട്ടികളുമായി രാജ്യത്തിന് പുറത്ത് പോകാന്‍ സാധിച്ചിരുന്നില്ല. ഇതോടെ മാദി ഇടപെട്ട് ഇവരെ തിരിച്ച് നാട്ടിലേക്കെത്തിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് സൊമാലിയയില്‍ എംബസി ഇല്ലാത്തതിനാല്‍ നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ നേതൃത്വത്തില്‍ സൊമാലിയന്‍ പോലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞമാസം 28നാണ് സൊമാലിയയിലെ മൊഗാദിഷുവില്‍ അഫ്രീനേയും കുട്ടികളേയും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോചിപ്പിച്ചത്.
2013ലാണ് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന മുഹമ്മദ് ഹുസൈന് ഡുവാലേ എന്ന യുവാവിനെ അഫ്രീന് വിവാഹം കഴിച്ചത്. എന്നാല്‍ ഹുസൈന്റെ കുടുംബം സൊമാലിയയിലായിരുന്നു. തുടര്‍ന്ന് കുടുംബത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഹുസൈന് ഭാര്യയും കുട്ടികളുമായി കഴിഞ്ഞ വര്‍ഷം ജൂലായ് നാലിന് സൊമാലിയയിലേക്ക് പോവുകയായിരുന്നു.
അവിടെ എത്തിയ ശേഷം യുവതിക്ക് നാട്ടിലെ തന്റെ കുടുംബക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അയല്‍ക്കാരിയായ സുഹൃത്തിന്റെ സഹായത്തോടെ വാട്സാപ്പിലൂടെയാണ് അഫ്രീന് നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തില്‍ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഓട്ടോറിക്ഷാ ഡ്രൈവറായ അഫ്രീന്റെ പിതാവാണ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് അഫ്രീനെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: